Black Flag Protest | ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നേരേ കരിങ്കൊടി പ്രതിഷേധം; യൂത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഉള്‍പെടെ 4 പേര്‍ കസ്റ്റഡിയില്‍
Jun 25, 2022, 20:35 IST
പത്തനംതിട്ട: (www.kvartha.com) എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ചതില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധം തുടരുന്നു. ഇതിനിടെ പത്തനംതിട്ടയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നേരെ കരിങ്കൊടി യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. അങ്ങാടിക്കലിലെ വീട്ടില്‍നിന്ന് മന്ത്രി അടൂരിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് സംഭവം. പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.
കരിങ്കൊടി പ്രതിഷേധത്തില്‍ പങ്കെടുത്ത യൂത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണന്‍ ഉള്‍പെടെയുള്ള നാലുപ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മന്ത്രിയുടെ വാഹനം പ്രധാന റോഡിലേക്ക് കയറിയതോടെയാണ് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനത്തിന്റെ പിറകെ ഓടി കരിങ്കൊടി കാണിച്ചത്. പ്രതിഷേധം കാരണം മന്ത്രിയുടെ യാത്ര തടസപ്പെടുകയോ മറ്റ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുകയോ ചെയ്തില്ല.
രാഹുല്‍ ഗാന്ധിയുടെ ഓഫിസില്‍ അക്രമം നടത്തിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന കെ ആര്‍ അവിഷിത്ത് മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗമാണെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ, മന്ത്രിക്കെതിരെ പ്രതിഷേധവുമായി യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ അവിഷിത്തിനെ ഈ മാസം ആദ്യം തന്നെ മാറ്റിയെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
അതിനിടെ, കെ ആര്‍ അവിഷിത്തിനെ മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫില്‍നിന്ന് നീക്കി ശനിയാഴ്ച തന്നെ ഉത്തരവിറങ്ങി. ഈ മാസം 15-ാം തീയതി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നീക്കുന്നതെന്നാണ് ഉത്തരവിലുള്ളത്.
അതേസമയം, ഇടുക്കി കട്ടപ്പനയില്‍ ഹൈമാസ് ലൈറ്റ് ഉദ്ഘാടനത്തിന് എത്തിയ മന്ത്രി റോഷി അഗസ്റ്റിന് നേരെയും യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
യൂത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അടക്കം രണ്ട് പ്രവര്‍ത്തകരാണ് കരിങ്കൊടി വീശിയത്. സജീവ് കെ എ എസ് എ എം സന്തോഷ് എന്നിവരാണ് കരിങ്കൊടി വീശിയത്. ഇതിനിടയില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പാഞ്ഞടുത്തത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.