പേരാമ്പ്ര: (www.kvartha.com) ഹലാല്‍ ബീഫ് ആക്രമണ കേസിലെ മുഖ്യപ്രതിയെ റിമാന്‍ഡ് ചെയ്തു. ഹലാല്‍ സ്റ്റികര്‍ പതിക്കാത്ത ബീഫ് നല്‍കണമെന്നാവശ്യപ്പെട്ട് പേരാമ്പ്രയിലെ സൂപര്‍ മാര്‍കറ്റ് കയ്യേറി ജീവനക്കാരെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ മേപ്പയൂര്‍ മഠത്തുംഭാഗം പ്രണവത്തില്‍ പ്രസൂണിനെയാണ് (29) പേരാമ്പ്ര കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
ഇയാള്‍ ആര്‍എസ്എസ് അനുഭാവിയാണെന്നും സംഭവസമയത്ത് പ്രതി മദ്യ ലഹരിയിലായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്. വധശ്രമത്തിനാണ് ഇയാള്‍ക്കെതിരെ കേസ്.
ഇതിന് പിന്നാലെ ഒന്നാം പ്രതി കൂടിയായ പ്രസൂണിനെ ജോലിയലില്‍ നിന്ന് പിരിച്ചുവിട്ടു. ഒരു ക്രിമിനല്‍ കേസില്‍ റിമാന്‍ഡിലായ സാഹചര്യത്തിലാണ് നടപടി. ഇന്‍ഡസ് മോടോഴ്‌സ് കംപനിയുടെ കുറ്റ്യാടി ടെറിറ്റോറിയല്‍ ഹെഡ് ആയിരുന്നു ഇയാള്‍. കംപനി ആഭ്യന്തര അന്വേഷണം നടത്തുമെന്ന് അറിയിച്ചു.
ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. മൂന്നോടെ പേരാമ്പ്ര ബാദുശ ഹൈപര്‍ മാര്‍കറ്റില്‍ എത്തിയ പ്രസൂണ്‍ ഹലാല്‍ സ്റ്റികര്‍ പതിക്കാത്ത ബീഫ് വേണമെന്ന് ആവശ്യപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കമെന്ന് പൊലീസ് പറഞ്ഞു. ഇത്തരം ബീഫ് ഇല്ലെന്ന് വ്യക്തമാക്കിയ ജീവനക്കാരോട് പ്രസൂണും കൂടെയുള്ള ആളും തര്‍ക്കിക്കുകയും പിന്നീട് ഫോണില്‍ കൂടുതല്‍ ആളുകളെ വിളിച്ചുവരുത്തി ജീവനക്കാരെ മര്‍ദിക്കുകയുമായിരുന്നുവെന്നാണ് വിവരം. മര്‍ദനത്തില്‍ കടയിലെ നാല് ജീവനക്കാര്‍ക്ക് പരിക്കേറ്റിരുന്നു.
തുടര്‍ന്ന് പ്രസൂണിനെ ജീവനക്കാരും നാട്ടുകാരും പിടിച്ച് പൊലീസിലേല്‍പിക്കുകയായിരുന്നു. ആക്രമണത്തില്‍ കൂടെയുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്തിട്ടില്ല. കടയില്‍ കയറി മനഃപൂര്‍വം മതസ്പര്‍ധ വളര്‍ത്താനുള്ള ശ്രമമുണ്ടായിട്ടും വധശ്രമത്തിന് മാത്രമാണ് കേസെന്ന് ആരോപണമുണ്ട്.