ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹിയില്‍ മുസ്‌ലിം കടകളും വീടുകളും അധികൃതര്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തിയ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കേന്ദ്ര സര്‍കാറിന്റെ ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രീംകോടതി ഇടപെടുകയും പൊളിക്കല്‍ രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇതോടെ ബുള്‍ഡോസര്‍, ജെസിബി എന്നിവ ന്യൂനപക്ഷങ്ങളെ ലക്ഷ്യമാക്കി ബിജെപി സര്‍കാറുകള്‍ പ്രയോഗിക്കുന്നതിനെതിരെയുള്ള ചര്‍ചകളും രാജ്യത്ത് സജീവമായിരുന്നു. ഈ സാഹചര്യത്തില്‍ ഇന്‍ഡ്യാ സന്ദര്‍ശന വേളയില്‍ ബുള്‍ഡോസറില്‍ കയറിയ ബ്രിടീഷ് പ്രധാനമന്ത്രി ബോറിസ് ജോന്‍സനെ വിമര്‍ശിച്ച് ബ്രിടീഷ് മാധ്യമങ്ങള്‍.
ജെസിബിയിലും ബുള്‍ഡോസറിലും ബോറിസ് ജോന്‍സന്‍ ചാടിക്കയറിയതില്‍ സമൂഹ മാധ്യമങ്ങളിലും വിമര്‍ശനം കടുക്കുകയാണ്. ഈ ചിത്രങ്ങള്‍ എല്ലാ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ഹിന്ദുത്വ ഭരണകൂടത്തിനുള്ള പിന്തുണയാണ് ഇതെന്ന് ഒരു കൂട്ടര്‍ ആരോപിച്ചപ്പോള്‍ ഹിന്ദുത്വ സംഘടനകള്‍ ഈ ചിത്രങ്ങള്‍ ഏറ്റെടുത്തു. ഈ സാഹചര്യത്തിലാണ് ബോറിസ് ജോന്‍സന്റെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച് പ്രമുഖ ബ്രിടീഷ് പത്രമായ 'ദി ഗാര്‍ഡിയന്‍' അടക്കമുള്ളവ രംഗത്തെത്തിയിരിക്കുന്നത്.
വര്‍ഗീയ കലാപം ബാധിച്ച തലസ്ഥാനത്തെ ഒരു പ്രദേശത്ത് പ്രധാനമായും മുസ്ലീം സെറ്റില്‍മെന്റുകള്‍ തകര്‍ത്തതിനെച്ചൊല്ലി ഡെല്‍ഹിയില്‍ രൂക്ഷമായ തര്‍ക്കം രൂക്ഷമായിരിക്കെയാണ് പ്രധാനമന്ത്രി ഇന്‍ഡ്യയിലെത്തിയതെന്നും ഈ വിഷയം ഇന്‍ഡ്യയുടെ പരമോന്നത കോടതി(സുപ്രീം കോടതി)യുടെ പരിഗണനയിലാണെന്നും ഗാര്‍ഡിയന്‍ എഴുതുന്നു.
ഗാര്‍ഡിയന്‍ റിപോര്‍ടില്‍നിന്ന്: ആംനസ്റ്റി ഇന്‍ഡ്യ ട്വീറ്റ് ചെയ്തു: 'ഇന്നലെ വടക്കുപടിഞ്ഞാറന്‍ ഡെല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ മുസ്ലിംകളുടെ കടകള്‍ ജെസിബി, ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഡെല്‍ഹി മുനിസിപല്‍ കോര്‍പറേഷന്‍ തകര്‍ത്തതിന്റെ പശ്ചാത്തലത്തില്‍, യുകെ പ്രധാനമന്ത്രി ഗുജറാതില്‍ ജെസിബി ഫാക്ടറി ഉദ്ഘാടനം ചെയ്തത് അറിവില്ലായ്മ മാത്രമല്ല, അദ്ദേഹത്തിന്റെ മൗനാനുവാദവുമാണ്. സംഭവം ബധിരമാണ്'.
ജെസിബി ഫാക്ടറി സന്ദര്‍ശന വേളയില്‍ ജോന്‍സന്‍ അതിനെ 'യുകെയ്ക്കും ഇന്‍ഡ്യയ്ക്കും ഇടയിലുള്ള ശ്വസിക്കുന്ന അവതാരം' എന്ന് വിളിച്ചതായും പത്രം റിപോര്‍ട് ചെയ്യുന്നു.