Follow KVARTHA on Google news Follow Us!
ad

എട്ടുമാസം കഴിഞ്ഞിട്ടും എട്ടും പൊട്ടും തിരിയാതെ മന്ത്രിമാര്‍

Pinarayi Vijayan's Second Govt; after 8 months #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നേർക്കാഴ്ചകൾ / പ്രതിഭാരാജന്‍

(www.kvartha.com 31.01.2022) 2021 മെയ് 20നായിരുന്നു രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. മരുന്നിനു മാത്രമായി പിണറായിയും, കെ രാധാകൃഷ്ണനും കഴിഞ്ഞാല്‍ പിന്നെ മുഴുവനും പുതുമുഖങ്ങള്‍. പുതിയ രാഷ്ട്രീയ പരീക്ഷണമായിരുന്നു രണ്ടാം പിണറായി സര്‍ക്കാര്‍. സിപിഎം സംസ്ഥാനക്കമ്മറ്റിയുടെ ചില വേലത്തരങ്ങള്‍. ഇതു വിജയം കണ്ടുവോ?. എട്ടു മാസങ്ങള്‍ പിന്നിട്ടതിനു ശേഷം നിരീക്ഷകര്‍ പരിശോധന തുടങ്ങിയിരിക്കുന്നു.

  
Pinarayi Vijayan's Second Govt; after 8 months, Kerala ,News, Top-Headlines, Chief Minister, Pinarayi vijayan, Government, Ramesh Chennithala, Article, Kannur Airport, Udf, K rail, Project.



2021 മെയ് 21ന് വൈകീട്ട് പിണറായി തന്റെ മന്ത്രിമാരെ നേരിട്ടു കണ്ടു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം മന്ത്രിസഭാ യോഗം. ഇനി മുതല്‍ അങ്ങോട്ട് പരമാവധി വിവാദങ്ങളില്‍ പെടാതെ നോക്കണമെന്നായിരുന്നു കന്നി ഉപദേശം. വിവാദങ്ങള്‍ ഒഴിവായിക്കൊണ്ടുള്ള ഒരു ഭരണം ജനാധിപത്യത്തില്‍ സാധ്യമല്ലെന്നും, 99 സീറ്റു കിട്ടിയാല്‍പ്പോലും പ്രതിപക്ഷ ബഹുമാനം വെച്ചു പുലര്‍ത്താതെ ഒരു സര്‍ക്കാരിനും മുന്നോട്ടു പോകാനാവില്ലെന്ന് കന്നിക്കാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു.
വി ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് കത്തിക്കയറുകയാണ്. ഒന്നിനും അവര്‍ സമ്മതിക്കുന്നില്ല. എന്തിനേയും, ഏതിനേയും 'എതിര്‍ക്കുക,പിന്തിരിപ്പിക്കുക' അതാണല്ലോ അവരുടെ ദൗത്വം.

പ്രതിപക്ഷം ശക്തി പ്രാപിക്കുന്നതോടെ തെളിഞ്ഞു വരുന്നത് രണ്ടാം സര്‍ക്കാരിന്റെ ദൗര്‍ബല്യങ്ങളാണ്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കെ ഉയര്‍ത്തി വിട്ട സ്വര്‍ണക്കടത്ത്, കടല്‍കൊള്ള, പി എസ് സി സമരം തുടങ്ങിയതിനെയല്ലാം നിഷ്പ്രഭമാക്കിയ പിണറായുടെ നിശ്ചയദാർഢ്യത്തിനു ഇടിവു സംഭവിച്ചതു പോലെ. പിണറായിയെ വളഞ്ഞിട്ടാക്രമിക്കുമ്പോഴും ഒരു മന്ത്രിയും സഹായത്തിനെത്തുന്നില്ല.
ചോദിച്ചാല്‍ പറയും 'വെറുതെ എന്തിനു വിവാദങ്ങള്‍'. വലിയ ജാഗ്രതയുണ്ടായിരുന്നു, പക്ഷെ പലരും പുത്തരിയില്‍ തന്നെ കല്ലുകടിച്ചവര്‍.

