ന്യൂഡെൽഹി: (www.kvartha.com) വിവോയ്ക്ക് പിന്നാലെ നികുതി വെട്ടിപ്പ് ആരോപണത്തിൽ കുടുങ്ങി മറ്റൊരു ചൈനീസ് മൊബൈൽ ഫോൺ കംപനി കൂടി. ഓപോ ഇൻഡ്യ 4,389 കോടി രൂപയുടെ കസ്റ്റം ഡ്യൂടി വെട്ടിപ്പ് നടത്തിയതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI) കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി.
മൊബൈൽ ഫോൺ നിർമാണം, അസംബ്ലിംഗ്, മൊത്തവ്യാപാരം, മൊബൈൽ ഫോണുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വിതരണം എന്നിവയിൽ ഓപോ ഇൻഡ്യ ഏർപ്പെട്ടിരിക്കുന്നു.
Oppo, OnePlus, Realme എന്നിവയുൾപെടെ വ്യത്യസ്ത ബ്രാൻഡ് നാമങ്ങളിൽ ഓപോ ഇൻഡ്യ രാജ്യത്ത് മൊബൈൽ ഫോണുകൾ വിൽക്കുന്നു. അന്വേഷണത്തിന് ശേഷം 4,389 കോടി രൂപ കസ്റ്റം ഡ്യൂടി അടയ്ക്കാൻ ഓപോ ഇൻഡ്യയ്ക്ക് അധികൃതർ നോടീസ് നൽകി. ഓപോ ഇൻഡ്യയ്ക്കും അതിന്റെ ജീവനക്കാർക്കും ഓപോ ചൈനയ്ക്കും പിഴ ചുമത്താനും നോടീസിൽ നിർദേശിക്കുന്നു.
കസ്റ്റം ഡ്യൂടി വെട്ടിപ്പ് കണ്ടെത്തിയ ഓപോ ഇൻഡ്യ എന്നറിയപ്പെടുന്ന ഓപോ മൊബൈൽസിനെതിരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അന്വേഷണം നടത്തി വരികയാണെന്ന് ധനമന്ത്രാലയം അറിയിച്ചു.
അന്വേഷണത്തിനിടെ ഓപോ ഇൻഡ്യയുടെ ഓഫീസുകളിലും മാനജ്‌മെന്റുമായി ബന്ധപ്പെട്ട നിരവധി പ്രമുഖരുടെ വീടുകളിലും ഡിആർഐ പരിശോധന നടത്തി. ഇതിൽ ചില രേഖകൾ കണ്ടെടുത്തു.
മൊബൈൽ ഫോണുകളുടെ നിർമാണവുമായി ബന്ധപ്പെട്ട ചില വസ്തുക്കളുടെ ഇറക്കുമതി സംബന്ധിച്ച് ഓപോ ഇൻഡ്യ മനഃപൂർവം തെറ്റായ പ്രഖ്യാപനങ്ങൾ നടത്തിയതായി ഈ രേഖകൾ വെളിപ്പെടുത്തുന്നുവെന്ന് അധികൃതർ പറയുന്നു.
അന്വേഷണത്തിനിടെ, ഓപോ ഇൻഡ്യയുടെ സീനിയർ മാനജ്‌മെന്റ് ജീവനക്കാരെയും കംപനിയുടെ ആഭ്യന്തര വിതരണക്കാരെയും ഡിആർഐ ചോദ്യം ചെയ്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് വിവോ ഇൻഡ്യയുടെ അകൗണ്ടുകൾ നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചിരുന്നു.
Customs duty evasion | ഓപോ ഇൻഡ്യ 4,389 കോടി രൂപയുടെ കസ്റ്റം ഡ്യൂടി വെട്ടിപ്പ് നടത്തിയതായി ഡിആർഐ കണ്ടെത്തി; വിവോയ്ക്ക് പിന്നാലെ കുരുക്കിലായി മറ്റൊരു ചൈനീസ് മൊബൈൽ ഫോൺ കംപനി കൂടി
DRI detects customs duty evasion of Rs 4,389 cr by Oppo India#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