വിഷവാതകം വാങ്ങിയത് ഓണ്‍ലൈന്‍ വഴി; പുറത്തു പോകാതിരിക്കാനായി ജനലുകളും വാതിലുകളും അടച്ചതിനു പുറമേ, ടേപ് ഉപയോഗിച്ച് വായുസഞ്ചാരം പൂര്‍ണമായി തടഞ്ഞു; നാലംഗ കുടുംബത്തിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി എന്ന് പൊലീസിന്റെ നിഗമനം
Feb 20, 2022, 21:25 IST
തൃശൂര്‍: (www.kvartha.com 20.02.2022) വിഷവാതകം ശ്വസിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ കുടുംബം അത് വാങ്ങിയത് ഓണ്‍ലൈന്‍ വഴി എന്ന് കണ്ടെത്തി. ചന്തപ്പുര ഉഴുവത്തുകടവില്‍ കാടാംപറമ്പ് ഉബൈദുല്ലയുടെ മകന്‍ ആശിക് (41), ഭാര്യ അബീറ (34), മക്കളായ അസ്‌റ ഫാത്വിമ (14), അനൗംനിസ (8) എന്നിവരെയാണ് വീട്ടിനുള്ളില്‍ ശനിയാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യ ചെയ്യണമെന്ന തീരുമാനം കുടുംബം നേരത്തേ എടുത്തിരുന്നു എന്നാണ് ഈ രാസപദാര്‍ഥങ്ങള്‍ നല്‍കുന്ന സൂചനയെന്നു പൊലീസ് പറഞ്ഞു. വിഷവാതകം പുറത്തു പോകാതിരിക്കാനായി ജനലുകളും വാതിലുകളും അടച്ചതിനു പുറമേ, ടേപ് ഉപയോഗിച്ച് വായുസഞ്ചാരം പൂര്‍ണമായി തടയുകയും ചെയ്തിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയുണ്ട് എന്ന് സൂചിപ്പിക്കുന്ന കത്ത് പൊലീസ് കണ്ടെടുത്തെന്നാണ് വിവരം. രണ്ടാഴ്ചയായി സമൂഹമാധ്യമത്തില്‍നിന്നു ഇവര്‍ വിട്ടുനിന്നിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. കുട്ടികളുടേതടക്കം നല്ല ചിത്രങ്ങള്‍ നിരന്തരം ഇവര്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ദിവസങ്ങളായി അത്തരം ചിത്രങ്ങള്‍ പങ്കുവയ്ക്കാതിരുന്നതിന്റെ കാരണം, കടുത്ത മാനസിക സമ്മര്‍ദത്തിന് അടിപ്പെട്ടതാവാം എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
കുടുംബത്തിന് അടുത്തിടെ വലിയ സാമ്പത്തിക ബാധ്യതയുണ്ടായതായി നാട്ടുകാര്‍ പറയുന്നു. വീട് ജപ്തി ഭീഷണിയില്‍ ആയിരുന്നുവെന്നും സൂചനയുണ്ട്. ആശികിന് ഒരുകോടി രൂപയിലേറെ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. സ്ഥലം വിറ്റ് കടം വീട്ടാന്‍ നോക്കിയതും പരാജയപ്പെട്ടു.
വീട്ടിലെ മറ്റംഗങ്ങള്‍ താഴത്തെ നിലയിലും ആശിക്കും ഭാര്യയും മക്കളും മുകള്‍ നിലയിലുമാണു താമസിച്ചിരുന്നത്. രാവിലെ പതിവുസമയം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് താഴെയുള്ളവര്‍ മുറിയില്‍ മുട്ടിവിളിച്ചെങ്കിലും തുറന്നില്ല. ഒടുവില്‍ സഹോദരിയും മറ്റ് കുടുംബാംഗങ്ങളും മുകള്‍ നിലയില്‍ കയറി ജനലിലൂടെ നോക്കിയപ്പോഴാണ് എല്ലാവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
Keywords: Four-member family found dead in Kerala's Kodungallur; police suspect suicide, Thrissur, News, Suicide, Police, Dead Body, Children, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.