Follow KVARTHA on Google news Follow Us!
ad

ഉക്രെയിനില്‍ നിന്ന് 242 പൗരന്മാരുമായി എയര്‍ ഇന്‍ഡ്യ വിമാനം ഡെല്‍ഹിയില്‍ ഇറങ്ങി; 'സംഘര്‍ഷസാധ്യത കൂടുന്നു' എന്ന് മടങ്ങിയ വിദ്യാര്‍ഥികള്‍

Air India flight lands in Delhi from Ukraine, students who returned say 'tension building up'#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com 23.02.2022) സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന യുക്രൈനില്‍ നിന്നും മടങ്ങിവരാന്‍ സന്നദ്ധത പ്രകടിപ്പിച്ച പൗരന്മാരെ തിരിച്ചെത്തിക്കാന്‍ പുറപ്പെട്ട എയര്‍ ഇന്‍ഡ്യ വിമാനം തിരിച്ചെത്തി. 242 യാത്രക്കാരുമായി കീവില്‍ നിന്ന് തിരിച്ച പ്രത്യേക വിമാനം ചൊവ്വാഴ്ച രാത്രി 11.30 ഓടെ ഡെല്‍ഹിയില്‍ എത്തി. യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ യുക്രൈനില്‍ കുടുങ്ങിയ ഇന്‍ഡ്യക്കാരെ തിരികെ എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിലെ ആദ്യ വിമാനമാണിത്.
 
ഉക്രൈനിലെ ഖാര്‍കിവ് നഗരത്തില്‍ അഞ്ചാം വര്‍ഷ മെഡിസിന്‍ വിദ്യാര്‍ഥി ധ്രുവ് മല്‍ഹോത്രയും മടങ്ങിയെത്തിയവരില്‍ ഉള്‍പെടുന്നു. 'ഇപ്പോള്‍, ഇത് സമാധാനപരമാണ്, ഖാര്‍കിവിലും കൈവിലും സ്ഥിതി നിയന്ത്രണത്തിലാണ്. എന്നാല്‍ പിരിമുറുക്കം വര്‍ധിക്കുന്നതായി തോന്നുന്നു, ഞങ്ങളോട് പോകാന്‍ ഉപദേശിച്ചു, 'അദ്ദേഹം പറഞ്ഞു.

മൂന്ന് വിമാനങ്ങളാണ് എയര്‍ ഇന്‍ഡ്യ യുക്രൈന്‍ ഓപറേഷനായി വിദേശകാര്യമന്ത്രാലയത്തിന് വിട്ടുനല്‍കിയിരിക്കുന്നത്. ഇതില്‍ എഐ-1947 ഡ്രീംലൈനര്‍ ബോയിംഗ് ബി-787 വിമാനമാണ് ചൊവ്വാഴ്ച രാവിലെ യുക്രൈനിലേക്ക് പോയത്. രാവിലെ 7.40നാണ് വിമാനം ഡെല്‍ഹിയില്‍ നിന്നും യുക്രൈനിലെ ബോറിസ്പില്‍ എത്തിച്ചത്. ഇന്‍ഡ്യന്‍ പൗരന്മാരോട് ബോറിസ്പില്‍ എത്താന്‍ നിര്‍ദേശവും നല്‍കിയിരുന്നു. ഈ മാസം 24, 26 തീയതികളിലും എയര്‍ ഇന്‍ഡ്യയുടെ സര്‍വീസ് ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, യുക്രൈനിലെ സാഹചര്യത്തില്‍ ആശങ്ക ഉണ്ടെന്ന് ഇന്‍ഡ്യ ഐക്യരാഷ്ട്രരക്ഷാസമിതി യോഗത്തെ അറിയിച്ചു. വിഷയം നയതന്ത്ര വഴിയിലൂടെ പരിഹരിക്കണമെന്നാണ് ഇന്‍ഡ്യയുടെ ആവശ്യം. 

News, National, India, New Delhi, Flight, Passengers, Travel, Ukraine, India, Air India flight lands in Delhi from Ukraine, students who returned say 'tension building up'


യുക്രൈനില്‍  നിന്ന് വിഘടിച്ചു നില്‍ക്കുന്ന രണ്ടു പ്രവിശ്യകളിലേക്ക് റഷ്യ സൈനിക നീക്കം തുടങ്ങി. യുദ്ധടാങ്കുകള്‍ അടക്കം വന്‍ സന്നാഹങ്ങളുമായി റഷ്യന്‍ സൈന്യം അതിര്‍ത്തി കടന്നതോടെ ലോകം യുദ്ധ ഭീതിയിലായി. 2014 മുതല്‍ യുക്രൈനുമായി വിഘടിച്ച് നില്‍ക്കുന്ന വിമത മേഖലയായ ഡൊണസ്‌കിലേക്ക് ടാങ്കുകള്‍ അടക്കം വന്‍ സന്നാഹങ്ങളുമായി റഷ്യന്‍ സൈന്യം പ്രവേശിച്ചു. രാജ്യത്തോടായി ഒരു മണിക്കൂര്‍ നീണ്ട ടെലിവിഷന്‍ അഭിസംബോധനയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഈ സൈനിക നീക്കം പ്രഖ്യാപിച്ചിരുന്നു. യുക്രൈന് ഒരിക്കലും ഒരു സ്വതന്ത്ര രാജ്യത്തിന്റെ സ്വഭാവം ഉണ്ടായിരുന്നില്ലെന്ന് പുടിന്‍ പറഞ്ഞു.

റഷ്യ എന്ത് പറഞ്ഞാലും യുക്രൈന്റെ ഭൂമിശാസ്ത്രപരമായ അതിരുകള്‍ മാറില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലിന്‍സ്‌കി പറഞ്ഞു. ആശങ്കയുണ്ടാക്കുന്ന പ്രഖ്യാപനം എന്ന്  ഐക്യരാഷ്ട്ര സഭ മേധാവി അന്റോണിയോ ഗുട്രസ് പറഞ്ഞു. അമേരികയും ബ്രിടനും ഉപരോധ നടപടി തുടങ്ങി. സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അടിയന്തിര യുഎന്‍ രക്ഷാ സമിതി യോഗത്തില്‍ ലോകരാജ്യങ്ങള്‍ പലതും റഷ്യയുടെ നടപടിയെ അപലപിച്ചു. അതിര്‍ത്തികള്‍ സംരക്ഷിക്കാനും സ്വയം പ്രതിരോധത്തിനും അവകാശമുണ്ടെന്നായിരുന്നു റഷ്യയുടെ നിലപാട്. 

Keywords: News, National, India, New Delhi, Flight, Passengers, Travel, Ukraine, India, Air India flight lands in Delhi from Ukraine, students who returned say 'tension building up'

Post a Comment