ന്യൂഡെല്‍ഹി: (www.kvartha.com 04.03.2022) റഷ്യയുടെ ആക്രമണത്തെത്തുടര്‍ന്ന് യൂറോപിലെ ഏറ്റവും വലിയ ആണവനിലയത്തിന് തീപിടിച്ചതായി എനര്‍ഗോദര്‍ മേയര്‍ അറിയിച്ചു. യുക്രൈനിലെ സപോരിജിയ ആണവനിലയത്തിന് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തീപിടിച്ചതെന്നും സമീപ പട്ടണമായ എനര്‍ഗോദര്‍ മേയര്‍ പറഞ്ഞു. യുക്രൈന്‍ സേനയും റഷ്യന്‍ സൈനികരും തമ്മില്‍ രൂക്ഷമായ പോരാട്ടമാണ് നടന്നതെന്നും ആളപായമുണ്ടായെന്നും ഡിമിട്രോ ഒര്‍ലോവ് ഒരു ഓണ്‍ലൈന്‍ പോസ്റ്റില്‍ പറഞ്ഞു.
പ്ലാന്റ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ റഷ്യന്‍ സൈന്യം ശക്തമാക്കുകയാണെന്നും ടാങ്കുകളുമായി നഗരത്തില്‍ പ്രവേശിച്ചതായും യുക്രൈന്‍ അധികൃതര്‍ നേരത്തെ റിപോര്‍ട് ചെയ്തിരുന്നു. തീപിടിത്തത്തിന്റെ വിവരങ്ങള്‍ പരിശോധിക്കാന്‍ വാര്‍ത്താ ഏജന്‍സികള്‍ക്ക് പോലും കഴിഞ്ഞില്ല. യുക്രൈന്റെ തലസ്ഥാനമായ കീവില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ വടക്ക്, പ്രവര്‍ത്തനരഹിതമായ ചെര്‍നോബില്‍ പ്ലാന്റ് റഷ്യ നേരത്തെ പിടിച്ചെടുത്തു.
യുക്രൈന്‍ അധിനിവേശം ഒമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരു യൂറോപ്യന്‍ രാഷ്ട്രത്തിന് നേരെ നടന്ന ഏറ്റവും വലിയ ആക്രമണമായി വിലയിരുത്തുന്നു. 1000 കണക്കിന് ആളുകള്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായി കരുതപ്പെടുന്നു. 10 ലക്ഷം പേരോളം അഭയാര്‍ഥികളായി. റഷ്യയുടെ സമ്പദ് വ്യവസ്ഥയെ ബാധിച്ചു.
വ്യാഴാഴ്ച, യുഎസും ബ്രിടനും ക്രെംലിനില്‍ സമ്മര്‍ദം ചെലുത്തിയതിനാല്‍ യൂറോപ്യന്‍ യൂനിയന്‍ നടപടികളെ തുടര്‍ന്ന് റഷ്യയിലെ വ്യവസായികള്‍ക്ക്് ഉപരോധം ഏര്‍പെടുത്തി. ഖനന കമ്പനിയായ മെറ്റാലോ ഇന്‍വെസ്റ്റിന്റെ സ്ഥാപകനായ റഷ്യന്‍ വ്യവസായി അലിഷര്‍ ഉസ്മാനോവും ഇതില്‍ ഉള്‍പെടുന്നു.
19 റഷ്യന്‍ കോടീശ്വരന്മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കൂട്ടാളികള്‍ക്കും വിസ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഉപരോധങ്ങള്‍ ഇതിനകം തന്നെ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്- യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
യുക്രൈനിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ റഷ്യ വിളിക്കുന്നത് 'പ്രത്യേക ഓപറേഷന്‍' എന്നാണ്, അത് പ്രദേശം കൈവശപ്പെടുത്താനല്ല, മറിച്ച് യുക്രൈന്റെ സൈനിക ശേഷി നശിപ്പിക്കാനുമാണ്. സാധാരണക്കാരെ ലക്ഷ്യം വച്ചുള്ളതല്ല ആക്രമണമെന്നും റഷ്യ പറയുന്നു.