Follow KVARTHA on Google news Follow Us!
ad

Minister against Media | പട്ടികവര്‍ഗക്കാര്‍ പട്ടിണിയിലെന്നരീതിയില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധം; തെറ്റായ കാര്യങ്ങള്‍ റിപോര്‍ട് ചെയ്യുന്ന മാധ്യമങ്ങള്‍ ഈ ജനവിഭാഗങ്ങളോട് അനീതി കാണിക്കുന്നുവെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Pathanamthitta,News,Facebook Post,Minister,Criticism,Media,Kerala,
പത്തനംതിട്ട: (www.kvartha.com) പത്തനംതിട്ടയിലെ പട്ടികവര്‍ഗക്കാര്‍ പട്ടിണിയിലെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ഭക്ഷണം ലഭിക്കാതെ ചക്ക പങ്കിട്ടു കഴിക്കുന്നു എന്ന് കാട്ടി ജില്ലയില്‍ നിന്നും ആറ് പട്ടികവര്‍ഗക്കാരുടെ ചിത്രമാണ് വാര്‍ത്തയായി വന്നത്. ഇത് ശ്രദ്ധയില്‍പെടുകയുണ്ടായി. സംഭവത്തില്‍ അന്വേഷണം നടത്തി വസ്തുത അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ളാഹയ്ക്കടുത്തുള്ള വനമേഖലകളില്‍ താമസിക്കുന്നവരാണ് ഈ ആറ് പേര്‍. ഇവിടെ പട്ടികവര്‍ഗ വികസന വകുപ്പിന്റെയും ഭക്ഷ്യ വിതരണ വകുപ്പിന്റെയും സേവനങ്ങള്‍ കൃത്യമായി ലഭിക്കുന്നുണ്ട്. വാര്‍ത്ത തെറ്റാണെന്ന് കണ്ടെത്തിയതായും മന്ത്രി പറഞ്ഞു. 

Minister K Radhakrishnan FB post Against Media Reports, Pathanamthitta, News, Facebook Post, Minister, Criticism, Media, Kerala


ഈ ജനവിഭാഗത്തിന് പിന്തുണ നല്‍കേണ്ടത് പൊതു സമൂഹമാണെന്നിരിക്കെ, ശരിയായ അന്വേഷണം നടത്താതെ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ യഥാര്‍ഥത്തില്‍ ഈ ജനവിഭാഗങ്ങളോട് അനീതി കാണിക്കുകയാണെന്ന് മന്ത്രി തന്റെ ഫേസ് ബുകില്‍ കുറിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

'ഭക്ഷണമൊന്നും ലഭിക്കാത്തതിനാല്‍ ചക്ക പങ്കിട്ടു കഴിക്കുന്നു എന്ന രീതിയില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നും ആറ് പട്ടികവര്‍ഗക്കാരുടെ ചിത്രം വാര്‍ത്തയായി വന്നത് ശ്രദ്ധയില്‍പെടുകയുണ്ടായി. ഇത് സംബന്ധിച്ച വിവരം ലഭ്യമാക്കുവാന്‍ ഉടന്‍ തന്നെ നിര്‍ദേശവും നല്‍കി.

പത്തനംതിട്ട ജില്ല ട്രൈബല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സംഭവസ്ഥലത്ത് നേരിട്ടെത്തി അന്വേഷണം നടത്തുകയുണ്ടായി. ജില്ലയില്‍ ളാഹയ്ക്കടുത്തുള്ള വനമേഖലകളില്‍ താമസിക്കുന്നവരാണ് ഈ ആറ് പേരും. ഇവിടെ 261 പട്ടികവര്‍ഗ്ഗ കുടുംബങ്ങളാണ് ഉള്ളത്.

ഇതില്‍ 107 കുടുംബക്കാര്‍ വനവിഭവ ശേഖരണാര്‍ത്ഥം അടിക്കടി വാസസ്ഥലങ്ങള്‍ മാറുന്ന ശീലം ഇപ്പോഴും ഉള്ളവരാണ്. ഉദ്യോഗസ്ഥ സംഘം വാര്‍ത്തയില്‍ ഉണ്ടായിരുന്ന വ്യക്തികളുടെ വീടും സന്ദര്‍ശിച്ചു അവരുടെ അവസ്ഥ വിലയിരുത്തി. ഈ സ്ഥലത്ത് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെയും ഭക്ഷ്യ വിതരണ വകുപ്പിന്റെയും സേവനങ്ങള്‍ കൃത്യമായി എത്തിച്ചേരുന്നുണ്ട്. പ്രസ്തുത കുടുംബത്തില്‍ 60 കിലോ ധാന്യങ്ങള്‍ കരുതല്‍ ഉണ്ടായിരുന്നു.

സംസ്ഥാനത്തെ ഊരുകളില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് സിവില്‍ സപ്ലൈസ് വകുപ്പ് ഓരോ വീട്ടിലും എല്ലാ മാസവും 35 കിലോഗ്രാം ഭക്ഷ്യധാന്യങ്ങള്‍ വാതില്‍പ്പടിയായി വിതരണം ചെയ്യുന്നുണ്ട്. കൂടാതെ 15 കി.ഗ്രാം ജയ അരി, ഒരു കിലോഗ്രാം വെളിച്ചെണ്ണ എന്നിവ അടക്കം 12 ഇനങ്ങളടങ്ങിയ ഭക്ഷ്യകിറ്റ് പട്ടികവര്‍ഗ്ഗ വികസന വകുപ്പും നല്‍കുന്നുണ്ട്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇവയുടെ വിതരണം കൃത്യസമയത്ത് തന്നെ നടത്തുകയും ചെയ്തിട്ടുണ്ട്. ഭക്ഷണമില്ലാത്തതിനാലാണ് അവര്‍ വഴിയരികില്‍ ഇരുന്ന് ചക്ക കഴിച്ചത് എന്ന വാര്‍ത്ത തികച്ചും വസ്തുതാവിരുദ്ധമാണ്.

കേരളത്തിലെ ഒരു പ്രദേശത്തും ആദിവാസി ജനസമൂഹം പട്ടിണി അനുഭവിക്കാതിരിക്കുന്നതിനുള്ള എല്ലാ ഇടപെടലുകളും സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തയെ തുടര്‍ന്ന് ബഹു.മന്ത്രിമാരായ ശ്രീമതി. വീണ ജോര്‍ജ് , ശ്രീ ജി ആര്‍ അനില്‍ , റാന്നി എംഎല്‍എ ശ്രീ പ്രമോദ് നാരായണന്‍, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ എന്നിവരുമായി സംസാരിച്ചു.

പിന്നാക്കം നില്‍ക്കുന്ന ആദിവാസി സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. ഈ ജനവിഭാഗത്തിന് പിന്തുണ നല്‍കേണ്ടത് പൊതു സമൂഹമാണെന്നിരിക്കെ, ശരിയായ അന്വേഷണം നടത്താതെ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഈ ജനവിഭാഗങ്ങളോട് അനീതി കാണിക്കുകയാണ്'.

Keywords: Minister K Radhakrishnan FB post Against Media Reports, Pathanamthitta, News, Facebook Post, Minister, Criticism, Media, Kerala.


Post a Comment