ന്യൂഡെൽഹി: (www.kvartha.com 12.02.2022) കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ വിമർശിച്ച് യു എസ്. എന്നാൽ ഹിജാബ് വിവാദം ഇൻഡ്യയുടെ ആഭ്യന്തര വിഷയമാണെന്നും ദുരുദ്ദേശത്തോടെയുള്ള പ്രസ്താവനകൾ വേണ്ടെന്നും കേന്ദ്ര സർകാർ പ്രതികരിച്ചു. ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുമെന്ന് യുഎസിന്റെ രാജ്യാന്തര മതസ്വാതന്ത്ര്യ കാര്യ അംബാസഡർ (ഐആർഎഫ്) റശാദ് ഹുസൈൻ പറഞ്ഞു.
'മതസ്വാതന്ത്ര്യത്തില്‍ ഒരാളുടെ മതപരമായ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവകാശവും ഉള്‍പെടുന്നു. ഇൻഡ്യൻ സംസ്ഥാനമായ കര്‍ണാടക മതപരമായ വസ്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശത്തെ നിര്‍ണയിക്കരുത്. സ്‌കൂളുകളിലെ ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തെ ലംഘിക്കുകയും സ്ത്രീകളെയും പെണ്‍കുട്ടികളെയും അപകീര്‍ത്തിപ്പെടുത്തുകയും പാര്‍ശ്വവത്കരിക്കുകയും ചെയ്യുന്നു,' ഹുസൈന്റെ ഓഫിസ് ട്വീറ്റ് ചെയ്തു.
അതേസമയം ഡ്രസ് കോഡ് സംബന്ധിച്ച വിഷയം കർണാടക ഹൈകോടതിയുടെ പരിശോധനയിലാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു. നമ്മുടെ ഭരണഘടന ചട്ടക്കൂടിന്റെയും ജനാധിപത്യ മര്യാദകളുടെയും വ്യവസ്ഥയുടെയും ഉള്ളിൽ നിന്ന് കൊണ്ടാണ് വിഷയങ്ങൾ പരിഗണിക്കുന്നതും പരിഹാരം കാണുന്നതും. ഇൻഡ്യയെ അറിയുന്നവർക്ക് ഈ സാഹചര്യങ്ങൾ മനസിലാവും. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ മറ്റ് ലക്ഷ്യങ്ങൾ വച്ചുള്ള പ്രതികരണങ്ങൾ സ്വാഗതാർഹമല്ലെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.
ഹിജാബ് വിവാദ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ഇൻഡ്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പാകിസ്താന്‍ ഇൻഡ്യയിൽ മുസ്ലീകൾക്കെതിരായി നടക്കുന്ന മതപരമായ അസഹിഷ്ണുതയിലും വിവേചനത്തിലുമുള്ള ആശങ്ക അറിയിച്ചിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് ഇൻഡ്യയുടെ ഭാഗത്ത് നിന്നുണ്ടായത്.
Keywords: National, Newdelhi, News, Top-Headlines, Karnataka, Education, Girl students, Central Government, India, Muslims, Religion, Hijab bans in schools violate religious freedom: US official