ഇപ്പോള്‍ ജനം ഓര്‍ക്കുന്നു. അങ്ങേയറ്റത്തെ അടച്ചുറപ്പുള്ളതായിരുന്നു ഒന്നാം സര്‍ക്കാര്‍. മനോരോഗികള്‍ക്ക് അടക്കം കയറിയിരിക്കാനുള്ള ഇടമല്ല, മുഖ്യമന്ത്രിക്കസേരയെന്നു നാം തിരിച്ചറിഞ്ഞ കാലം. സരിതമാര്‍ക്ക് ചെവിയില്‍ മന്ത്രിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇടം കിട്ടിയില്ല. എവിടേയും കടുത്ത പാര്‍ട്ടി ചിട്ട. നിരീക്ഷണങ്ങള്‍. കൃത്യമായ അവലോകനം. ജനങ്ങള്‍ക്ക് ആകമാനവും, കൂട്ടത്തില്‍ പ്രസ്ഥാനത്തെ തൊട്ടു നില്‍ക്കുന്ന പാര്‍ട്ടിക്കാര്‍ക്കും സംതൃപ്തി ലഭിച്ചിരുന്ന കാലം. ശിവശങ്കറും, സ്വപ്‌നയും, പിന്നെ, കോവിഡും, പ്രളയവും, ലൈഫ് മിഷനും, പിഎസ്സി സമരവുമെല്ലാം വിവാദങ്ങളെ പെറ്റിട്ടുവെങ്കിലും, കലഹങ്ങള്‍ കൊടുമ്പിരി കൊണ്ടുവെങ്കിലും സകലതിനേയും നേരിട്ടു വിജയം നേടാന്‍ ഒന്നാം സര്‍ക്കാരിനു സാധ്യമായി.


കറ പറ്റിയ ജീവിതമെന്ന് നാഴികക്ക് നാല്‍പ്പതു വട്ടം പറഞ്ഞാലും കളങ്കരഹിതമായി ഇന്നും കഴിയുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാളാണ് പിണറായി. ധീരനും, ഭയമില്ലാത്തവനുമാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ്, നാല്‍പാടി വാസു വധവുമായി ബന്ധപ്പെട്ട് സമരപരമ്പരയ്ക്കിടയില്‍ ഒരുനാള്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് ഒരു മാര്‍ച്ച് നടക്കുന്നു. സമരക്കാരും പോലീസും ഏറക്കുറെ തുല്യഎണ്ണം വരും. മുഖാമുഖം നില്‍ക്കുന്ന ആ കൂട്ടത്തിന് നടുവില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യാന്‍ തുടങ്ങിയ പിണറായി വിജയന്‍ എംഎല്‍എ പെട്ടെന്ന് മൈക്ക് പോലീസ് പടയുടെ അഭിമുഖമായി സ്വയം എടുത്തുവെച്ച് എനിക്ക് സംസാരിക്കാനുള്ളത് ഇവരോടാണെന്ന് ആക്രോശിച്ചു.


ആയിടെ മാത്രം നിയമനം കിട്ടിയെത്തിയ എഎസ്പിയുടെ മോശമായ പെരുമാറ്റിത്തിനുള്ള തിരിച്ചടി നല്‍കാനായിരുന്നു അത്. അടുക്കും ചിട്ടയോടെയെങ്കിലും വാക്കുകള്‍ക്ക് തീപിടിച്ചപ്പോള്‍ എഎസ്പി അപ്രത്യക്ഷനായി. അന്നത് വലിയ വിവാദമായിരുന്നു. എന്നിട്ടും കുലുങ്ങിയ നേതാവല്ല പിണറായി. ആക്രമിക്കാനായി അസ്ത്രം പോലുള്ള വാക്കുകള്‍ തൊടുത്തു വിടുമ്പോള്‍ കാരിരുമ്പു പോലെ കഠിനവും, അഗ്രം കൂടുതല്‍ കൂര്‍പ്പിച്ചതുമായിരിക്കും. മനസ്സിലൊന്നു പറയുന്നതും, മറ്റൊന്നു പ്രവര്‍ത്തിക്കുകയും പതിവില്ല. എതിരാളികളെ സുഖിപ്പാനറിയില്ല, നല്ല സുഹൃത്താണെങ്കില്‍പ്പോലും. മനസ്സിലെന്താണോ ഉള്ളത്, അതിന്റെ പ്രതിബിംബം മുഖത്തു തെളിയും. സ്ഥാനവലുപ്പവും മറ്റും നോക്കി വാക്കുകള്‍ നേര്‍പ്പിക്കാനറിയില്ല. ചില പ്രയോഗങ്ങള്‍ എതിരാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമായി മാറുമ്പോള്‍ അതില്‍ നിന്നും ഊര്‍ന്നു വരുന്ന ഊര്‍ജ്ജം അനുയായികള്‍ കോരിക്കുടിക്കും. നാട്യങ്ങള്‍ അറിയാത്ത നേതാവാണ് പിണറായി.


തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലും മറ്റും ചിലപ്പോള്‍ കാര്യങ്ങള്‍ വിശദീകരിച്ച് കടന്നുപോകാറുണ്ട്. എന്നാല്‍ രാഷ്ട്രീയം പറയുമ്പോഴാണ് കടന്നാക്രമണമുണ്ടാവുക. അത്തരം അവസരങ്ങളില്‍ പിണറായിയുടെ ഭാവം മാറിയെന്നിരിക്കും. മുമ്പൊരിക്കല്‍ സെക്രട്ടറിയായിരിക്കെ, പാര്‍ട്ടി സമ്മേളന നഗരിയില്‍ നാമത് കണ്ടതാണല്ലോ. പിണറായിയുടെ കലണ്ടര്‍ കൃത്യതയുള്ളതാണ്. തീരുമാനിച്ചാല്‍ സമയത്തു നടക്കും. ഒരു ചര്യകളും മാറ്റിവെക്കില്ല. പുസ്തക വായനയ്ക്കും സിനിമാസ്വാദനത്തിനുമെല്ലാം വേണ്ടുവോളം സമയം കണ്ടെത്തും. പ്രതിസന്ധി പരിഹാരത്തിനും വികസനത്തിനുമെല്ലാം സ്വന്തം നിലയ്ക്കുള്ള കാഴ്ചപ്പാട് കറകളഞ്ഞതായിരിക്കും അവ. തീരുമാനിച്ചത് നടപ്പിലാക്കും.


വിദ്യാര്‍ഥി-യുവജന രാഷ്ട്രീയം മുതല്‍ക്കുള്ള ശീലമാണത്. സംഘര്‍ഷം കാരണം തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തനം ദുര്‍ബലമാവുമ്പോള്‍, ആര്‍എസ്എസിന്റെ കിങ്കരന്മാര്‍ തലശേരി വാഴുമ്പോള്‍, കൊന്നു കൊലവിളി നടത്തുമ്പോള്‍, 1960കളുടെ അവസാനം തലശ്ശേരി മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി ആ പദവി സ്വയം ഏറ്റെടുത്ത ധീരനാണ് പിണറായി. അന്ന് പല സീനിയര്‍ നേതാക്കളും ഭയപ്പെട്ടു മാറി നിന്നിടത്താണ് പിണറായി എന്ന കരുത്തന്‍ യുവാവ് കുരുതിയെങ്കില്‍ അതേറ്റു വാങ്ങാന്‍ തയ്യാറായത്. അതോടെ അന്നത്തെ സംസ്ഥാന സെക്രട്ടറി സി എച്ച് കണാരന്റെ കടുത്ത വിശ്വാസിയായി മാറി.


1971 ഡിസംബര്‍ അവസാനവും 72-ജനുവരി ആദ്യ ദിവസങ്ങളിലും തലശേരി കത്തുകയായിരുന്നു. എങ്ങും കൊല, വര്‍ഗീയ കലാപം. പിണറായി ഏരിയാ സെക്രട്ടറിയായി ചാര്‍ജ്ജെടുത്ത കാലം. ഒരു കുറുവടി പോലും കൈയ്യിലേന്താതെ ആര്‍എസ്എസ് കലാപത്തിനു തടയിടാന്‍ സംഘര്‍ഷഭൂമിയിലേക്ക് ഒറ്റക്ക് നടന്നു ചെല്ലാന്‍ പിണറായി ധൈര്യപ്പെട്ടു. ആ ധൈര്യത്തിനു മുമ്പായിരുന്നു വര്‍ഗീയ ശക്തികളുടെ പിന്മാറ്റം. സംഘര്‍ഷം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ വിതയത്തില്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.


