IMA says | കുരങ്ങുപനി: ആശങ്ക വേണ്ടെന്ന് ഐഎംഎ; 'വൈറസ് വ്യാപകമായി വ്യാപിച്ചതിന്റെ ഒരു സൂചനയും നിലവിലില്ല'

 


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ആദ്യമായി സ്ഥിരീകരിക്കപ്പെട്ട കുരങ്ങുപനിയെപ്പറ്റി ആശങ്കപ്പെടേണ്ടതില്ലെന്ന് ഐഎംഎ. കോവിഡ് രോഗബാധ പോലെ ആശങ്ക വേണ്ട സാഹചര്യമല്ല നിലവിലുള്ളത്. രോഗിയുമായി അടുത്തിടപഴകുന്ന ആളുകളില്‍ മാത്രമാണ് രോഗം പകരാന്‍ സാധ്യതയുള്ളത്. ശരീര സ്രവങ്ങളില്‍ കൂടി രോഗിയില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാം. അന്തരീക്ഷത്തില്‍ കൂടിയോ മറ്റ് മാര്‍ഗങ്ങളില്‍ കൂടിയോ ഈ രോഗം പകരുന്നതായി റിപോര്‍ട് ചെയ്യപ്പെട്ടിട്ടില്ല. മാത്രമല്ല ഈ വൈറസ് വ്യാപകമായി വ്യാപിച്ചതിന്റെ ഒരു സൂചനയും നിലവിലില്ല. ഈ രോഗം നിലവിലുള്ള മറ്റു രാജ്യങ്ങളില്‍ ഈ വര്‍ഷം മങ്കി പോക്സ് മൂലം മരണം നടന്നതായി റിപോര്‍ടുകളില്ല.
  
IMA says | കുരങ്ങുപനി: ആശങ്ക വേണ്ടെന്ന് ഐഎംഎ; 'വൈറസ് വ്യാപകമായി വ്യാപിച്ചതിന്റെ ഒരു സൂചനയും നിലവിലില്ല'

ആഫ്രികയിലെ ചില രാജ്യങ്ങളില്‍ കണ്ടുവരുന്ന വീര്യം കുറഞ്ഞ ഓര്‍തോപോക്സ് വിഭാഗത്തില്‍പ്പെട്ട ഡിഎന്‍എ വൈറസുകളാണ് രോഗകാരണം. ചികന്‍ പോക്സുമായി യാതൊരു ബന്ധവുമില്ലെങ്കിലും തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ ചികന്‍ പോക്സിനു തുല്യമാകാം. പനി, തലവേദന, കഴലവീക്കം, ശരീരവേദന, ക്ഷീണം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. രോഗം ഉള്ളവരുമായി അടുത്തു സമ്പര്‍ക്കം ഉണ്ടായാല്‍ ഒരാഴ്ച മുതല്‍ മൂന്നാഴ്ചകള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. ചര്‍മത്തില്‍ ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെടുകയും പിന്നീട് അവ പഴുത്തു പൊട്ടുകയും തുടര്‍ന്ന് ഉണങ്ങിത്തുടങ്ങുകയും ചെയ്യും. മിക്കവരിലും രോഗം തനിയെ ഭേദമാകും. അപൂര്‍വമായി മാത്രമേ സങ്കീര്‍ണതകള്‍ ഉണ്ടാകാറുള്ളൂ. ചുണങ്ങുകള്‍ കരിയുന്നതുവരെ മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യതയുണ്ട്.

കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത് എന്നുള്ളത് കൊണ്ടാണ് ഈ രോഗം മങ്കിപോക്സ് എന്ന് അറിയപ്പെടുന്നത്. ഈ വൈറല്‍ പനി പകരാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ നിന്ന് അകലം പാലിക്കുകയും സുരക്ഷാ രീതികള്‍ അവലംബിക്കുകയും ചെയ്യേണ്ടതാണ്. ഈ രോഗത്തെപ്പറ്റി ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നും ഐഎംഎ വ്യക്തമാക്കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia