Attappadi Infant Death | അട്ടപ്പാടിയിലെ ശിശുമരണം: 'ആരോപണം ഉന്നയിച്ചാല്‍ പോരാ, എംഎല്‍എമാര്‍ സ്ഥലം സന്ദര്‍ശിക്കണം'; പ്രതിപക്ഷ അംഗങ്ങളെ പ്രകോപിപ്പിച്ച് ആരോഗ്യ മന്ത്രിയുടെ മറുപടി; നിയമസഭയില്‍ ബഹളമയം
Jul 14, 2022, 13:14 IST
തിരുവനന്തപുരം: (www.kvartha.com) ശിശുമരണത്തെ ചൊല്ലി ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയില്‍ കൊമ്പു കോര്‍ത്തു. അട്ടപ്പാടിയിലെ ശിശുമരണ വിഷയം സഭയില്‍ ഉന്നയിച്ചപ്പോള്‍ 'ആരോപണം ഉന്നയിച്ചാല്‍ മാത്രം പോരാ, എംഎല്‍എമാര്‍ സ്ഥലം സന്ദര്‍ശിക്കണ'മെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞതാണ് പ്രതിപക്ഷ അംഗങ്ങളെ പ്രകോപിപ്പിച്ചത്. ഇതോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങുകയും തുടര്‍ന്ന് നിയമസഭ നിര്‍ത്തിവയ്ക്കുകയും ചെയ്തു.
അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയിലുള്ള നവജാതശിശുമരണമാണ് പ്രതിപക്ഷം എംഎല്‍എ എന്‍ ശംസുദീനാണ് നിയമസഭയില്‍ അടിയന്തര പ്രമേയമായി ഉന്നയിച്ചത്. അദ്ദേഹം സംസാരിക്കുന്ന വേളയില്‍ കോട്ടത്തറ ആശുപത്രിയില്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്നും അവിടേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചെന്നും മതിയായ ജീവനക്കാരിലെന്നും ആരോപിച്ചു.
തുടര്‍ന്ന് പ്രതിപക്ഷ നേതാവും കോട്ടത്തറ ആശുപത്രിയെ കുറിച്ച് പരാമര്‍ശിച്ചു. അവിടേക്ക് അനുവദിച്ച 12 കോടി രൂപ പെരിന്തല്‍മണ്ണയിലെ ഇഎംഎസ് ആശുപത്രിക്ക് കൈമാറിയെന്നും ആക്ഷേപം ഉന്നയിച്ചു. ഇതിനെതിരെ ഭരണപക്ഷ അംഗങ്ങള്‍ ബഹളം വച്ചപ്പോള്‍ സ്പീകറും മുഖ്യമന്ത്രിയും ഇടപെട്ട് ആരോഗ്യ മന്ത്രിക്ക് പറയാനുള്ളത് കേള്‍ക്കണമെന്ന് അറിയിച്ചു.
ഇതിന് മറുപടി പറയാനായി എഴുന്നേറ്റ മന്ത്രി വീണാ ജോര്‍ജ് തുക വകമാറ്റിയെന്ന ആരോപണം നിഷേധിച്ചു. മതിയായ സൗകര്യങ്ങള്‍ കോട്ടത്തറ ആശുപത്രിയില്‍ ഏര്‍പെടുത്തിയിട്ടുണ്ടെന്നും 117 താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനായി നടപടിയെടുത്തതടക്കം മന്ത്രി ചൂണ്ടിക്കാട്ടി.
ഇതിനിടയില്‍ വീണ്ടും പ്രതിപക്ഷ നിരയില്‍നിന്ന് ബഹളം ഉണ്ടായി. അപ്പോള്‍ 'ആരോപണം ഉന്നയിച്ച പ്രതിപക്ഷ അംഗങ്ങള്‍ അവിടെപ്പോയി സന്ദര്‍ശിച്ചിട്ടുണ്ടോ' എന്ന് മന്ത്രി ചോദിച്ചു. ഇല്ല എന്ന മറുപടി വന്നപ്പോള്‍ 'അവിടെ പോയതിന് ശേഷം ആരോപണം ഉന്നയിക്കൂ' എന്ന് മന്ത്രി പറഞ്ഞു. തുടര്‍ന്നും ഭരണ പ്രതിപക്ഷ ബഹളം ഉണ്ടായപ്പോള്‍ സഭ നിര്‍ത്തിവയ്ക്കാന്‍ സ്പീകര്‍ ആവശ്യപ്പെട്ടു.
Keywords: News, Kerala, Palakkad, Attappadi infant death, Health Minister, Veena George,Top-Headlines,Attappadi infant death: Minister's reply provoking the opposition; Congregation is uproarious
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.