CPM | പയ്യന്നൂരില്‍ തുക വെട്ടിപ്പോ ധനനഷ്ടമോയില്ലെന്ന് സിപിഎം; സംഭവിച്ചത് ഓഡിറ്റ് ചെയ്യുന്നതിലെ കാലതാമസമെന്ന് ജില്ലാ സെക്രടറിയേറ്റ്

 


കണ്ണൂര്‍: (www.kvartha.com) പയ്യന്നൂരിലെ പാര്‍ടി നടപടിയുമായി ബന്ധപ്പെട്ട് വലതുപക്ഷ മാധ്യമങ്ങളും വലതുരാഷ്ട്രീയക്കാരും നടത്തുന്ന ഹീനനീക്കം വിലപ്പോവില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. പയ്യന്നൂര്‍ ഏരിയയിലെ സംഘടനാ പ്രശ്‌നങ്ങളില്‍ വിശദമായ അന്വേഷണങ്ങള്‍ക്കും പരിശോധനയ്ക്കും ശേഷമാണ് സംഘടനാ മാനദണ്ഡമനുസരിച്ച് പാര്‍ടി ജില്ലാ കമിറ്റി ചില പ്രവര്‍ത്തകരുടെ പേരില്‍ അച്ചടക്ക നടപടികള്‍ സ്വീകരിച്ചത്.
                   
CPM | പയ്യന്നൂരില്‍ തുക വെട്ടിപ്പോ ധനനഷ്ടമോയില്ലെന്ന് സിപിഎം; സംഭവിച്ചത് ഓഡിറ്റ് ചെയ്യുന്നതിലെ കാലതാമസമെന്ന് ജില്ലാ സെക്രടറിയേറ്റ്

പാര്‍ടി അന്വേഷണത്തില്‍ വ്യക്തിപരമായി ആരെങ്കിലും സാമ്പത്തികനേട്ടമോ ധനാപഹരണമോ നടത്തിയതായി കണ്ടെത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് തുകയിലോ, എകെജി ഭവന്‍ നിര്‍മാണത്തിലോ, ധനരാജ് കുടുംബ സഹായ നിധിയിലോ പണാപഹരണവും നടന്നിട്ടില്ല. പാർടി പണം നഷ്ടപ്പെട്ടിട്ടുമില്ല. പാർടി പ്രവര്‍ത്തകരില്‍ നിന്നും ബഹുജനങ്ങളില്‍ നിന്നും സമാഹരിച്ച തുക കൊണ്ടാണ് സിപിഎം പയ്യന്നൂര്‍ ഏരിയാ കമിറ്റിക്ക് വേണ്ടി 2017 ല്‍ എകെജി ഭവന്‍ നിര്‍മിച്ചത്.

പാര്‍ടി പ്രവര്‍ത്തകരുടെ ദീര്‍ഘകാലത്തെ ആഗ്രഹമായിരുന്നു സൗകര്യപ്രദമായ കെട്ടിടം നിര്‍മിക്കുകയെന്നത്. സമാനരീതിയിലാണ് ബഹുജനങ്ങളില്‍ നിന്നും ധനരാജ് രക്തസാക്ഷി കുടുംബസഹായ നിധി സമാഹരിച്ചത്. അതില്‍ നിന്നും കുടുംബസഹായ തുക നല്‍കുകയും വീട് നിര്‍മിക്കുകയും കേസിന് പണം ചിലവഴിക്കുകയും ചെയ്തിട്ടുണ്ട്. കെട്ടിട നിര്‍മാണത്തിന്റെയും ധനരാജ് തുകയുടെയും വരവ്-ചിലവ് കണക്കുകള്‍ യഥാസമയം ഓഡിറ്റ് ചെയ്ത് ഏരിയാ കമിറ്റിയില്‍ അവതരിപ്പിക്കുന്നതില്‍ ചുമതലക്കാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പാര്‍ടി കണ്ടെത്തിയത്.

ഇപ്പോഴാണ് ഇത് സംബന്ധിച്ച് ഓഡിറ്റും പരിശോധനയും നടത്തിയത്. ബഹുജനങ്ങളില്‍ നിന്നും ഏത് ആവശ്യത്തിന് വേണ്ടിയാണോ തുക പിരിക്കുന്നത് ആ ആവശ്യങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുകയും അത് സുതാര്യമായി നിര്‍വഹിക്കുകയും ചെയ്യുന്ന പാർടിയാണ് സിപിഎമെന്ന് ബഹുജനങ്ങള്‍ക്കറിയാം. ഗൗരവമായ ജാഗ്രതക്കുറവും യഥാസമയം ഓഡിറ്റ് ചെയ്ത് അവതരിപ്പിക്കാത്തതുമാണ് പയ്യന്നൂരിലുണ്ടായ വീഴ്ച. അതിനാലാണ് ജില്ലാ സെക്രടറിയേറ്റ് അംഗമായ ടി ഐ മധുസൂദനനെ ജില്ലാ കമിറ്റിയിലേക്കും ഏരിയാ കമിറ്റിയംഗമായ ടി വിശ്വനാഥനെ ലോകല്‍ കമിറ്റിയിലേക്കും തരംതാഴ്ത്തിയതും കെ കെ ഗംഗാധരന്‍, കെ പി മധു എന്നിവരെ ശാസിക്കാനും തീരുമാനിച്ചത്.

തെരഞ്ഞെടുപ്പ് തുകയിൽ സാമ്പത്തിക ക്രമക്കേടൊന്നും നടന്നിട്ടില്ലെന്നാണ് അന്വേഷണം നടത്തിയ കമീഷന്‍ കണ്ടെത്തിയത്. എന്നാല്‍ ഓഫീസ് ജീവനക്കാര്‍ക്ക് ചില വീഴ്ച സംഭവിച്ചതായി കണ്ടെത്തി. അത് സാമ്പത്തിക കാര്യങ്ങളിലല്ല. അവരോട് വിശദീകരണം തേടിയപ്പോള്‍ വീഴ്ചകള്‍ സ്വയം വിമര്‍ശനപരമായി അംഗീകരിച്ചതിനാല്‍ രണ്ട് പേരുടെ പേരില്‍ നടപടി സ്വീകരിക്കുകയാണ് ചെയ്തത്. ഈ അച്ചടക്ക നടപടികള്‍ക്കെല്ലാം സംസ്ഥാന കമിറ്റി അനുമതി നല്‍കിയിട്ടുണ്ട്. യഥാസമയം കണക്ക് ഏരിയാ കമിറ്റിയില്‍ അവതരിപ്പിക്കാതെ വന്നപ്പോള്‍ പാര്‍ടി ഏരിയാകമിറ്റിക്ക് ബന്ധപ്പെട്ടവരെ കൊണ്ട് അത് ചെയ്യിക്കുന്നതില്‍ വീഴ്ച സംഭവിക്കുകയും ചെയ്തു. വസ്തുത ഇതായിരിക്കെ മറിച്ചുള്ള പ്രചരണങ്ങളെല്ലാം പാർടിയെ തകര്‍ക്കാന്‍ ലക്ഷ്യമാക്കിയുള്ളതാണ്. ധനപഹരണമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വലതുപക്ഷ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയക്കാരും നടത്തുന്ന ഹീനനീക്കം തിരിച്ചറിയാന്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും സാധിക്കും.

ഏരിയാ സെക്രടറിയുടെ പേരില്‍ നടപടിയെടുത്തതല്ല. പയ്യന്നൂര്‍ ഏരിയയിലെ പാർടിക്കകത്ത് നിലനില്‍ക്കുന്ന മാനസിക ഐക്യമില്ലായ്മ പരിഹരിക്കാന്‍ ഉയര്‍ന്ന ഘടകമായ സംസ്ഥാന കമിറ്റിയംഗത്തിന് സെക്രടറിയുടെ ചുമതല കൊടുക്കുകയാണുണ്ടായത്. ഈ തീരുമാനങ്ങള്‍ ഏരിയാകമിറ്റി അംഗീകരിച്ചതാണ്. തുടര്‍ന്ന് എല്ലാ ലോകല്‍ കമിറ്റികളിലും പാർടി അംഗങ്ങളുടെ ഇടയിലും വിശദീകരിച്ചതുമാണ്. വസ്തുത ഇതായിരിക്കെ പാർടി പ്രവര്‍ത്തകരിലും ബഹുജനങ്ങളിലും തെറ്റിദ്ധാരണ പരത്താനുള്ള ദുഷ്ടലക്ഷ്യത്തോടെയുള്ള പ്രചാരണത്തെ പാര്‍ടിയെ സ്‌നേഹിക്കുന്നവര്‍ അവജ്ഞയോടെ തള്ളിക്കളയും. സിപിഎമിനെ ദുര്‍ബലപ്പെടുത്തുകയെന്നത് കോര്‍പറേറ്റ് -വലതുപക്ഷ അജൻഡയാണ്. ആ കെണിയില്‍ വീണുപോകാതെ പോരാട്ടങ്ങളിലൂടെയും ജീവത്യാഗത്തിലൂടെയും വളര്‍ന്നുവന്ന പയ്യന്നൂരിലെ പ്രസ്ഥാനത്തെ സംരക്ഷിക്കാന്‍ പാർടി പ്രവര്‍ത്തകരും പാർടിയെ സ്‌നേഹിക്കുന്ന ബഹുജനങ്ങളും തയ്യാറാകണമെന്നും സെക്രടറിയേറ്റ് അഭ്യർഥിച്ചു.

Keywords:  Latest-News, Kerala, Kannur, Politics, Political Party, CPM, Payyannur, Election, People, Cash, Secretariat, CPM says no money laundering or financial loss in Payyanur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia