തിരുവനന്തപുരം: (www.kvartha.com) വിഴിഞ്ഞത്ത് ചികിത്സയിലുള്ള കുട്ടികളില്‍ നോറോ വൈറസ് സ്ഥിരീകരിച്ചതായി റിപോര്‍ട്. ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള എല്‍ എം എല്‍ പി സ്‌കൂളിലെ രണ്ട് കുട്ടികളിലാണ് വൈറസ് സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. വിഴിഞ്ഞത്ത് ഞായറാഴ്ച അഞ്ച് കുട്ടികള്‍ കൂടി അസ്വസ്ഥകതകളുമായി ചികിത്സ തേടി.
തീരദേശ മേഖലയായ വിഴിഞ്ഞത്തെ സ്‌കൂളില്‍ നിന്ന് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ കുട്ടികളുടെ മലം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ രണ്ട് പേരിലാണ് നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. ശുചിത്വമില്ലാത്ത ഭക്ഷണം, വെള്ളം, ശുചിത്വമില്ലാത്ത സാഹചര്യം എന്നിവയിലൂടെയാണ് ഇത് വരിക. വൃത്തിഹീനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ഈ വൈറസ് പടരും. പകര്‍ചാശേഷിയും കൂടുതലാണ്.
ഉച്ചക്കട, കായംകുളം എന്നിവിടങ്ങളിലെ ഭക്ഷ്യവിഷബാധ സ്‌കൂളിലെ ഭക്ഷണത്തില്‍ നിന്നുള്ള പ്രശ്‌നമല്ലെന്നാണ് സര്‍കാര്‍ പറയുന്നത്. ഈ സ്‌കൂളുകള്‍ക്ക് പുറമെ കൊട്ടാരക്കര അംഗന്‍വാടിയിലും കുട്ടികളില്‍ ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്താന്‍ ഇതുവരെ വകുപ്പുകള്‍ക്കായിട്ടില്ല. അങ്ങനെയെങ്കില്‍ ഭക്ഷണമോ വെള്ളമോ വൃത്തിഹീനമായ പരിസരമോ ഏതാണ് ഉറവിടം എന്നത് കണ്ടെത്തല്‍ പ്രധാനമാണ്.
കായംകുളത്തെയും കൊട്ടാരക്കരയിലെയും ഭക്ഷ്യവിഷബാധയുടെ ഉറവിടം കണ്ടെത്താന്‍ പരിശോധനാ ഫലം കാത്തിരിക്കുകയാണ് വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍. ലാബുകളിലേക്കയച്ച ഭക്ഷ്യ സാംപിളുകളുടെ ഫലം കാത്തിരിക്കുകയാണ്. ഞായറാഴ്ച ലാബ് അവധിയായതിനാല്‍ തിങ്കളാഴ്ചയോ, ചൊവ്വാഴ്ചയോ ഫലം കിട്ടും. കൊട്ടാരക്കരയിലെ അംഗന്‍വാടിയില്‍ 35 കിലോ പുഴുവും ചെള്ളും നിറഞ്ഞ അരി രക്ഷിതാക്കളുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മാര്‍ചില്‍ എത്തിയ ലോഡാണിതെന്നാണ് ജീവനക്കാര്‍ പറഞ്ഞത്.
അതേസമയം വൈകിട്ട് വിദ്യാഭ്യാസ മന്ത്രിയും ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രിയും കൂടിക്കാഴ്ച്ച നടത്തും. സ്‌കൂളുകളിലേക്ക് അരി കൊടുക്കുന്നതിന് മുന്‍പായി പരിശോധിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമാന സംഭവം ആവര്‍ത്തിക്കാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് ഭക്ഷ്യ - വിദ്യാഭ്യാസ മന്ത്രിമാര്‍ ചര്‍ച നടത്തുന്നത്. പൊതുവായ മാര്‍ഗനിര്‍ദേശം ഞായറാഴ്ച വന്നേക്കും.