VD Satheesan | മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ച ഹൈകോടതി വിധിയെ സ്വാഗതം ചെയ്യുന്നു; ഇല്ലാതായത് ഈ ചെറുപ്പക്കാരെ എന്നെന്നേക്കുമായി ജയിലില്‍ അടയ്ക്കാന്‍ പൊലീസും സി പി എം നേതാക്കളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയെന്നും വി ഡി സതീശന്‍

 


തിരുവനന്തപുരം: (www.kvartha.com) വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനും ജാമ്യവും സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യവും അനുവദിച്ച ഹൈകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഉപാധികളോടെയാണ് മൂന്നുപേര്‍ക്കും കോടതി ജാമ്യം അനുവദിച്ചത്. 

മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഈ ചെറുപ്പക്കാരെ എന്നെന്നേക്കുമായി ജയിലില്‍ അടയ്ക്കാന്‍ പൊലീസും സി പി എം നേതാക്കളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് കേരള ഹൈകോടതിയുടെ നീതിയുക്തമായ ഇടപെടലിലൂടെ ഇല്ലാതായതെന്നും സതീശന്‍  പറഞ്ഞു.

VD Satheesan | മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ച ഹൈകോടതി വിധിയെ സ്വാഗതം ചെയ്യുന്നു; ഇല്ലാതായത് ഈ ചെറുപ്പക്കാരെ എന്നെന്നേക്കുമായി ജയിലില്‍ അടയ്ക്കാന്‍ പൊലീസും സി പി എം നേതാക്കളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയെന്നും വി ഡി സതീശന്‍


വിമാനത്തിലുണ്ടായിരുന്ന എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും സി പി എം സെക്രടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി ഇറങ്ങിപ്പോയ ശേഷമാണ് യുവാക്കള്‍ പ്രതിഷേധിച്ചതെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് ദുഷ്ടലാക്കോടെയാണ് മാറ്റിപ്പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തലില്‍ പൊതുസമൂഹത്തിന് മുന്നില്‍ തലകുനിച്ച് നടക്കേണ്ടിവന്ന മുഖ്യമന്ത്രിയെ ഈ വിവാദങ്ങളില്‍ നിന്ന് രക്ഷിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സി പി എം നേതാക്കളും പൊലീസ് തലപ്പത്തെ ഉന്നതരും ചേര്‍ന്ന് ഞങ്ങളുടെ കുട്ടികളെ കരുക്കളാക്കി കള്ളക്കഥ മെനഞ്ഞത്. പക്ഷെ, ഈ കള്ളക്കഥയും ഗൂഢാലോചനയുമൊന്നും നീതിന്യായ വ്യവസ്ഥയെ സ്വാധീനിച്ചില്ലെന്ന് തെളിയിക്കുന്നതാണ് ജാമ്യം അനുവദിച്ചുള്ള ഹൈകോടതി ഉത്തരവെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയുധം കരുതിയിരുന്നില്ലെന്നും വിമാനം ലാന്‍ഡ് ചെയ്ത ശേഷമാണ് പ്രതിഷേധിച്ചതെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. എയര്‍പോര്‍ട് മാനേജര്‍ ആദ്യം നല്‍കിയ റിപോര്‍ടില്‍ വാക് തര്‍ക്കമെന്ന് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് നല്‍കിയ റിപോര്‍ടിലാണ് മുദ്രാവാക്യം വിളിച്ച കാര്യം ഉള്‍പെടുത്തിയതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന തരത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് മാനേജരെ സമ്മര്‍ദത്തിലാക്കി വ്യാജ റിപോര്‍ടുണ്ടാക്കിയത് പൊലീസ് അസോസിയേഷന്റെ മുന്‍ ഭാരവാഹിയായ എ സി പിയുടെ നേതൃത്വത്തിലായിരുന്നുവെന്നും സതീശന്‍ ആരോപിച്ചു.

ഈ റിപോര്‍ടിനെതിരെ ഇന്‍ഡിഗോയ്ക്ക് നല്‍കിയ പരാതിയിലും കംപനി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യൂത് കോണ്‍ഗ്രസുകാരെ ചവിട്ടി താഴെയിട്ട് മൃഗീയമായി മര്‍ദിച്ച ഇ പി ജയരാജനെതിരെ കേസെടുക്കാനും പൊലീസ് തയാറായിട്ടില്ല. സി പി എമിന്റെ അക്രമി സംഘത്തെ പോലെ പ്രവര്‍ത്തിക്കുന്ന പൊലീസുകാര്‍, ഞങ്ങളുടെ പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തിയും ഗ്രനേഡും ജലപീരങ്കിയും തിരിക്കുന്നതിന് മുന്‍പ്, നീതിയും നിയമവും ആണോ നടപ്പാക്കുന്നതെന്ന് കൂടി ആലോചിക്കണമെന്നും സതീശന്‍ പറഞ്ഞു.

Keywords:  VD Satheesan alleges CPM-police conspiracy behind arrest of Youth Congress workers, Thiruvananthapuram, News, Politics, Bail plea, High Court of Kerala, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia