'മുടിയിൽ' തൊട്ട് കേന്ദ്രസർകാർ; മുടി'ഞ്ഞ' കള്ളക്കടത്തും കയറ്റുമതിയും ബംഗാളിലെ കുടില്‍ വ്യവസായത്തിന് തിരിച്ചടി; നിയന്ത്രണത്തിൽ ആശയും ആശങ്കയും

 


കൊല്‍കത്ത: (www.kvartha.com 06.02.2022) കള്ളക്കടത്ത് തടയാന്‍ മുടി വ്യവസായികളുടെ ആവശ്യപ്രകാരം ജനുവരി 25ന് കേന്ദ്രസര്‍കാര്‍ മുടി കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പെടുത്തി. ഇപ്പോള്‍ കയറ്റുമതിക്കാരന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെ അനുമതിയോ ലൈസന്‍സോ ആവശ്യമാണ്. കേന്ദ്രത്തിന്റെ നീക്കത്തെ ഈ മേഖലയിലുള്ളവര്‍ സ്വാഗതം ചെയ്തു. അനിയന്ത്രിതമായ കള്ളക്കടത്ത് പ്രാദേശിക വ്യവസായങ്ങളെയും കയറ്റുമതിയെയും ദോഷകരമായി ബാധിക്കുന്നുവെന്ന് ഹ്യൂമന്‍ ഹെയര്‍ ആന്‍ഡ് ഹെയര്‍ പ്രൊഡക്സ് മാനുഫാക്ചേഴ്സ് ആന്‍ഡ് എക്സ്പോര്‍ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെ സുനില്‍ എമാനി പറഞ്ഞു.
                         
'മുടിയിൽ' തൊട്ട് കേന്ദ്രസർകാർ; മുടി'ഞ്ഞ' കള്ളക്കടത്തും കയറ്റുമതിയും ബംഗാളിലെ കുടില്‍ വ്യവസായത്തിന് തിരിച്ചടി; നിയന്ത്രണത്തിൽ ആശയും ആശങ്കയും
        
ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-നവംബര്‍ കാലയളവില്‍, രാജ്യത്തെ മുടി കയറ്റുമതി 144.26 മില്യൻ ഡോളറായിരുന്നു, 2020-21 ലെ 15.28 മില്യൻ ഡോളറില്‍ നിന്ന് വന്‍ കുതിച്ചുചാട്ടം. കയറ്റുമതിയുടെ 50 ശതമാനത്തിലധികം വിഹിതം പശ്ചിമ ബംഗാളാണ് സംഭാവന ചെയ്യുന്നത്. ഹൗറ, മുര്‍ഷിദാബാദ്, മാള്‍ഡ, പുര്‍ബ മേദിനിപൂര്‍ ജില്ലകളാണ് വ്യാപാര കേന്ദ്രം. അവിടെ മനുഷ്യ മുടി സംസ്കരിക്കുന്നത് കുടില്‍ വ്യവസായമാണ്. കേന്ദ്രത്തിന്റെ പുതിയ നിയമം ലൈസന്‍സുള്ള ഒരുപിടി കയറ്റുമതിക്കാരുടെ കുത്തകയ്ക്ക് കുടപിടിക്കുകയും തങ്ങളുടെ ലാഭം കൂടുതല്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യുമോ എന്നാണ് വ്യാപാരികള്‍ ഭയപ്പെടുന്നത്.

46 കാരനായ സഹാബുദ്ദീന്‍ മുള്ളിക് അസംസ്‌കൃത മുടി സംഭരിക്കുകയും സംസ്‌കരിച്ച ശേഷം ഇടനിലക്കാര്‍ക്ക് വില്‍ക്കുകയും അവരത് കയറ്റുമതിക്കാര്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു. 'ഞാന്‍ പ്രതിമാസം 200 പാകറ്റ് സംസ്‌കരിച്ച മനുഷ്യ മുടി വില്‍ക്കാറുണ്ടായിരുന്നു (ഓരോ പാകറ്റും ഏകദേശം ഓരോ കിലോയാണ്). 2020 ലോക് ഡൗണിനെ തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് യൂനിറ്റ് അടച്ചുപൂട്ടി, തൊഴിലാളികളെ നിലനിര്‍ത്താന്‍ എനിക്ക് വായ്പ എടുക്കേണ്ടി വന്നു. ഇപ്പോള്‍ വില്‍പന പ്രതിമാസം 20 പാകറ്റുകളായി കുറഞ്ഞു' സഹാബുദ്ദീന്‍ പറയുന്നു.

