എസ് പിക്കു തിരിച്ചടിയായി മുലായം സിങ് യാദവിന്റെ മരുമകള്‍ ബിജെപിയില്‍ ചേര്‍ന്നു; സഹോദര ഭാര്യയോട് 'കൊമ്പുകോര്‍ക്കാന്‍' മത്സരത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ച് അഖിലേഷ് യാദവ്

 


ലക്നൗ: (www.kvartha.com 19.01.2022) യു പി മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെ മരുമകളും അഖിലേഷ് യാദവിന്റെ ഇളയസഹോദരന്‍ പ്രതീകിന്റെ ഭാര്യയുമായ അപര്‍ണാ യാദവ് ബിജെപിയില്‍ ചേര്‍ന്നു. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് അപര്‍ണ ബി ജെ പി അംഗത്വം സ്വീകരിച്ചത്. യുപി ഉപമുഖന്ത്രി കേശവ് പ്രസാദ് മൗര്യ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ് എന്നിവര്‍ അപര്‍ണയെ അംഗത്വം നല്‍കി സ്വീകരിച്ചു.

എസ് പിക്കു തിരിച്ചടിയായി മുലായം സിങ് യാദവിന്റെ മരുമകള്‍ ബിജെപിയില്‍ ചേര്‍ന്നു; സഹോദര ഭാര്യയോട് 'കൊമ്പുകോര്‍ക്കാന്‍' മത്സരത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ച് അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്പിക്കു വലിയ തിരിച്ചടിയാണ് അപര്‍ണയുടെ പാര്‍ടിമാറ്റം. 2017 ലെ ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അപര്‍ണാ യാദവ് ജനവിധി തേടിയിരുന്നു. ലക്നൗ കന്റോണ്‍മെന്റ് സീറ്റില്‍നിന്ന് മത്സരിച്ച അപര്‍ണ അന്ന് ബി ജെ പിയുടെ റീത്താ ബഹുഗുണ ജോഷിയോടാണ് പരാജയപ്പെട്ടത്.

ഇത്തവണയും അവിടെനിന്നുതന്നെ മത്സരിച്ചേക്കുമെന്നാണ് സൂചന. അന്ന് അപര്‍ണ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന സംരംഭങ്ങളെ പുകഴ്ത്തി അപര്‍ണ മുന്‍പ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. യുപി നിയമസഭാ തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ ശേഷിക്കെയാണ് അപര്‍ണയുടെ നിര്‍ണായക നീക്കം.

ഇതു എസ്പിയുടെ അഖിലേഷ് യാദവിന് തിരിച്ചടിയാകുമെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. സ്വാമി പ്രസാദ് മൗര്യ, ധരം സിങ് സൈനി, ദാരാ സിങ് ചൗഹാന്‍ എന്നീ മൂന്ന് യുപി മന്ത്രിമാരും നിരവധി എംഎല്‍എമാരും കഴിഞ്ഞയാഴ്ച ബിജെപിയില്‍നിന്ന് എസ്പിയില്‍ ചേര്‍ന്നിരുന്നു.

അതിനിടെ ഇത്തവണ ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ടി അധ്യക്ഷന്‍ അഖിലേഷ് യാദവും മത്സരിച്ചേക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്. ഇതാദ്യമായാണ് അഖിലേഷ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മുന്‍പ് മുഖ്യമന്ത്രിയായിട്ടുണ്ടെങ്കിലും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗത്വത്തിലൂടെയാണ് അദ്ദേഹം അന്ന് നിയമസഭയിലെത്തിയത്.

ഇക്കുറി മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എല്ലാ മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പര്യപ്പെടുന്നത് എന്നുമായിരുന്നു നേരത്തെ അഖിലേഷ് പറഞ്ഞിരുന്നത്. കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ അസംഗഢില്‍ നിന്നുള്ള എം പിയാണ് നിലവില്‍ അഖിലേഷ്. ഏത് സീറ്റില്‍ നിന്നാണ് അഖിലേഷ് ജനവിധി തേടുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സഹോദര ഭാര്യ ബി ജെ പിയില്‍ ചേര്‍ന്നതാണ് അഖിലേഷിനെ മത്സര രംഗത്തിറങ്ങാന്‍ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്.

അതല്ല, യു പി മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ യോഗി ആദിത്യനാഥ് മത്സരിക്കാന്‍ തീരുമാനിച്ചതോടെ കളത്തിലിറങ്ങാന്‍ അഖിലേഷ് നിര്‍ബന്ധിതനാവുകയായിരുന്നു എന്നും റിപോര്‍ടുകളുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി ജനവിധി തേടാനൊരുങ്ങുന്ന യോഗി, കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ ഗോരഖ്പുര്‍ സദറില്‍ നിന്നാണ് മത്സരിക്കുന്നത്. കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ ഏതെങ്കിലും മണ്ഡലത്തില്‍ നിന്നോ ലക്നൗവില്‍ നിന്നോ ആകും അഖിലേഷ് ജനവിധി തേടുകയെന്നാണ് സൂചന. ഒന്നിലധികം സീറ്റില്‍നിന്ന് മത്സരിക്കാനും സാധ്യതയുണ്ട്.

Keywords:  Aparna Yadav, Married To Akhilesh Yadav Brother, To Join BJP, Claims Leader, BJP, News, Politics, Prime Minister, Narendra Modi, Assembly Election, National, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia