Independence celebration | സ്വാതന്ത്ര്യത്തിന് 75 വയസ് തികയുമ്പോള്‍ അലയടിച്ചുയരുന്നു ഇന്‍ഡ്യയെന്ന വികാരം

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ഒരു നൂറ്റാണ്ടു നീണ്ട വൈദേശിക ഭരണത്തിന്റെ നുകത്തില്‍ നിന്നും മോചിതമായതിന്റെ 75 വര്‍ഷം രാജ്യം പിന്നിടുമ്പോള്‍ ലോകരാജ്യങ്ങളില്‍ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന മഹത്വത്തോടെയാണ് രാജ്യം നിലയുറപ്പിക്കുന്നത്. കാറ്റിലും കോളിലുംപെട്ട് ഉലഞ്ഞ് അതിജീവിച്ചു കരുത്തുറ്റ ഒരു നൗകയെപ്പോലെ ഭാരതം അതിന്റെ മഹത്വപൂര്‍ണമായ സാന്നിധ്യമായി ഇന്ന് ലോകരാജ്യങ്ങളില്‍ പരിലസിക്കുന്നു.
Aster_MIMS


Independence celebration | സ്വാതന്ത്ര്യത്തിന് 75 വയസ് തികയുമ്പോള്‍ അലയടിച്ചുയരുന്നു ഇന്‍ഡ്യയെന്ന വികാരം

രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ പ്ലാറ്റിനം ജൂബിലിയാഘോഷിക്കുമ്പോള്‍ 1947- ആഗസ്റ്റ് 15ന് അര്‍ധരാത്രി സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി പറഞ്ഞത് ഇപ്രകാരമാണ്:

ലോകം ഉറങ്ങിക്കിടക്കുന്ന ഈ അര്‍ധരാത്രി ഇന്‍ഡ്യ അതിന്റെ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണെന്ന്. ബ്രിടിഷ് ഭരണത്തിന്റെ സര്‍വയാതനകളില്‍ നിന്നും പോരാട്ടങ്ങള്‍ക്കൊടുവില്‍ മോചിതമായ ഭാരതത്തിന്റെ സന്തോഷം മുഴുവന്‍ ആ വാക്കുകളില്‍ പ്രകടമായിരുന്നു. ആ ചരിത്രദിനം രേഖപ്പെടുത്താനായി ഡെല്‍ഹി ചെങ്കോട്ടയിലെ ലഹോറി ഗേറ്റിനു മുകളില്‍ ഇന്‍ഡ്യയുടെ ദേശീയ പതാക ഉയര്‍ത്തി.

നെഹ്രുവിന്റെ സന്തോഷ പ്രകടനം പിന്നീടങ്ങോട്ട് രാജ്യത്തെ മുഴുവന്‍ പ്രധാനമന്ത്രിമാരും പിന്‍തുടരുകയായിരുന്നു. പതാക ഉയര്‍ത്തല്‍, സൈനിക അഭ്യാസ പ്രകടനങ്ങള്‍, സാംസ്‌കാരിക ഘോഷയാത്ര, ദേശീയ ഗാനാലാപം എന്നിങ്ങനെ നിരവധി പരിപാടികളോടെയാണ് രാജ്യമെമ്പാടും സ്വാതന്ത്ര്യദിനമാഘോഷിക്കുന്നത്.

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തില്‍ ഭാരതത്തിലെ ദേശസ്നേഹികളായ മുഴുവന്‍ പേരുടെ വീടുകളിലും സ്ഥാപനങ്ങളിലും ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ അനുമതി നല്‍കിയതോടെ സ്വാതന്ത്ര്യദിനാഘോഷത്തിന് ഇക്കുറി കൂടുതല്‍ പൊലിമ വന്നിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും സമഗ്രവും തുല്യനീതിയും സമത്വവും വിളംബരം ചെയ്യുന്നതുമായ ഒരു ഭരണ ഘടനയാണ് ഭാരതത്തിന്റെ കരുത്ത്.

മഹാത്മ ഗാന്ധിയെന്ന ലോകപുരുഷന്റെ അഹിംസാ സിദ്ധാന്തത്തിന് ഏറ്റവും കൂടുതല്‍ സ്വീകാര്യത ലോകരാജ്യങ്ങളില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. ഗാന്ധി വിഭാവനം ചെയ്ത രാമരാജ്യത്തിലേക്കുള്ള പ്രയാണത്തിനിടെ ഏറെ വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും അംബേദ്കറും നെഹ്രുവുമടക്കമുള്ള മഹാരാഥന്‍മാര്‍ സൃഷ്ടിച്ച ഭരണഘടന ഇന്‍ഡ്യയെ കരുത്തോടെ ജനാധിപത്യ മാര്‍ഗത്തിലേക്ക് മുന്നേറാന്‍ പ്രാപ്തമാക്കുകയാണ്.

നാനാത്വത്തിലെ വൈവിധ്യവും ഒറ്റമനസോടെയുള്ള ഭാരതമെന്ന ദേശീയ വികാരവും ഓംകാരമുണ്ടായ മണ്ണിനെ ലോകരാജ്യങ്ങളില്‍ തന്നെ വ്യത്യസ്തമാക്കുകയാണ്. അതിര്‍ത്തികളില്‍ ശത്രുരാജ്യങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണികളും തീവ്രവാദ ശക്തികളുണ്ടാക്കുന്ന വെല്ലുവിളികളും കരുത്തുറ്റ ഇന്‍ഡ്യന്‍ സൈന്യത്തിന്റെ മികവിലൂടെ മറികടക്കാന്‍ രാജ്യത്തിന് കഴിയുന്നുണ്ട്.

കോവിഡും പ്രകൃതിദുരന്തങ്ങളും വിതച്ച വിപത്തുകളായിരുന്നു കഴിഞ്ഞ വര്‍ഷങ്ങള്‍ ഭാരതം നേരിട്ട വെല്ലുവിളികള്‍. എന്നാല്‍ അതൊക്കെ അതിജീവിക്കാനുള്ള കരുത്ത് രാജ്യത്തിനുണ്ടായി. നാം നേടിയ മഹത്തായ വിജയമാണ് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തില്‍ ഘര്‍ ഘര്‍ തിരംഗയിലൂടെ ഓരോ വീടിലും ഉയരുന്ന ത്രിവര്‍ണ പതാക വിളംബരം ചെയ്യുന്നത്.

പരാധീനതകളും വെല്ലുവിളികളും നേരിടുന്നുണ്ടെങ്കിലും ഇതിനെയൊക്കെ അതിജീവിച്ചു കൊണ്ടു ഇന്‍ഡ്യയെന്ന വികാരം ഒരു മഹാസാഗരമായി അലയടിച്ചുയരുകയാണ് ഈ മഹത്തായ സ്വാതന്ത്ര്യ ദിനത്തിലൂടെ.

Keywords: 75 years of Independence celebration, Kannur, News, Independence-Day, Celebration, Prime Minister, Kerala, Trending.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia