വാഷിങ്ടന്‍: (www.kvartha.com) മുന്‍ അമേരികന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വസതിയില്‍ എഫ്ബിഐ (Federal Bureau of Investigation) പരിശോധന. എഫ്ബിഐ അധികൃതര്‍ ഫ്ളോറിഡയിലെ മാര്‍-അ-ലാഗോ എസ്റ്റേറ്റ് റെയ്ഡ് ചെയ്തുവെന്ന് ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്. ട്രംപിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
വൈറ്റ് ഹൗസില്‍ നിന്ന് ഫ്ളോറിഡയിലേക്ക് കൊണ്ടുപോയ ചില രേഖകളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ട്രംപിന്റെ ഫ്‌ലോറിഡയിലെ വസതിയില്‍ നിന്ന് ഏകദേശം 15 പെട്ടി വൈറ്റ് ഹൗസ് രേഖകള്‍ കണ്ടെടുത്തതായി ഫെബ്രുവരിയില്‍ യുഎസ് നാഷനല്‍ ആര്‍കൈവ്‌സ് ആന്‍ഡ് റെകോര്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ കോന്‍ഗ്രസിനെ അറിയിച്ചതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.
ഇതിനെതിരെ രൂക്ഷ ഭാഷയിലാണ് ട്രംപ് പ്രതികരിച്ചത്. 'ഇതുപോലെ ഒരു യു എസ് പ്രസിഡന്റിനും മുമ്പ് സംഭവിച്ചിട്ടില്ല. എല്ലാ സര്‍കാര്‍ ഏജന്‍സികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന എന്റെ വീട്ടില്‍ ഈ അപ്രഖ്യാപിത പരിശോധന ആവശ്യമില്ല. ഇത് നീതിന്യായ വ്യവസ്ഥയുടെ ആയുധവല്‍ക്കരണമാണ്. 2024 ല്‍ ഞാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാതിരിക്കാനായുള്ള റാഡികല്‍ ലെഫ്റ്റ് ഡെമോക്രാറ്റുകളുടെ ആക്രണമാണിത്'- ട്രംപ് പറഞ്ഞു
തന്റെ എസ്റ്റേറ്റ് നിലവില്‍ എഫ്ബിഐയുടെ അധീനതയിലാണെന്നും എന്തിന്റെ പേരിലാണ് പരിശോധനയെന്ന് തന്നോട് വ്യക്തമാക്കിയിട്ടില്ലെന്നും ട്രംപ് പ്രതികരിച്ചു. പരിശോധന നടക്കുന്ന സമയത്ത് ട്രംപ് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും പരിസരത്തേക്ക് കടക്കാന്‍ എഫ്ബിഐ ബലപ്രയോഗം നടത്തി എന്നും റിപോര്‍ടുകള്‍ ഉണ്ട്. 2021 ജനുവരിയില്‍ വൈറ്റ് ഹൗസ് വിട്ടതിനുശേഷം പാം ബീചിലെ തന്റെ ക്ലബിലാണ് ട്രംപിന്റെ താമസം.