ദുബൈ: (www.kvartha.com 01.03.2022) ചരിത്രത്തില്‍ ആദ്യമായി യുഎഇയില്‍ പെട്രോള്‍ വില 3 ദിർഹമിന് മുകളില്‍ എത്തി. യുക്രൈനുനേരെ റഷ്യ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതാണ് നിരക്ക് വര്‍ധനവിന് കാരണം.
റഷ്യയുടെ യുക്രൈന്‍ അധിനിവേശം മൂലം ആഗോള തലത്തില്‍ ക്രൂഡ് ഓയിലിനുണ്ടായ വര്‍ധനവാണ് യുഎഇയിലേയും ഇന്ധന വിലയെ ബാധിച്ചതെന്നാണ് വിലയിരുത്തല്‍. 2015 ഓഗസ്റ്റില്‍ ഇന്ധനവിലയില്‍ ഉദാരവല്‍ക്കരണം ഏര്‍പെടുത്തിയതിന് ശേഷം ഇത് ആദ്യമായാണ് ഇന്ധന വില ഇത്രയധികമായി കൂടുന്നത്. റഷ്യ യുക്രൈന്‍ പ്രതിസന്ധിക്ക് പിന്നാലെ ഒപെക് യോഗം മാര്‍ച് 2 ന് ചേരും.
ഫെബ്രുവരിയിലെ ഇന്ധന വിലയെ അപേക്ഷിച്ച് 11 ശതമാനത്തോളമാണ് മാര്‍ച് മാസം ആദ്യ ദിനത്തിലെ ഇന്ധന വിലയിലുണ്ടായിരിക്കുന്ന വര്‍ധനവ്. പെട്രോള്‍, സൂപര്‍ ലിറ്ററിന് മൂന്ന് ദിര്‍ഹം 23 ഫില്‍സും. സ്‌പെഷ്യല്‍ ലിറ്ററിന് 3 ദിര്‍ഹം 12 ഫില്‍സുമായിരിക്കും നിരക്ക്.
യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് പിന്നാലെയാണ് ക്രൂഡ് ഓയില്‍ വില ബാരലിന് 105 ഡോളറായത്. ഇത് 100 ഡോളറായി പിന്നീട് കുറഞ്ഞിരുന്നു. തിങ്കളാഴ്ച ക്രൂഡ് ഓയിലിന്റെ ബാരല്‍ വിലയില്‍ നേരിയ ചാഞ്ചാട്ടമുണ്ടായിരുന്നു. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം യുഎഇയിലെ ഇന്ധന വില ഒരേ നിലയില്‍ തുടരുകയായിരുന്നു. ഇതില്‍ ചെറിയ മാറ്റമുണ്ടായത് കഴിഞ്ഞ മാര്‍ചിലായിരുന്നു.