കണ്ണുർ: (www.kvartha.com) വിവാദങ്ങൾ ബാക്കി നിൽക്കേ പയ്യന്നൂരിൽ നയാ പൈസയുടെ തട്ടിപ്പ് നടന്നിട്ടില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രടറി എം വി ജയരാജൻ. സിപിഎം ജില്ലാ കമിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പയ്യന്നൂരിലെ പാർടി തുക ക്രമക്കേട് വിവാദത്തിൽ എം വി ജയരാജൻ നിലപാട് വ്യക്തമാക്കിയത്. പയ്യന്നൂരിൽ തുക നേരത്തെ കൈകാര്യം ചെയ്തത് ഏരിയാ കമിറ്റിയാണ്. മധുസൂദനനല്ല ഒരാളും തട്ടിപ്പ് നടത്തിയിട്ടില്ല. ആദ്യം മുതലേ പാർടി ഏരിയ കമിറ്റിയാണ് പണം കൈകാര്യം ചെയ്തത്.
ആദ്യം മാധ്യമങ്ങൾ ഒരു കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് പറഞ്ഞു. പിന്നെ 62 ലക്ഷം പറഞ്ഞു. പിന്നെ 51 ലക്ഷം, 42 ലക്ഷം എന്നിങ്ങനെ തട്ടിയെന്ന് പറഞ്ഞു. ഇപ്പോൾ ഏഴുലക്ഷമാണെന്ന് പറയുന്നു. ആദ്യം സ്ഥിരത വരട്ടെ. 42 ലക്ഷം പിൻവലിച്ചെന്നത് പച്ചക്കളളമാണ്. വി കുഞ്ഞികൃഷ്ണനെതിരെ പാർടി നടപടിയെടുത്തിട്ടില്ല. നിങ്ങൾ വാദിക്കുന്നത് കുഞ്ഞികൃഷ്ണൻ്റെ വക്കാലത്താണോ അല്ലെങ്കിൽ അദ്ദേഹത്തെ നശിപ്പിക്കാനാണോയെന്നും ജയരാജൻ മാധ്യമപ്രവർത്തകരോട് ചോദിച്ചു.
കുഞ്ഞികൃഷ്ണൻ പാർടി നടപടിക്ക് വിധേയനായ ഒരാളല്ല. അദ്ദേഹം പാർടി പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നത് അദ്ദേഹത്തോട് തന്നെ ചോദിക്കണം. ഓരോരുത്തർക്കും അതിനുള്ള സ്വാതന്ത്ര്യമുണ്ട്.
പാർടിക്കകത്തെ ചർച മാത്രമേ അദ്ദേഹവുമായി നടത്തിയിട്ടുള്ളു. ബാഹ്യമായ ഒരു ചർചയും നടത്തിയിട്ടില്ല.
കുഞ്ഞികൃഷ്ണനെ മാറ്റിയത് അവിടെ നേതൃത്വത്തിലെ ഒരാൾ വരണമെന്നുള്ളതു കൊണ്ടാണ്. പല ജില്ലകളിലും ഇതിനു സമാനമായി ചെയ്തിട്ടുണ്ട്. പയ്യന്നൂരിലെ വിവാദം അടഞ്ഞ അധ്യായമാണെന്നും ജയരാജൻ ചുണ്ടിക്കാട്ടി.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വധശ്രമം നടത്തിയ കേസിലെ പ്രതി ഫർസാൻ മജീദ് 19 കേസുകളിൽ പ്രതിയാണെന്നും അയാളുടെ ആരോപണങ്ങൾക്ക് പഴയ ചാക്കിൻ്റെ വിലയാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
MV Jayarajan's explanation | പയ്യന്നൂരിലെ പാർടി തുക ക്രമക്കേട് വിവാദം: നയാ പൈസയുടെ തട്ടിപ്പ് നടന്നിട്ടില്ലെന്ന് എം വി ജയരാജൻ; 'വി കുഞ്ഞികൃഷ്ണനെതിരെ പാർടി നടപടിയെടുത്തിട്ടില്ല'
MV Jayarajan's explanation about CPM Payyannur fund controversy#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