Sabu Thomas | തുടര്‍ഭരണം ലഭിച്ച പിണറായി സര്‍കാരിന്റെ ഒരുവര്‍ഷത്തെ ഭരണത്തോടുള്ള അമര്‍ഷമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് സാബു ജേകബ്
Jun 3, 2022, 19:15 IST
കൊച്ചി: (www.kvartha.com) തുടര്‍ഭരണം ലഭിച്ച പിണറായി സര്‍കാരിന്റെ ഒരുവര്‍ഷത്തെ ഭരണത്തോടുള്ള അമര്‍ഷമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് ട്വന്റി ട്വന്റി കോഓര്‍ഡിനേറ്റര്‍ സാബു ജേകബ്. ജനങ്ങള്‍ക്ക് സ്വീകാര്യമായ വികസനവും പ്രവര്‍ത്തനവുമാണ് നടത്തേണ്ടതെന്ന് പറഞ്ഞ അദ്ദേഹം കുറെ സഖാക്കള്‍ തീരുമാനം എടുത്തുള്ള പദ്ധതിയില്‍ ജനങ്ങള്‍ എന്തും ആയിക്കോട്ടെ എന്നു ചിന്തിക്കുന്നതിന്റെ പ്രതിഫലനമാണ് നടന്നിരിക്കുന്നതെന്നും അഭിപ്രായപ്പെട്ടു.
അഹങ്കാരം കൊണ്ട് എന്തും ആകാമെന്നു തീരുമാനിച്ചാല്‍ അതിനു തിരിച്ചടിയുണ്ടാകും. ജനങ്ങള്‍ പ്രതികരിക്കും എന്നു മനസിലാക്കി മുന്നോട്ടു പോയാല്‍ ജനങ്ങള്‍ തിരിച്ചു ചിന്തിക്കും. അല്ലെങ്കില്‍ ഇതു പോലെയുള്ള അവസ്ഥ ഇനിയുമുണ്ടാകുമെന്നും സാബു പറഞ്ഞു.
വിവേകത്തോടെ വോടു ചെയ്യാനാണ് ട്വന്റി ട്വന്റി ജനങ്ങളോട് അഭ്യര്‍ഥിച്ചത്. അതു കൃത്യമായി ഉപയോഗിച്ചു എന്നതാണ് ഫലം തെളിയിക്കുന്നത്. ട്വന്റി ട്വന്റി മത്സര രംഗത്തുണ്ടായിരുന്നെങ്കില് തെരഞ്ഞെടുപ്പ് ഫലം വ്യത്യസ്ഥമായിരിക്കും. ട്വന്റി ട്വന്റി നില്‍ക്കാത്തതിനാല്‍ പലരും വോടു ചെയ്യാത്ത സാഹചര്യവുമുണ്ടായി. ആര്‍ക്കും വോടു ചെയ്തിട്ടു കാര്യമില്ല എന്ന ചിന്തയുണ്ടായിരുന്നതിനാലായിരിക്കാം ഇതെന്നും അദ്ദേഹം പറഞ്ഞു.
ഈ തെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ മാറ്റവും ഉണ്ടാക്കാന്‍ പോകുന്നില്ല എന്നതിനാലാണ് ട്വന്റി ട്വന്റി തെരഞ്ഞെടുപ്പില്‍ നിന്ന് മാറിനിന്നത്. ആരെയും സഹായിക്കാനല്ല സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നത്. ഏതെങ്കിലും നേതാക്കള്‍ പറയുന്നത് അനുസരിച്ചു വോടു ചെയ്യേണ്ട ജനവിഭാഗമല്ല നമ്മുടേത്. അതുകൊണ്ടാണ് ജനങ്ങളുടെ തീരുമാനത്തിനു വിട്ടതെന്നും സാബു പറഞ്ഞു.
രണ്ടാമത് ഒരു അവസരം കൂടി കൊടുത്തിട്ട് ജനങ്ങളെ നിരാശരാക്കിയതിന്റെ ഫലമാണിത്. കുട്ടി സഖാക്കള്‍ മുതല്‍ നിയമം കയ്യിലെടുത്ത് ഒരു പെട്ടിക്കട പോലും നടത്താന്‍ പോലും സാധിക്കാത്ത വിധം കേരളത്തിന്റെ സാഹചര്യം മാറി. അതിനെതിരായ ഒരു പ്രതിഷേധമാണ് ഇതെന്നും സാബു പറഞ്ഞു.
Keywords: Sabu Thomas about Thrikkakara By-Election, Thiruvananthapuram, News, Politics, By-election, Pinarayi vijayan, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.