RS Election | രാജ്യസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിൽ മറ്റൊരു 'കലാപം' നടക്കുമോ? എല്ലാ സാഹചര്യങ്ങളും രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഉരുണ്ടുകൂടുന്നു
May 24, 2022, 21:15 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, മുകുള്‍ വാസ്‌നിക് തുടങ്ങിയ ജി 23 വിമത നേതാക്കള്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നീക്കംനടത്തുന്നതായി റിപോര്‍ട്. രാജ്യസഭയിലേക്ക് ഒഴിവു വരുന്ന 57 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പത്തെണ്ണത്തിലെങ്കിലും വിജയിക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. സോണിയയുടെയും രാഹുലിന്റെയും വിശ്വസ്തരും രംഗത്തുണ്ട്. പകുതി സീറ്റ് യുവാക്കള്‍ക്ക് കൊടുക്കണമെന്ന ചിന്തന്‍ ശിബിര തീരുമാനം നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് യുവനേതൃത്വം. അതിനാല്‍ കുറച്ച് സീറ്റേ ഉള്ളെങ്കിലും തര്‍ക്കമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളെ കെട്ടിയിറക്കിയാല്‍ പ്രാദേശിക നേതൃത്വം പ്രശ്‌നമുണ്ടാക്കുമെന്ന് സൂചനയുണ്ട്.
സോണിയയുടെയും രാഹുലിന്റെയും നേതൃത്വത്തിലുള്ള പ്രവര്‍ത്തനരീതിക്കെതിരെ ശക്തമായി നിലകൊണ്ട ജി 23 സംഘം നിലവില്‍ ശാന്തമാണ്. അധ്യക്ഷ ഇടപെട്ട് സീറ്റ് തരുമെന്ന പ്രതീക്ഷയിലാണ് ഇവരില്‍ പലരും. ശിബിരത്തില്‍ ഗുലാംനബി ആസാദ് അടക്കമുള്ളവര്‍ പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കാന്‍ ശക്തമായ നീക്കം നടത്തിയെങ്കിലും ഗാന്ധി കുടുംബത്തിനെതിരെ പരസ്യവിമര്‍ശനം നടത്തിയില്ല എന്നത് ശ്രദ്ധേയമാണ്. രാഹുല്‍ ഗാന്ധി പ്രസിഡന്റാകാനുള്ള സാധ്യത ശക്തമായി വരുകയാണ്. അതിനാല്‍ വിശാലമായ അധികാരമുള്ള ബോര്‍ഡ് രൂപീകരിച്ചാല്‍, രാഹുലിന്റെ താല്‍പര്യങ്ങള്‍ ഏകപക്ഷീയമായി നടപ്പാക്കുന്നത് തടയാനാകുമെന്നാണ് വിമത നേതാക്കളുടെ കണക്കുകൂട്ടല്‍.
ശിബിരത്തിലെ പ്രമേയത്തില്‍ മുകുള്‍ വാസ്‌നിക് അധ്യക്ഷനായ സംഘടനാകാര്യ സമിതി ബോര്‍ഡ് രൂപീകരണ ശുപാര്‍ശ ഉള്‍പെടുത്തിയെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അതു ചവറ്റുകുട്ടയിലെറിഞ്ഞു. അതിനാല്‍ രാജ്യസഭാ സീറ്റില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണു ജി 23 സംഘം. സീറ്റ് കൊടുത്തില്ലെങ്കില്‍ ഇവര്‍ വീണ്ടും സോണിയയുടെയും രാഹുലിന്റെയും പ്രവര്‍ത്തനത്തിനെതിരെ രംഗത്തുവന്നേക്കാം. ഓഗസ്റ്റില്‍ നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പിനെയും അത് ബാധിച്ചേക്കാം.
Keywords: India, National, News, New Delhi, Rajya Sabha Election, Congress, Politics, Rahul Gandhi, Leaders, May there be a 'riot' in the Congress over the Rajya Sabha seat
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.