Attack Against Hospital | മാസ്‌ക് വയ്ക്കണമെന്ന് പറഞ്ഞതിന് താലൂക് ആശുപത്രി അടിച്ചു തകര്‍ത്തതായി പരാതി; 2 ജീവനക്കാര്‍ക്ക് പരിക്ക്
Jun 22, 2022, 09:18 IST
ചവറ: (www.kvartha.com) മാസ്‌ക് വയ്ക്കണമെന്ന് പറഞ്ഞതിന് താലൂക് ആശുപത്രി അടിച്ചു തകര്‍ത്തതായി പരാതി. കൊല്ലം നീണ്ടകര ഗവ. താലൂക് ആശുപത്രിയിലാണ് സംഭവം. ആക്രമണത്തില്‍ 2 പേര്‍ക്ക് പരിക്കേറ്റു. സ്റ്റാഫ് നഴ്‌സ് ശ്യാമിലി, സുരക്ഷാ ജീവനക്കാരന്‍ ശങ്കരന്‍കുട്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച രാത്രി ബൈകില്‍ ആയുധവുമായി എത്തിയ മൂന്നംഗം സംഘമാണ് ആക്രമണം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. സ്‌പെഷല്‍ ബ്രാഞ്ച് എസിപി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസെത്തി പരിശോധന നടത്തി.
പൊലീസ് പറയുന്നത്: അക്രമി സംഘം അത്യാഹിത വിഭാഗത്തിലെ ഫാര്‍മസിയുടെ ഗ്ലാസ് ചില്ലുകളും മരുന്നുകളും അടിച്ചു തകര്‍ത്തു. ഡ്യൂടിയിലുണ്ടായിരുന്ന നഴ്‌സ് ശ്യാമിലിയെ ചവിട്ടി താഴെയിട്ടു. നഴ്‌സിനെ ആക്രമിക്കുന്നത് തടയാനെത്തിയ ഡ്യൂടി ഡോക്ടര്‍ ഉണ്ണിക്കൃഷ്ണനെ കമ്പി വടി കൊണ്ട് അടിക്കാന്‍ ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറിയതിനാല്‍ പരിക്കേറ്റില്ല. നഴ്‌സിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
രണ്ടു ദിവസം മുന്‍പ് രോഗിയോടൊപ്പം എത്തിയ ആളോട് ഡ്യൂടിയിലുണ്ടായിരുന്നവര്‍ മാസ്‌ക് ധരിക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഇത് ചോദ്യം ചെയ്ത യുവാവ് അന്ന് ആശുപത്രിയില്‍ ബഹളം ഉണ്ടാക്കുകയും നഴ്‌സ് ശ്യാമിലിയോട് മോശമായി പെരുമാറുകയും ചെയ്തു. ഇതു സംബന്ധിച്ച് ആശുപത്രി അധികൃതര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.