അവസാന ഓവറിലെ മൂന്നാം പന്ത് അംപയര്‍ നോബാള്‍ വിളിക്കാത്തതില്‍ ഡെല്‍ഹി താരങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധമാണ് ഇപ്പോള്‍ ചര്‍ചയാകുന്നത്. ഡെല്‍ഹിക്ക് ജയിക്കാന്‍ അവസാന ഓവറില്‍ 36 റണ്‍സ് വേണമായിരുന്നു. രാജസ്താന്‍ പേസര്‍ ഓബദ് മക്കോയുടെ ആദ്യ മൂന്ന് പന്തും റോവ്മാന്‍ പവല്‍ ഗാലറിയിലെത്തിച്ചത്തോടെ മത്സരം ആവേശത്തിലായി.
മൂന്നാം പന്ത് അംപയര്‍ നോബോള്‍ വിളിക്കാതിരുന്നതോടെ ഡെല്‍ഹി നായകന്‍ റിഷഭ് പന്തിന്റെ നിയന്ത്രണം വിട്ടു. ബാറ്റര്‍മാരോട് തിരികെ വരാന്‍ പന്ത് ആവശ്യപ്പെട്ടു. ഡെല്‍ഹി കോചിംഗ് സ്റ്റാഫ് ഷെയ്ന്‍ വാട്‌സണ്‍ പന്തിനെ വിലക്കുന്നുണ്ടായിരുന്നു. പന്തിനെ എതിര്‍ത്ത് രാജസ്താന്‍ താരം ജോസ് ബട്‌ലറുമെത്തി. എന്നാല്‍ ഫുള്‍ടോസാന്ന മറുവാദവും ഉയരുന്നുണ്ട്.
അംപയര്‍ ഡെല്‍ഹി താരങ്ങളെ ശാന്തരാക്കുന്നതിനിടെ ബാറ്റിംഗ് കോച് പ്രവീണ്‍ ആംറെ മൈതാനത്തേക്ക് ഇറങ്ങി. ആംറേ ഇറങ്ങിയത് അംഗീകരിക്കാനാവില്ലെന്ന് മുന്‍താരം കെവിന്‍ പീറ്റേഴ്‌സണ്‍ വ്യക്തമാക്കി. മത്സരശേഷവും പന്ത് ക്ഷുഭിതനായി കാണപ്പെട്ടു. എന്നാല്‍ അംപയറുടെ തീരുമാനം ശരിയായിരുന്നുവെന്നാണ് രാജസ്താന്‍ നായകന്‍ സഞ്ജു സാംസണ്‍ പറഞ്ഞു.
ഇത് ആദ്യമായല്ല ഐപിഎലില്‍ ഇത്തരം സംഭവങ്ങൾ നടക്കുന്നത്. 2019-ല്‍ രാജസ്താനെതിരായ മത്സരത്തിനിടെ ചെന്നൈ സൂപര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോനിയും അംപയര്‍ക്കെതിരെ പ്രതിഷേധവുമായി മൈതാനത്തേക്ക് വന്നിരുന്നു.
ബെന്‍ സ്‌റ്റോക്‌സിന്റെ ഫുള്‍ടോസ് അംപയര്‍ ആദ്യം നോബോള്‍ വിളിക്കുകയും ശേഷം ലഗ് അംപയറുമായി സംസാരിച്ച് തീരുമാനം മാറ്റുകയായിരുന്നു. ഇതോടെയാണ് ധോനി നിയന്ത്രണം വിട്ട് മൈതാനത്തേക്ക് വന്നത്. മോശം പെരുമാറ്റത്തിന് മാച് ഫീസിന്റെ 50 ശതമാനം അന്ന് ധോനിക്ക് പിഴ അടക്കേണ്ടി വന്നിരുന്നു. സമാന രീതിയില്‍ ആംറേയ്‌ക്കെതിരെയും നടപടിയുണ്ടാവുമെന്നാണ് കരുതുന്നത്.
Keywords: News, Top-Headlines, Cricket, IPL, Mumbai, Delhi, Rajasthan Royals, Controversy, Sports, Sanju Samson, and Rishabh Pant talking on controvercial no ball.