ദുബൈ: (www.kvartha.com 27.01.2022) കോടികൾ വിലമതിക്കുന്ന 1,350-ലധികം ഡിസ്നി കളിപ്പാട്ടങ്ങളുടെ ശേഖരവുമായി മലയാളി യുവതി ലിംക ബുക് ഓഫ് റെകോർഡ്സിൽ ഇടംനേടി. ദുബൈയിൽ താമസിക്കുന്ന തൃശൂർ സ്വദേശിനിയും വ്യവസായിയുമായ റിസ്‌വാന ഘോരി (33) ആണ് വ്യത്യസ്തമായ റെകോർഡ് സ്ഥാപിച്ചത്. 25 വർഷത്തിലേറെയായി ഇവർ ഡിസ്നി കളിപ്പാട്ടങ്ങൾ ശേഖരിക്കുകയാണ്.
കഴിഞ്ഞ 28 വർഷമായി മാതാപിതാക്കളോടൊപ്പം ദുബൈയിലാണ് റിസ്‌വാന താമസിക്കുന്നത്. റസാഖ് ഖാൻ - ശാഹിദ ബാനു ദമ്പതികളുടെ മകളാണ്. ഡിസ്‌നി കളിപ്പാട്ടങ്ങൾ ശേഖരിക്കുന്നത് പിതാവിൽ നിന്ന് ലഭിച്ച ഹോബിയായിരുന്നുവെന്ന് റിസ്‌വാനയുടെ അമ്മ പറയുന്നു. തന്റെ കളിപ്പാട്ടങ്ങളെല്ലാം ഡിസ്‌നിലാൻഡ്‌സ്, ഡിസ്‌നിവേൾഡ്, പാർകുകൾ, സ്റ്റോറുകൾ, ലോകമെമ്പാടുമുള്ള കളിപ്പാട്ട കടകൾ എന്നിവയിൽ നിന്നുള്ളതാണെന്ന് റിസ്‌വാന പറഞ്ഞു.
'ഇത് ഒരു ഹോബി എന്നതിലുപരി എന്റെ ജീവിതമാണ്. ഇത് ഞാൻ ആരാണെന്നതിന്റെ ഭാഗവുമാണ്. എന്റെ പിതാവ് ഈ താൽപര്യം എന്നിൽ വളർത്തിയെടുത്തിരുന്നു. ഇപ്പോൾ 1,350-ലധികം ഡിസ്നി കളിപ്പാട്ടങ്ങളുണ്ട്' - റിസ്‌വാനയെ ഉദ്ധരിച്ച് എ എൻ ഐ റിപോർട് ചെയ്തു.
വിപണിയിൽ മൂന്ന് കോടിയിലധികം വില വരുന്ന തന്റെ കലക്ഷൻ വിൽക്കാൻ പലരും തന്നോട് പലപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. ഒരിക്കൽ കളിപ്പാട്ടങ്ങൾക്കായി ഒരു പ്രശസ്ത വ്യക്തി 80 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായും എന്നാൽ താൻ അത് നിരസിച്ചതായും റിസ്‌വാന കൂട്ടിച്ചേർത്തു.
ലയൺ കിംഗിന്റെ 'സിംബ'യുടെ കണ്ണഞ്ചിപ്പിക്കുന്ന വലിപ്പത്തിലുള്ള കളിപ്പാട്ടവും റിസ്‌വാനയുടെ ശേഖരത്തിലുണ്ട്. ഇത് 40 എണ്ണം മാത്രമാണ് ലോകത്ത് നിർമിച്ചിട്ടുള്ളത്. മാതാവിൽ നിന്ന് സിൻഡ്രെല്ലയുടെ കഥകൾ കേട്ടാണ് താൻ ഡിസ്നിയുടെ ലോകത്തേക്ക് ആകർഷിക്കപ്പെട്ടതെന്ന് റിസ്‌വാന പറഞ്ഞു. സ്‌കൂൾ വിദ്യാഭ്യാസ ഘട്ടത്തിലും കൗമാരക്കാലത്തും പിതാവ് യു എസ്, യു കെ, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ബിസിനസ് യാത്രകളിൽ കളിപ്പാട്ടങ്ങൾ വാങ്ങാറുണ്ടായിരുന്നുവെന്ന് റിസ്‌വാന വ്യക്തമാക്കി. കളിപ്പാട്ട ശേഖരണത്തിൽ ഗിന്നസ് വേൾഡ് റെകോർഡ് തകർക്കുക എന്നതാണ് റിസ്വാനയുടെ അടുത്ത ലക്ഷ്യം.
ഇത് അപൂർവം; കോടികൾ വിലമതിക്കുന്ന 1,350-ലധികം ഡിസ്നി കളിപ്പാട്ടങ്ങളുടെ ശേഖരവുമായി മലയാളി യുവതി ലിംക ബുക് ഓഫ് റെകോർഡ്സിൽ
Young woman sets new record for collection of over 1,350 Disney toys worth crores#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ലോകവാർത്തകൾ