എതിര്‍പ്പുകളോ പ്രതികൂലാനുഭവമോ കാരണം വെച്ച കാല്‍ പിന്നോട്ടെടുക്കാത്ത നേതാവെന്ന ഖ്യാതി അന്നു മുതല്‍ കൂടെകൂടി. തൊഴിലാളി വര്‍ഗത്തിന്റെ സംരക്ഷണത്തിനു കമ്പ്യൂട്ടർ അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യയെ എതിര്‍ക്കണമെന്ന പാര്‍ട്ടി നിലപാടിനോട് പൂര്‍ണമായും യോജിപ്പില്ലാത്തവരില്‍ ഒരാളായിരുന്നു. കണ്ണൂരില്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ യുഡിഎഫ്. സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ പുതിയ സര്‍വകലാശാല ആവശ്യമില്ലെന്ന നിലപാടായിരുന്നു സിപിഎമ്മിന്റേത്. പരിയാരത്ത് മെഡിക്കല്‍ കോളേജ് വേണ്ടതില്ലെന്നുമായിരുന്നു പാര്‍ട്ടി നിലപാട്. ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കമുള്ള പലരും സിപിഎമ്മിനെ പിന്തുണച്ചു. അന്ന് പിണറായിയുടെ മനസില്‍ സര്‍വ്വകലാശാല അനിവാര്യതയായിരുന്നു.


പറയാന്‍ അവസരമില്ലെങ്കില്‍പ്പോലും, അവിടെ ഉറച്ചു നിന്നു. അവസരം വരുമ്പോഴൊക്കെ പാര്‍ട്ടിയെ തിരുത്താന്‍ ശ്രമിച്ചു. പരിയാരത്തെ മെഡിക്കല്‍ കോളേജ് വേണ്ടെന്ന നേതൃത്വത്തിന്റെ നിലപാടിനെതിരെ സഹകരണ മേഖലയിലെ ഫണ്ടുപയോഗിച്ചെങ്കിലും മെഡിക്കല്‍ കോളജ് വരണമെന്ന നില സ്വീകരിക്കുന്നതില്‍ പിണറായിയുടെ മനസു കൂടെയുണ്ടായിരുന്നു. തനിക്ക് അധികാരം ലഭിച്ചപ്പോള്‍ വലിയ സാമ്പത്തിക പ്രയാസത്തിലായിട്ടും പരിയാരം മെഡിക്കല്‍ കോളേജ് എന്ന സ്വപ്‌നം പൂര്‍ണതയിലെത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നു.


കാല്‍ നൂറ്റാണ്ടുമുമ്പ് വൈദ്യുതി മന്ത്രിയായിരിക്കെ ഉത്തര കേരളത്തിലെ വൈദ്യുതിക്കമ്മി പരിഹരിച്ചത് യുദ്ധകാലാടിസ്ഥാനത്തിലാണ്. അക്കാലത്താണ് കണ്ണൂര്‍ വിമാനത്താവളത്തിനായി കര്‍മ്മ സമിതി നിലവില്‍ വരുന്നത്. നല്ല റോഡുപോലുമില്ലാത്തിടത്ത് ഒരിക്കലും നടക്കാത്ത വിമാനത്താവളത്തിനു വേണ്ടി ശ്രമിക്കുന്നത് അസംബന്ധമെന്ന് സാധാരണക്കാര്‍ പരിഹസിച്ചു. ഇതൊന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് യോജിച്ചതല്ലെന്ന് വെള്ളം ചേര്‍ക്കാത്ത പ്രത്യയശാസ്ത്രജ്ഞര്‍ കടുപ്പിച്ചു പറഞ്ഞു. ദേശീയപാതാ വികസനം 45 മീറ്റര്‍ വീതിയില്‍ വേണോ വേണ്ടയോ എന്ന പ്രശ്‌നവും ദീര്‍ഘനാളെത്തെ വിവാദച്ചുഴിയിലായിരുന്നു.


ഒടുവില്‍ വി എസ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായ പിണറായി സര്‍വ്വകക്ഷി യോഗത്തിനു വഴിമരുന്നിട്ടു. സുധീരന്‍ പാലം വലിക്കാന്‍ ശ്രമിച്ചതിനാല്‍ പിന്നെയും അതു നീണ്ടു. സംസ്ഥാന സെക്രട്ടറി കൂടിയായ പിണറായി അന്നു കാണിച്ച ധൈര്യത്തെ പിന്‍പറ്റിയാണ് കേരളത്തില്‍ ഇന്നു നടക്കുന്ന ദേശീയപാതാ വികസനം. ഒരു തീരുമാനമെടുത്താല്‍ ഏത്ര വൈകിയാലും അതു നടപ്പിലാക്കും എന്ന നിശ്ചദാര്‍ഢ്യത്തിനു ഇതിനേക്കാള്‍ വലിയ ഉദാഹരണം എന്തിന്?. ഒരിക്കലും നടപ്പിലാകാന്‍ പോകുന്നില്ലെന്ന് കരുതിയ ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതി പൂര്‍ത്തിയാതും മറ്റൊരു ഉദാഹരണം. .


പിണറായി വിജയന്റെ സമയനിഷ്ഠ പ്രസിദ്ധമാണ്. യോഗങ്ങള്‍ക്ക് ഒരു നിമിഷം മുമ്പെങ്കിലുമെത്തുക, ഉദ്ദേശിച്ചവ മാത്രം കാച്ചിക്കുറുക്കി പറയുക, ഇതാണ് പതിവ്. സംഘാടകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കൂടി പ്രയാസം സൃഷ്ടിക്കുകയാണ് ഈ കൃത്യത. അഞ്ചുമണിക്ക് യോഗം നടത്താന്‍ നാലുമണിക്കെന്ന് തെറ്റായി പറയുന്നവരെ അദ്ദേഹം ശാസിക്കും. പിണറായി അഞ്ചു മിനിറ്റു മുമ്പിലെത്തിച്ചേരും. ഇന്ന്, കോവിഡ് കാലത്തും മുമ്പ് പ്രളയകാലത്തും നടത്തുന്ന പത്രസമ്മേളനങ്ങളിലെ കൃത്യതയും നാം കണ്ടതാണല്ലോ.


തിരഞ്ഞെടുപ്പുകളില്‍ രണ്ടു തവണ ജയിക്കുമ്പോഴും, വികസനത്തിനോടൊപ്പം തങ്ങളുടെ വര്‍ഗതാല്‍പര്യതയില്‍ കൂടി കരുതല്‍ വേണമെന്ന് അദ്ദേഹം കരുതുന്നു. മണ്ണുണ്ടെങ്കില്‍ മാത്രമല്ലേ, കൃഷിയിറക്കാനാകൂ. മുതലാളിത്ത രാജ്യത്ത് സോഷ്യലിസ്റ്റ് ഭരണ പ്രക്രിയ പരീക്ഷിച്ചാല്‍ വിജയം സുനിശ്ചയമെന്നു പറയുക വയ്യ. ഏതിരാളികള്‍ വര്‍ഗീയതയെയും വംശീയതയെയും അക്രമത്തെയും, ഭീകരവാദത്തേയും കൂട്ടുപിടിച്ച് തിരഞ്ഞെടുപ്പുകളെ നേരിടുന്ന ഈ കാലത്ത് പ്രത്യേകിച്ചും. ഒരു ചെറു സംസ്ഥാനമാണങ്കില്‍ പോലും ഇവിടുത്തെ മണ്ണു ചുവപ്പിക്കുന്നതു തടയാന്‍ പലവിധ ശക്തികള്‍ മുന്നില്‍ തടസമായുണ്ടെന്ന് പിണറായിയുടെ രാഷ്ട്രീയം തിരിച്ചറിയുന്നു. ഇതൊക്കെയാണ്, ഇതൊക്കെയായിരുന്നു പിണറായി.


ബിജെപി മാത്രമല്ല, കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ഷാര്‍പ്പായ പ്രതിപക്ഷ നേതാവായി വിഡി. സതീശനും, കെ സുധാകരനും നിലയുറപ്പിക്കുകയാണ്. ഇവരുടെ ശക്തി വര്‍ദ്ധിക്കാന്‍ ജനങ്ങളുടെ പിന്തുണയല്ല, രണ്ടാം പിണറായി സര്‍ക്കാരിന്റെ കഴിവുകേടാണ് കാരണമെന്ന് ഈ കുറിപ്പുകാരന്‍ കാണുന്നു.


മുട്ടില്‍ മരം മുറി, മുല്ലപ്പെരിയാര്‍ മരം മുറി വിഷയങ്ങളില്‍ പ്രതിപക്ഷത്തിനു സര്‍ക്കാരിന്റെ കൂമ്പിനിട്ടിടിക്കാന്‍ അവസരമുണ്ടായത് സഹപ്രവര്‍ത്തകരുടെ കഴിവില്ലായ്മ കൊണ്ടാണ്. വാനോളം ഉയര്‍ത്തി പുളിങ്കൊമ്പില്‍ കയറ്റി തിരുവാതിര കളിക്കുകയാണ് നേതാക്കള്‍. നേതാക്കള്‍ പറയുന്നതുപോലെ ചുവടു വെക്കുന്ന പെണ്ണുടലുകള്‍, പിണറായി പോലും നാണിച്ചു പോകുന്ന മുഖസ്തുതി. പിണറായിയെ പൊക്കിയെടുത്ത് ഇന്ത്യന്‍ പ്രധാനമന്ത്രിയാക്കുകയാണ് വി അബ്ദുല്‍ റഹ്മാന്‍. ചൈനയുടെ ഭരണവമായി താരതമ്യപ്പെടുത്തി ലോക നേതാവായി വാഴിക്കാന്‍ ഒരുമ്പെട്ടു നില്‍ക്കുന്ന എസ്ആര്‍പി പോലുള്ള പിബി നേതാക്കള്‍, ഇങ്ങനെ സ്തുതി പാഠകരുടെ മുമ്പില്‍ നാണം കെട്ടു നില്‍ക്കുകയാണ് പിണറായി.


കെ റെയില്‍ ഞങ്ങള്‍ കുളം തോണ്ടും, ആടിയുലയുന്ന കപ്പലാണ് പിണറായി സര്‍ക്കാരെന്ന് വീമ്പു പറയുകയാണ് വിഡി സതീശന്‍. ഒന്നാം സര്‍ക്കാരിനെ അപേക്ഷിച്ച് രണ്ടാം സര്‍ക്കാരിന്റെ ദുര്‍ബലത ഒന്നു മാത്രമാണ് പ്രതിപക്ഷത്തിനു ശക്തി വര്‍ദ്ധിക്കാന്‍ എണ്ണയൊഴിച്ചു കൊടുക്കുന്നത്. സുസജ്ജമായിരുന്നു, നമ്മുടെ ആരോഗ്യ പരിപാലന കേന്ദ്രം. സമഗ്രമായ ആ പദ്ധതികളിലേക്ക് ശകുനം മുടക്കിയായി കടന്നു വന്ന വീണാ ജോര്‍ജ്ജ് അടക്കം നിസ്വാര്‍ത്ഥ സേവകരുടെ അഭാവം പുതിയ മന്ത്രിസഭയില്‍ മുഴച്ചു നില്‍ക്കുന്നു.
എല്ലാം ശരിയാക്കി നല്‍കാന്‍ ഫോണ്‍ വിളിച്ചു പറഞ്ഞു സ്വയം വല നെയ്ത് കുരുക്കിലാകുന്ന മന്ത്രി എകെ ശശീന്ദ്രന്‍ അടക്കം ആരും സര്‍ക്കാരിന് മുതല്‍ക്കൂട്ടാകുന്നില്ല.


സ്വയം കത്തി പ്രകാശം ചൊരിയാറുണ്ട്, വൈദ്യുതി മന്ത്രിയായിരുന്ന എംഎം മണി. പകരക്കാരനു കാറില്‍ നിന്നുമിറങ്ങി ഒരിടത്തും ഇരിപ്പുറക്കുന്നില്ല. ഫയലുകള്‍ കാണുന്നില്ല. വ്യവസായ മന്ത്രി, സാംസ്‌കാരിക വകുപ്പു മന്ത്രി എന്നിവരെ കണികാണാന്‍ പോലും കിട്ടുന്നില്ലെന്ന് പാര്‍ട്ടി സമ്മേളനങ്ങള്‍ തന്നെ വിമര്‍ശിക്കുന്നു. സിഐടിയുവിനെ നയിച്ച് പാരമ്പര്യമുള്ളവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നു. മന്ത്രിമാരെ നേരെ ചൊവ്വെ ഒന്നു കാണണമെങ്കില്‍ പോലും വേണം ശിപാര്‍ശ എന്നു തുറന്നടിക്കുന്നത് സ്വന്തം സമ്മേളനങ്ങള്‍ തന്നെ.


ഐഎന്‍എല്ലിനെ വീണ്ടും, വീണ്ടും പിളര്‍ത്തി രസിക്കുകയാണ് അഹമ്മദ് ദേവര്‍കോവില്‍, പഞ്ചായത്ത് മന്ത്രി പഞ്ചായത്തു കാര്യങ്ങളില്‍ ഇടപെടുന്നില്ല, കെ രാധാകൃഷ്ണനെ കാണമെങ്കില്‍ സ്വന്തം മണ്ഡലത്തില്‍ എന്തെങ്കിലും സംഭവിക്കണം എന്ന നില വന്നിരിക്കുന്നു. പുതുമുഖങ്ങളല്ലെ, പുത്തരിയിലെ കല്ലു കടിയല്ലെ എന്നൊക്കെ പറഞ്ഞ് ആശ്വസിക്കാനുള്ള കാലം കഴിഞ്ഞു. 2021 മെയ് 21ന് അധികാരമേറ്റ സര്‍ക്കാര്‍ 2022 പുതുവര്‍ഷത്തിലെത്തി നില്‍ക്കുമ്പോഴും അമ്പരപ്പു മാറിയിട്ടില്ല.


മുഖ്യമന്ത്രിയും ഏതാണ്ട് ഒതുങ്ങിയ മട്ടിലാണ്. ഇടതടവില്ലാത്ത സാരോപദേശങ്ങള്‍ അടങ്ങിയ പത്രസമ്മേളനങ്ങള്‍ വരെ അദ്ദേഹത്തിനു മടുത്തിരിക്കുന്നു. രാജ്യത്തില്‍ റിപ്പോര്‍ട്ടു ചെയ്യുന്ന കോവിഡ് കേസുകളില്‍ ഭുരിഭാഗവും ഇപ്പോള്‍ കേരളത്തിന്റെ സംഭാവനയാണ്. മുഹമ്മദ് റിയാസ് ഇടക്കിടെ പത്രക്കാരെ കാണുന്നുണ്ട്. മാധ്യമങ്ങളുടെ മുന്നില്‍ പെട്ടാല്‍ ഉദ്യോഗസ്ഥരെ വിരട്ടും. മിന്നല്‍ പരിശോധന നടത്തും. നിമിഷ നേരം കൊണ്ടു തന്നെ അവസാനിക്കുന്ന തെരുവു നാടകങ്ങളായി ഇവ മാറും. പണപ്പെട്ടിയുടെ താക്കോല്‍ കൈയ്യിലിരിക്കുന്ന മന്ത്രി ബാലഗോപാലനെ ടി വിയില്‍ പോലും കാണാന്‍ കിട്ടുന്നില്ല.


കിറ്റക്‌സിനെ ആന്ധ്രയിലേക്ക് ഓടിച്ചു വിട്ടതിന്റെ ഹാങ്ങ്ഓവറിലാണ് പി രാജിവ്. ഇടക്കിടെ റെയ്‌ഡ്‌ നടത്തിയാലെ വ്യവസായ രംഗം പുഷ്ടിപിടിക്കുകയുള്ളു എന്ന കണ്ടെെത്തല്‍ നടപ്പിലാക്കുകയാണ് അദ്ദേഹം. അഹമ്മദ് ദേവര്‍ കോവില്‍ മഹാനാകുന്നത് മുഴുവന്‍ ഐഎന്‍എല്ലുകാര്‍ക്കുമല്ല. അവരില്‍ ഒരു വിഭാഗത്തിന് മാത്രം. കുളിപ്പിച്ചു കുളുപ്പിച്ച് കുഞ്ഞിയില്ലാതായിരിക്കുകയാണ് ആ പാര്‍ട്ടിയില്‍. മന്ത്രി പങ്കെടുക്കുന്ന മീറ്റിങ്ങുകളില്‍ ഗ്രൂപ്പ് തിരിഞ്ഞ് തല്ലു കൂടുന്നു. തല്ല് റോഡുവരെ നീളുന്നു.


റോഷി അഗസ്ത്യന്‍ മാന്യനായ മന്ത്രിയാണ്. അക്കാര്യം ഇനിയും കോട്ടയക്കാരും, ഇടുക്കിക്കാരും മാത്രമെ മനസിലാക്കിയിട്ടുള്ളു. റോഷി സാറിന്റെ കേരളമെന്നാല്‍ കോട്ടയവും ഇടുക്കിയുമാണ്. അതിനപ്പുറമുള്ള ജില്ലക്കാര്‍ക്ക് മന്ത്രിയെക്കുറിച്ച് ഒരു പിടിപാടുമില്ല. ഗതാഗത മന്ത്രിയുടെ രാഷ്ട്രീയ പക്വത എടുത്തു പറയാതെ വയ്യ. ചില നല്ല തുടക്കള്‍ക്കു നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിനായി.