ഏജന്റുമാര്‍ വീടുകളില്‍ നിന്നും ക്ഷേത്രങ്ങളില്‍ നിന്നും മുടി ശേഖരിക്കുകയോ വാങ്ങുകയോ, വര്‍ക് ഷോപുകളിലേക്ക് കൊണ്ടുവരികയോ ആണ് പതിവ്. ഈ പ്രദേശത്ത് പല സ്ത്രീകളും ചീകുമ്പോള്‍ പൊഴിയുന്ന മുടി സംരക്ഷിക്കുന്നു, ഓരോ നാലോ അഞ്ചോ മാസം കൂടുമ്പോള്‍ ഒരു ഏജന്റ് അവരില്‍ നിന്ന് അത് വാങ്ങുന്നു. ഗുണമേന്മ അനുസരിച്ച് കിലോയ്ക്ക് 500 രൂപ മുതല്‍ 5000 രൂപ വരെ മുടിക്ക് ലഭിക്കും. നീളം അനുസരിച്ച് വില വ്യത്യാസപ്പെടുന്നു. ഒരു കിലോഗ്രാം 50 ഇഞ്ച് നല്ല മുടി ഏകദേശം 90,000 രൂപ മുതല്‍ 1.10 ലക്ഷം രൂപ വരെ വില വരും. സംസ്‌കരിച്ച മുടി സാധാരണ മുടിയുടെ ഇരട്ടി വിലയ്ക്ക് വില്‍ക്കാം.

കൊല്‍കത്ത പോലുള്ള നഗരത്തിന് സമീപം മുടിക്ക് മാത്രമായി സര്‍കാര്‍ ഒരു ഹബ് നിര്‍മിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹുസൈന്‍ എന്ന വ്യാപാരി പറഞ്ഞു. കയറ്റുമതിക്കാര്‍ക്ക് നേരിട്ട് വില്‍ക്കുകയും ചെയ്യാം. കൊല്‍കത്ത ആസ്ഥാനമായുള്ള കയറ്റുമതിക്കാരനായ സുമന്ത ചക്രവര്‍ത്തി ബംഗ്ലാദേശിലേക്കും ചൈനയിലേക്കും മുടി കടത്തുന്നത് ഒരു പ്രശ്‌നമാണെന്ന് സമ്മതിക്കുന്നു. 'അതിനാല്‍, ശരിയായ ഒരു നയം ആവശ്യമായിരുന്നു. 'റോ ഹെയര്‍' കൂടുതല്‍ ആവശ്യക്കാരുള്ളതിനാല്‍ കയറ്റുമതിക്ക് ഡിമാന്‍ഡ് കൂടും'.

ചെറുകിട കയറ്റുമതിക്കാര്‍ തങ്ങളെ സമീപിച്ചിരുന്നതായി എം എസ് എം ഇ മന്ത്രി ചന്ദ്രനാഥ് സിന്‍ഹ പറഞ്ഞു. 'അസംസ്‌കൃത മുടിയെ കയറ്റുമതി പട്ടികയില്‍ ഉള്‍പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചതോടെ അവര്‍ പ്രതിസന്ധിയിലാണ്. ഞങ്ങള്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്' മന്ത്രി പ്രതികരിച്ചു.

കടപ്പാട്: രവി ഭട്ടാചാര്യ, ദ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്


Keywords:  News, National, Kolkata, Central Government, Bangal, Top-Headlines, Hair, Neither hair nor there: Export curbs a blow to Bengal’s cottage industry.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia