Rajya Sabha Seat | രാജ്യസഭാ സീറ്റ് നിര്‍ണയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; പ്രതിഷേധവുമായി നഗ് മ, പവന്‍ ഖേര, സന്യം ലോധ തുടങ്ങിയ നേതാക്കള്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് നിര്‍ണയത്തിന് പിന്നാലെ പ്രതിഷേധവുമായി നേതാക്കള്‍ രംഗത്ത്. ചലച്ചിത്രതാരവും മഹിളാ കോണ്‍ഗ്രസ് നേതാവുമായ നഗ്മ അതൃപ്തി പരസ്യമാക്കിയതിനു പിന്നാലെ കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര, രാജസ്താനില്‍ നിന്നുള്ള എംഎല്‍എ സന്യം ലോധ തുടങ്ങിയവര്‍ അതൃപ്തിയുമായി രംഗത്തെത്തുകയായിരുന്നു.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഇമ്രാന്‍ പ്രതാപ് ഗാര്‍ഹിയെ മഹാരാഷ്ട്രയില്‍ നിന്ന് സ്ഥാനാര്‍ഥിയാക്കിയ സാഹചര്യത്തിലായിരുന്നു നഗ്മയുടെ പ്രതികരണം. കോണ്‍ഗ്രസിന്റെ ദേശീയ വക്താവായ പവന്‍ ഖേരയുടെ 'അതൃപ്തി ട്വീറ്റ്' റീട്വീറ്റ് ചെയ്താണ് നഗ്മ പ്രതികരിച്ചത്.

'എന്റെ തപസ്യയില്‍ എന്തോ ഒന്നിന്റെ അഭാവമുണ്ടെന്നു തോന്നുന്നു' എന്നായിരുന്നു പവന്‍ ഖേരയുടെ ട്വീറ്റ്.

'ഇമ്രാന്‍ ഭായിയുടെ മുന്നില്‍ നമ്മുടെ 18 വര്‍ഷം നീണ്ട തപസ്യ നിഷ്ഫലമായി' എന്ന് നഗ്മയും കുറിച്ചു.

'കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ നിര്‍ദേശപ്രകാരം ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍, 2003- 04ല്‍ എന്നെ രാജ്യസഭയിലേക്ക് അയയ്ക്കാന്‍ അവര്‍ക്കു താല്‍പര്യമുണ്ടായിരുന്നു. അന്ന് നമ്മള്‍ അധികാരത്തിലുണ്ടായിരുന്നില്ല. അതിനുശേഷം 18 വര്‍ഷം പൂര്‍ത്തിയായെങ്കിലും അവര്‍ക്ക് ഒരു അവസരം കണ്ടെത്താനായില്ല. ഇത്തവണ ഇമ്രാന്‍ മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയിലേക്കു മത്സരിക്കുന്നവരുടെ പട്ടികയില്‍ ഇടംപിടിച്ചു. എനിക്ക് അതിനുള്ള അര്‍ഹതയില്ലേ?' നഗ്മ മറ്റൊരു ട്വീറ്റില്‍ കുറിച്ചു.

ജമ്മു കശ്മീര്‍, ലഡാക്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള മഹിളാ കോണ്‍ഗ്രസ് ജെനറല്‍ സെക്രടറിയാണ് നഗ്മ. മുംബൈയിലെ കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് അവര്‍. 2004ല്‍ പാര്‍ടിയില്‍ ചേരുന്നതിനായി ബിജെപി നഗ്മയെ സമീപിച്ചിരുന്നു. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹൈദരാബാദില്‍നിന്ന് നഗ്മയെ മത്സരിപ്പിക്കാനായിരുന്നു ബിജെപിയുടെ ശ്രമം. എന്നാല്‍, നഗ്മ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് 10 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. പല സംസ്ഥാനങ്ങളിലും ആ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള കോണ്‍ഗ്രസ് നേതാക്കളെയാണ് സ്ഥാനാര്‍ഥികളായി പരിഗണിച്ചത്. ഇതിനെതിരേയാണ് ഇപ്പോള്‍ പ്രതിഷേധം ഉയരുന്നത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരെ സ്ഥാനാര്‍ഥിയാക്കിയതില്‍ രാജസ്താന്‍ കോണ്‍ഗ്രസിലും അമര്‍ഷം പുകയുകയാണ്.

രാജസ്താനില്‍ കോണ്‍ഗ്രസ് വിജയിക്കാന്‍ സാധ്യതയുള്ള മൂന്ന് സീറ്റുകളിലും സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവരെയാണ് സ്ഥാനാര്‍ഥികളാക്കിയിരിക്കുന്നത്. പ്രവര്‍ത്തകരെ നിരാശപ്പെടുത്തുന്നതാണ് തീരുമാനമെന്നും ഇതില്‍ നിന്ന് കേന്ദ്ര നേതൃത്വം പിന്തിരിയണമെന്നും രാജസ്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

രാജസ്താനിലെ മൂന്നുസീറ്റുകളിലൊന്ന് രണ്‍ദീപ് സിങ് സുര്‍ജേവാലയ്ക്കാണ്. മുകുള്‍ വാസ്നികിനും പ്രമോദ് തിവാരികുമാണ് മറ്റു രണ്ടുസീറ്റുകള്‍. പി ചിദംബരം തമിഴ്നാട്ടില്‍ നിന്നും ജയ്റാം രമേഷ് കര്‍ണാടകയില്‍ നിന്നും രാജ്യസഭയിലെത്തും. രാജീവ് ശുക്ല, രണ്‍ജീത് രഞ്ജന്‍ (ഛത്തീസ്ഗഢ്), അജയ് മാകന്‍ (ഹരിയാന), വിവേക് ടംഖ (മധ്യപ്രദേശ്), ഇംമ്രാന്‍ പ്രതാപ്ഗരി (മഹാരാഷ്ട്ര) എന്നിവര്‍ക്കാണ് മറ്റു സീറ്റുകള്‍.

ജി 23 വിമത സംഘത്തിലെ പ്രധാന നേതാക്കളായ ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ എന്നിവര്‍ക്ക് സീറ്റില്ല. എന്നാല്‍ ഗ്രൂപില്‍പ്പെട്ട മുകുള്‍ വാസ്‌നിക്കിനു സീറ്റ് നല്‍കി.

 Rajya Sabha Seat | രാജ്യസഭാ സീറ്റ് നിര്‍ണയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; പ്രതിഷേധവുമായി നഗ് മ, പവന്‍ ഖേര, സന്യം ലോധ തുടങ്ങിയ നേതാക്കള്‍


Keywords: 'Am I Less Deserving?': Congress's Nagma On Being Denied Rajya Sabha Seat, New Delhi, News, Politics, Rajya Sabha Election, Congress, Twitter, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia