സംസ്ഥാനത്ത് 123 കോവിഡ് ക്ലസ്റ്ററുകള്‍; എറണാകുളം ജില്ലയില്‍ മാത്രം 24 എണ്ണം; ഏറെയും സ്‌കൂളുകള്‍

 


തിരുവനന്തപുരം: (www.kvartha.com 18.01.2022) സംസ്ഥാനത്ത് കോവിഡ് രോഗ്യവാപനമേഖലകള്‍ കൂടുന്നു. ഇതേതുടര്‍ന്ന് 123 വലിയ തീവ്രവ്യാപനകേന്ദ്രങ്ങള്‍ രൂപപ്പെട്ടു. എറണാകുളം ജില്ലയില്‍ മാത്രം 24 ക്ലസ്റ്ററുകള്‍ ഉണ്ട്. ക്ലസ്റ്ററുകളില്‍ ഏറെയും സ്‌കൂളുകളാണ്. ഒമിക്രോണാണ് പടരുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ പറഞ്ഞു.

അതിനിടെ സംസ്ഥാനത്ത് ചൊവ്വാഴ്ച 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട് 2, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ഒന്നു വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ആകെ 591 ഒമിക്രോണ്‍ ബാധിതരാണ് കേരളത്തിലുള്ളത്.

തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ 6 പേര്‍ സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളാണ്. ടൂര്‍ പോയി വന്നശേഷം കോവിഡ് ക്ലസ്റ്റര്‍ ആയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ ഈ കോളജ് ഒമിക്രോണ്‍ ക്ലസ്റ്ററായി.

രോഗ വ്യാപനം രൂക്ഷമാകുന്നതിനിടെ ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗം പടരുന്നതിലും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. തിരുവനന്തപുരം മെഡികല്‍ കോളജ്, തിരുവനന്തപുരം ജനെറെല്‍ ആശുപത്രി, കളമശ്ശേരി മെഡികല്‍ കോളജ് ആശുപത്രി, കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ സ്ഥിതി രൂക്ഷമാണ്.

തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ 25 ഡോക്ടര്‍മാര്‍ ഉള്‍പെടെ 107 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജനെറെല്‍ ആശുപത്രിയില്‍ 10 ഡോക്ടര്‍മാര്‍ ഉള്‍പെടെ 17 ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. അത്യാഹിത വിഭാഗത്തില്‍ മാത്രം മൂന്ന് ഡോക്ടര്‍മാര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. ഡെന്റല്‍, ഇഎന്‍ടി വിഭാഗങ്ങള്‍ താല്‍കാലികമായി അടച്ചു. നേമം താലൂക് ആശുപത്രിയില്‍ മൂന്ന് ഡോക്ടര്‍മാര്‍ അടക്കം 21 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

കളമശ്ശേരി മെഡികല്‍ കോളജിലും സ്ഥിതി അതീവ ഗൗരവമാണ്. 22 ഡോക്ടര്‍മാര്‍ ഉള്‍പെടെ 75 ജീവനക്കാര്‍ക്കാണ് കളമശ്ശേരി മെഡികല്‍ കോളജില്‍ കോവിഡ് സ്ഥിരീകരിച്ചത്. അഞ്ച് ഡോക്ടര്‍മാര്‍, 17 ഹൗസ് സര്‍ജെന്‍മാര്‍, 11 നഴ്‌സുമാര്‍, 29 മെഡികല്‍ വിദ്യാര്‍ഥികള്‍, 13 മറ്റ് ജീവനക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വ്യാപനം രൂക്ഷമായ ഇടങ്ങളില്‍ അടിയന്തരമായി സിഎഫ്എല്‍ടിസികള്‍ തുറക്കാനാണ് ജില്ലാ ഭരണകൂടങ്ങളുടെ തീരുമാനം. കോവിഡ് ബാധിതരില്‍ സൂപ്രണ്ട് ഗണേശ് മോഹനും ഉള്‍പെടുന്നു.

കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ഏഴ് ഡോക്ടര്‍മാര്‍ക്കും നാല് മെഡികല്‍ വിദ്യാര്‍ഥികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ കോവിഡ് വാര്‍ഡ് രോഗികളാല്‍ നിറഞ്ഞിരിക്കുകയാണ്. അതേസമയം, കോവിഡ് ഡ്യൂടിയില്‍ ആയിരിക്കെ കോവിഡ് ബാധിച്ച വര്‍ക്കല താലൂക് ആശുപത്രിയിലെ നഴ്‌സിങ് ഓഫിസര്‍ സരിത (52)മരിച്ചു. കല്ലറയിലെ പ്രാഥമിക കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ഡ്യൂടിയില്‍ ആയിരുന്നു ഇവര്‍. തിങ്കളാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് 123 കോവിഡ് ക്ലസ്റ്ററുകള്‍; എറണാകുളം ജില്ലയില്‍ മാത്രം 24 എണ്ണം; ഏറെയും സ്‌കൂളുകള്‍

Keywords:  123 Covid clusters in Kerala, Thiruvananthapuram, News, Health, Health and Fitness, COVID-19, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia