Drowned to Death | കണ്ണൂരിനെ ദുഃഖത്തിലാഴ്ത്തി അച്ഛന്റെയും മകന്റെയും മുങ്ങിമരണം; ദുരന്ത വാര്‍ത്ത വിശ്വസിക്കാനാവാതെ നാട്ടുകാര്‍
Jun 29, 2022, 15:54 IST
കണ്ണൂര്‍: (www.kvartha.com) നീന്തല്‍ പരിശീലനത്തിനിടെ അച്ഛനും മകനും മുങ്ങിമരിച്ചത് ഒരു ഗ്രാമത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തി. രാവിലെ ഏച്ചൂര്‍ ഗ്രാമം ഞെട്ടിയുണരുന്നത് ഇരുവരുടെയും ദുരന്ത വാര്‍ത്ത കേട്ടാണ്. അത്രമേല്‍ നടുക്കുന്നതായിരുന്നു ആ വാര്‍ത്ത.
ഏച്ചൂര്‍ ബാങ്ക് സെക്രടറി ചേലോറ സ്‌കൂളിന് സമീപം ചന്ദ്രകാന്തം ഹൗസില്‍ പി പി ഷാജിയുടെയും (50) മകന്‍ കെ വി ജ്യോതിരാദിത്യന്റെയും(16) മരണത്തില്‍ ഞെട്ടല്‍ മാറാതെ തരിച്ചിരിക്കുകയാണ് നാട്. അച്ഛന്റെയും മകന്റെയും ദാരുണ മരണം വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് ബന്ധുക്കളും നാട്ടുകാരും.
രാവിലെ ഏഴിനായിരുന്നു ഏച്ചൂര്‍ കരിയില്‍ കുളത്തില്‍ ഇരുവരും മുങ്ങി മരിച്ചത്. ചേലോറ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയിരുന്നു ജ്യോതിരാദിത്തിന്റെ വിജയം.
മകനെ നീന്തല്‍ പഠിപ്പിക്കാനായ് കഴിഞ്ഞ രണ്ടാഴ്ചയായി എല്ലാ ദിവസവും ഇരുവരും ഈ കുളത്തില്‍ വരാറുണ്ടായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു. നീന്തല്‍ പഠിപ്പിക്കാന്‍ ഒരു ട്രെയ്‌നര്‍ ഉണ്ടായിരുന്നു. ബുധനാഴ്ച അദ്ദേഹം ഉണ്ടായിരുന്നില്ല. മകന്‍ മുങ്ങുന്നതിനിടെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് രണ്ടു പേരും മരണത്തിന് കീഴടങ്ങേണ്ടി വന്നതെന്ന് പരിസരവാസികള്‍ അറിയിച്ചു. ഷാജിക്കും നീന്തല്‍ അറിയില്ലെന്നാണ് സൂചന.
ഇരുവരുടെയും മൃതദേഹം പോസ്റ്റുമോര്‍ടത്തിന് ശേഷം എ കെ ജി ഹോസ്പിറ്റലില്‍ ഫ്രീസറില്‍ സൂക്ഷിക്കും. വ്യാഴാഴ്ച രാവിലെ 7.30 മുതല്‍ 9.30 വരെ പന്നിയോട്ടെ വീട്ടിലും തുടര്‍ന്ന് ഏച്ചൂര്‍ ബാങ്കിന് മുന്‍വശവും 10 മണിക്ക് ചേലോറ സ്‌കൂളിന് സമീപത്തെ സ്വവസതിയിലും പൊതുദര്‍ശത്തിന് വയ്ക്കും. 10.30 ന് പയ്യാമ്പലത്ത് സംസ്‌കരിക്കും.
കീഴല്ലൂര്‍ പഞ്ചായത്ത് അസി.സെക്രടറി ഷംനയാണ് ഷാജിയുടെ ഭാര്യ. തുഞ്ചത്ത് ആചാര്യ വിദ്യാലയത്തിലെ എട്ടാം തരം വിദ്യാര്‍ഥി ജഗത് വിക്യാത് ഇളയ മകനാണ്. സഹോദരങ്ങള്‍: സഹദേവന്‍, ശാന്തിഭൂഷണ്‍ (ഗള്‍ഫ് ), വിനയന്‍, രാജേഷ്, ഭാനുമതി, കാഞ്ചന, രതി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.