ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്ന് ആവർത്തിച്ച് കർണാടക സർകാർ; നിർബന്ധമാണെങ്കിൽ അത് ഹരജിക്കാർക്ക് മാത്രമല്ല, എല്ലാ മുസ്ലിം സ്ത്രീകൾക്കും ബാധ്യതയായി മാറുമെന്ന് വാദം; കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി; ബെംഗ്ളുറു നഗരത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്ത് പ്രതിഷേധങ്ങൾക്കുള്ള നിരോധനം 2 ആഴ്ചത്തേക്ക് നീട്ടി

 


ബെംഗ്ളുറു: (www.kvartha.com 21.02.2022) ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്നും, മതപരമായ ആചാരങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്ത് സൂക്ഷിക്കണമെന്നും കർണാടക സർകാർ തിങ്കളാഴ്ചയും ഹൈകോടതിയിൽ ആവർത്തിച്ചു. നിർബന്ധമാണെങ്കിൽ അത് ഹരജിക്കാർക്ക് മാത്രമല്ല, എല്ലാ മുസ്ലിം സ്ത്രീകൾക്കും ബാധ്യതയായി മാറുമെന്നും സർകാർ കോടതിയെ അറിയിച്ചു. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ തിങ്കളാഴ്ചയും ശക്തമായ വാദങ്ങൾ നടന്നുവെങ്കിലും ഇക്കാര്യത്തിൽ തീരുമാനമായില്ല. ഇനി തുടർ വാദം ചൊവ്വാഴ്ച നടക്കും. ചീഫ് ജസ്റ്റിസ് അടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
                  
ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്ന് ആവർത്തിച്ച് കർണാടക സർകാർ; നിർബന്ധമാണെങ്കിൽ അത് ഹരജിക്കാർക്ക് മാത്രമല്ല, എല്ലാ മുസ്ലിം സ്ത്രീകൾക്കും ബാധ്യതയായി മാറുമെന്ന് വാദം; കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി; ബെംഗ്ളുറു നഗരത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്ത് പ്രതിഷേധങ്ങൾക്കുള്ള നിരോധനം 2 ആഴ്ചത്തേക്ക് നീട്ടി

'ഹരജിക്കാർ ഇസ്ലാം മതാനുയായികളായ എല്ലാ സ്ത്രീകളും ഹിജാബ് ധരിക്കണമെന്ന പ്രഖ്യാപനം ആവശ്യപ്പെടുന്നു. ഓരോ മുസ്ലിം സ്ത്രീക്കും നിർബന്ധ ബാധ്യത ആയിത്തീരുന്ന ഒരു പ്രഖ്യാപനമാണ് അവർക്കു വേണ്ടത്' എ ജി പറഞ്ഞു. നാല് മുൻ കോടതിവിധികൾ ഉദ്ധരിച്ച് വസ്ത്രം, ഭക്ഷണം എന്നിവ മതാചാരത്തിന്റെ ഭാഗമല്ലെന്ന് സർകാർ വാദിച്ചു. സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് അനുവദിക്കാമോ എന്ന് ഹൈകോടതി സംസ്ഥാന സർകാരിന് വേണ്ടി ഹാജരായ അഡ്വകേറ്റ് ജനറൽ പ്രഭുലിംഗ് നവദ്ഗിയോട് ചോദിച്ചു. ഇക്കാര്യത്തിൽ തീരുമാനങ്ങളെടുക്കാനുള്ള ഉത്തരവാദിത്തം സ്ഥാപനങ്ങൾക്ക് വിട്ടുകൊടുക്കുന്നതാണ് സർകാർ ഉത്തരവെന്ന് എജി ഇതിന് മറുപടി നൽകി. കർണാടക വിദ്യാഭ്യാസ നിയമത്തിന്റെ ആമുഖം മതേതര അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതാണ്. സ്‌കൂളിൽ മതപരമായ സ്വത്വം പ്രദർശിപ്പിക്കുന്ന വസ്ത്രം ധരിക്കരുതെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർഥികൾ നിശ്ചിത യൂനിഫോം ധരിക്കണമെന്ന് മാത്രമാണ് ഉത്തരവിൽ പറയുന്നത്, 'സ്ഥാപനങ്ങൾ ഹിജാബ് അനുവദിച്ചാൽ നിങ്ങൾക്ക് എതിർപ്പുണ്ടോ?' - കോടതി ചോദിച്ചപ്പോൾ സർകാർ ഉത്തരവിൽ അധികാരം സ്ഥാപനങ്ങൾക്ക് വിട്ടുകൊടുക്കുന്നതായി എജി പറഞ്ഞു. സ്ഥാപനങ്ങളിൽ ഹിജാബ് അനുവദിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ നിങ്ങളുടെ നിലപാട് എന്താണെന്ന് കോടതി ആവർത്തിച്ചു ആരാഞ്ഞപ്പോൾ യൂനിഫോം തീരുമാനിക്കാൻ വിദ്യാഭ്യാസ സ്ഥാപനത്തിന് പൂർണ സ്വാതന്ത്ര്യം നൽകുന്നതാണ് സർകാർ ഉത്തരവെന്ന് എജി പറഞ്ഞു.

അതേസമയം, ഒരു മതത്തെയും ചിത്രീകരിക്കുന്ന മതപരമായ വസ്ത്രം അനുവദിക്കാനാകില്ലെന്ന നിലപാടാണ് സംസ്ഥാന സർകാരിനുള്ളത്. പൗരന്മാർക്ക് അവരുടെ ഇഷ്ടാനുസരണം വിശ്വാസം ആചരിക്കാൻ ഉറപ്പുനൽകുന്ന ആർടികിൾ 25 പ്രകാരം അത്യാവശ്യമായ മതപരമായ ആചാരങ്ങൾക്ക് മാത്രമേ പരിരക്ഷ ലഭിക്കൂവെന്നും എജി വ്യക്തമാക്കി.

'അവശ്യ' മതപരമായ ആചാരത്തെ സംബന്ധിച്ച നിയമത്തെക്കുറിച്ചുള്ള വാദം സുപ്രീം കോടതി ഇതിനകം തീർപ്പാക്കിയിട്ടുണ്ടെന്നും ഭരണഘടനയുടെ 25-ാം അനുച്ഛേദം 'അവശ്യ' മതപരമായ ആചാരങ്ങൾ പറയുന്നില്ലെന്നും അത് മതപരമായ ആചാരത്തെക്കുറിച്ചു മാത്രമാണെന്നും എജി വാദിച്ചു. സംസ്ഥാന സർകാരിന്റെ വാദം കേട്ട ശേഷം കോടതി ഹിജാബ് കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.

അതേസമയം ബെംഗ്ളുറു നഗരത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപമുള്ള എല്ലാ ഒത്തുചേരലുകളും പ്രതിഷേധങ്ങളും നിരോധിച്ച ഉത്തരവ് പൊലീസ് മേധാവി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. മാർച് എട്ട് വരെയാണ് നീട്ടിയിരിക്കുന്നത്. സ്‌കൂൾ, കോളജ്, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ 200 മീറ്റർ ചുറ്റളവിൽ ഒരുതരത്തിലുള്ള ഒത്തുചേരലും പ്രക്ഷോഭവും പ്രതിഷേധവും അനുവദിക്കില്ലെന്ന് ഉത്തരവിൽ പറയുന്നു.

Keywords:  News, National, Karnataka, Controversy, Hijab, High Court, Students, Justice, Government, Woman, Muslim, Education, School, Bangalore, Hijab: Karnataka High Court adjourns hearing Tuesday.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia