Kollam Sarath | പാടി മുഴുമിപ്പിക്കാതെ ആ നാദം നിലച്ചു; എസ് ജാനകിയുടെ ശബ്ദത്തിലൂടെ പ്രശസ്തനായ ഗായകന്‍ കൊല്ലം ശരത്ത് ഗാനമേളയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു
May 9, 2022, 11:39 IST
കോട്ടയം: (www.kvartha.com) വേദികളില്‍ ഗായിക എസ് ജാനകിയുടെ ശബ്ദം അനുകരിച്ച് പാടി പ്രശസ്തനായ ഗായകന്‍ കൊല്ലം ശരത്ത് (എ ആര്‍ ശരത്ചന്ദ്രന്‍ നായര്‍-52) കുഴഞ്ഞു വീണു മരിച്ചു. കോട്ടയത്ത് അടുത്തബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കവെയാണ് അന്ത്യം. ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.
അടുത്തബന്ധുവിന്റെ അഭ്യര്‍ഥനപ്രകാരം ചാന്തുപൊട്ടിലെ 'ആഴക്കടലിന്റെ....' എന്ന പാട്ടുപാടിക്കൊണ്ടിരിക്കെ പക്ഷാഘാതം വന്ന് തളര്‍ന്നുവീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഉടന്‍തന്നെ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരം സരിഗ ഗാനമേള സംഘത്തിലെ അംഗമായിരുന്നു.
സരിഗയില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള ഗാനമേളസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് ശരത്തിന്റെ വലതുകൈ നഷ്ടപ്പെട്ടിരുന്നു. കോവിഡ് അടച്ചിടല്‍ അവസാനിച്ചതോടെ വീണ്ടും ഗാനമേള വേദികളില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടെയാണ് ശരത്തിനെ മരണം കീഴടക്കിയത്.
സ്ത്രീ ശബ്ദത്തില്‍ പാട്ടുപാടി ഗാനമേളവേദികളില്‍ വിസ്മയം തീര്‍ത്ത ഗായകനായിരുന്നു ശരത്. എസ് ജാനകിയുടെ മധുരശബ്ദത്തില്‍ ഭംഗിയായി പാടി സമൂഹ മാധ്യമങ്ങളില്‍ നിരവധി അഭിനന്ദനങ്ങള്‍ നേടിയിട്ടുണ്ട്.
കൊല്ലം കുരീപ്പുഴ മണലില്‍ ക്ഷേത്രത്തിനുസമീപം വയലഴകത്ത് വടക്കേത്തൊടിയില്‍ കുടുംബാംഗമാണ്. അവിവാഹിതനാണ്. രാജമ്മയാണ് അമ്മ. ഏക സഹോദരി കുമാരിദീപ. സംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം മുളങ്കാടകം ശ്മശാനത്തില്‍വച്ച് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.