വനിതാ കമ്മീഷന്‍ അധ്യക്ഷയായിരുന്ന എംസി ജോസഫൈന് മാറിനില്‍ക്കേണ്ടത് അടക്കം സര്‍ക്കാരിന്റെ പ്രതിച്ഛായക്കു മങ്ങലേറ്റ വിഷയങ്ങള്‍ നിരവധി. പാര്‍ട്ടി കുടുംബത്തിലെ അംഗമായ അനുപമ എന്ന അമ്മ നടത്തുന്ന സമരം സര്‍ക്കാരിനെ ഉലച്ചു. എംജി യൂനിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ഥിനി ദീപ പി. മോഹന്‍, വര്‍ഗീയ ഗുണ്ടാ സംഘട്ടനങ്ങള്‍, കാമ്പസ് കൊലപാതകങ്ങള്‍ തുടങ്ങിയവയെല്ലാം അഭ്യന്തര വകുപ്പിന്റെ പരാജയമായി പിണറായില്‍ ചാര്‍ത്തപ്പെട്ടു. തുടര്‍ഭരണമെന്ന ചരിത്രനേട്ടത്തോടെയാണ് മേയ് 20ന് പിണറായി മന്ത്രിസഭ അധികാരമേറ്റത്. വ്യാപിക്കുന്ന കൊവിഡിനെ പ്രതിരോധിക്കുക എന്നതായിരുന്നു ആദ്യ വെല്ലുവിളി. എട്ടു മാസം പിന്നിട്ടു നോക്കുമ്പോള്‍ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ മുട്ടില്‍ മരംമുറി വിവാദമായത് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്താണ്. ഉന്നതര്‍ ഉള്‍പ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി പ്രതിക്കൂട്ടിലായി. കരുവന്നൂരടക്കം ചില സഹകരണ സംഘങ്ങളിലെ അഴിമതിയും തലവേദനയായി. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് നീട്ടിയ പിഎസ്സി റാങ്ക് പട്ടികകളുടെ കാലാവധി വീണ്ടും നീട്ടണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെട്ട് മുന്നോട്ടു വന്നു. മുട്ടിലിഴഞ്ഞും മുടി മുറിച്ചും ശയനപ്രദക്ഷിണം നടത്തിയും സെക്രട്ടേറിയറ്റ് പടിക്കല്‍ പൊറാട്ടു നാടകം അരങ്ങേറി. എങ്കിലും കണ്ണീരു മാത്രമായിരുന്നു ബാക്കി. പോലീസിന്റെ പരിശോധനയും, പിഴയും ജനത്തെ ബുദ്ധിമുട്ടിക്കുന്നു. നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ വിചാരണ തുടരാമെന്ന സുപ്രിംകോടതി വിധിയും സര്‍ക്കാരിന് തിരിച്ചടിയായി. പ്രതിസന്ധികള്‍ ഏത്ര വലുതായാല്‍ പോലും, കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമത്രെ. ജൂണ്‍ 11 മുതല്‍ സെപ്റ്റംബര്‍ 19 വരെ 2464.94 കോടി രൂപയുടെ നൂറു ദിന പദ്ധതികള്‍ക്കും വേണ്ടത്ര തിളക്കമുണ്ടായിരുന്നില്ല.

നടപ്പാക്കാനുദ്ദേശിക്കുന്ന ഒരു പദ്ധതിയില്‍ നിന്നും ഒരിഞ്ച് പിറകോട്ട് പോകില്ലെന്ന് ഉറച്ചു പറയുന്നു പിണറായി. ഇരുമ്പ് പണിക്കാരന്റെ ആലയിലേക്ക് സൂചി വില്‍ക്കാന്‍ വരേണ്ടെന്ന് അദ്ദേഹം തുറന്നടിക്കുന്നു. പക്ഷെ, ഇങ്ങനെ പോയാല്‍ യുഡിഎഫിന്റെ കുഴിമാടം തോണ്ടലായിരിക്കും ഫലമെന്ന് തിരിച്ചറിയുന്ന യുഡിഎഫിനു ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. സുധാകരനും, സതീശനും മാത്രമല്ല, യുഡിഎഫിലെ വാളെടുത്ത കക്ഷികള്‍ക്കെല്ലാം വെളിച്ചപ്പാടു കിട്ടിയിരിക്കുന്നു.

Keywords: Pinarayi Vijayan's Second Govt; after 8 months, Kerala ,News, Top-Headlines, Chief Minister, Pinarayi vijayan, Government, Ramesh Chennithala, Article, Kannur Airport, Udf, K rail, Project.

< !- START disable copy paste -->

Post a Comment