Secretariat | സെക്രടറിയേറ്റിലെ ഫയല്‍ നീക്കത്തിന്റെ തട്ടുകള്‍ നിജപ്പെടുത്താന്‍ തീരുമാനം; പരിശോധനാതലങ്ങള്‍ രണ്ടാക്കി ചുരുക്കും; ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതികളില്‍ നിലവിലുള്ള ജുഡീഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കും
Apr 27, 2022, 13:19 IST
തിരുവനന്തപുരം: (www.kvartha.com) ഭരണപരിഷ്‌കാര കമീഷന്‍ ശുപാര്‍ശയുടെയും തുടര്‍ന്നുള്ള ചര്‍ചകളുടെയും അടിസ്ഥാനത്തില്‍ സെക്രടറിയേറ്റിലെ ഫയല്‍ നീക്കത്തിന്റെ തട്ടുകള്‍ നിജപ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വിവിധ സെക്രടറിമാരുടെ തലങ്ങളിലും മന്ത്രിതലത്തിലും മുഖ്യമന്ത്രിതലത്തിലും തീരുമാനം എടുക്കേണ്ട ഫയലുകള്‍ സംബന്ധിച്ചും രൂപമായി.
ഫയല്‍ പരിശോധന നടത്തുന്നതിന് ഒരോ വകുപ്പിലുമുള്ള ഉദ്യോഗസ്ഥര്‍ ( തട്ടുകള്‍ ) എപ്രകാരമായിരിക്കണമെന്ന് അതാതു വകുപ്പ് സെക്രടറിമാര്‍ വകുപ്പ് മന്ത്രിമാരുമായി കൂടിയാലോചിച്ച് ഉത്തരവ് പുറപ്പെടുവിക്കും. അന്‍ഡര്‍ സെക്രടറി മുതല്‍ അഡീഷണല്‍ സെക്രടറി വരെയുള്ള ഓഫീസര്‍മാരുടെ ഫയല്‍ പരിശോധനാതലങ്ങള്‍ രണ്ടാക്കി ചുരുക്കും.
നയപരമായ തീരുമാനം, ഒന്നില്‍കൂടുതല്‍ വ്യക്തികളെ ബാധിക്കുന്ന പരാതികള്‍, നയപരമായി പ്രാധാന്യമുള്ള വ്യക്തിപരമായ പരാതികള്‍, സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതും സങ്കീര്‍ണ്ണമായ നിയമപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതുമായ വിഷയങ്ങള്‍ എന്നിവ ഡെപ്യൂടി സെക്രടറി മുതലുള്ള ഉന്നത തലത്തില്‍ വിശദമായി പരിശോധിക്കും.
കേരള പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ആന്‍ഡ് റിക്രൂട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശചെയ്യും.
വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ കേരള പബ്ലിക് സര്‍വീസ് കമീഷന്‍ മുഖേന നിയമനം വ്യവസ്ഥ ചെയ്തിട്ടില്ലാത്ത തസ്തികളിലേക്കുള്ള തെരഞ്ഞെടുപ്പിനാണിത്.
സര്‍കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അനുവദിച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കേരള സ്റ്റേറ്റ് ലൈബ്രറി കൗന്‍സിലിന് കീഴിലുള്ള ജീവനക്കാര്‍ക്കും ബാധകമാക്കാന്‍ തീരുമാനിച്ചു.
ആലപ്പുഴ ജില്ലാ ഗവ. പ്ലീഡര്‍ ആന്‍ഡറ് പബ്ലിക് പ്രോസിക്യൂടറായി വി വേണു മനയ്ക്കലിനെ നിയമിക്കാന്‍ തീരുമാനിച്ചു.
പോക്‌സോ നിയമപ്രകാരം രെജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളും ബലാത്സംഗകേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് രണ്ടാം ഘട്ടമായി അനുവദിച്ച 28 ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതികളില്‍ നിലവിലുള്ള ജുഡീഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കും. വിരമിച്ച ജുഡീഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.
സോയില്‍ പൈപിംഗ് (കുഴലീകൃത മണ്ണൊലിപ്പ്) പ്രതിഭാസം മൂലം വീട് വാസയോഗ്യമല്ലാതായ കണ്ണൂര്‍ മൊടപ്പത്തൂര്‍ സ്വദേശി രാഘവന്‍ വയലേരിക്ക് നാല് ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് 95,100 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 3,04,900 രൂപയും ചേര്‍ത്താണിത്.
വീടിന്റെ അടിഭാഗത്തേക്ക് വലിയ വിസ്തൃതിയില്‍ ഗുഹ രൂപപ്പെട്ടിട്ടുണ്ടെന്നും ഏത് സമയത്തും അപകടം സംഭവിക്കാമെന്നും ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള പരിശോധനയില്‍ ബോധ്യമായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.