Follow KVARTHA on Google news Follow Us!
ad

ബ്രിടോ ചക്രക്കസേരയിലേറിയതിന് കാരണം കര്‍മഫലം, അതില്‍ പിടിക്ക് റോളൊന്നുമില്ല; കുത്തിയവനും കുത്തേറ്റവനും നഷ്ടങ്ങളുടെ ഭാണ്ഡം പേറി; ഇതിനിടയിലേക്ക് പാവം തോമസിനെ കൊണ്ടുവരുന്നതിന് പലര്‍ക്കും പല ലക്ഷ്യങ്ങളുണ്ടാകുമെന്നും സഹപാഠി സാബു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Facebook Post,Politics,Criticism,Kerala,
കൊച്ചി: (www.kvartha.com 24.12.2021) കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്റെ മരണത്തില്‍ കേരളം മുഴുവനും അനുശോചനം രേഖപ്പെടുത്തുമ്പോഴും ചില സിപിഎം കേന്ദ്രങ്ങള്‍ അദ്ദേഹത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുകയാണ്. കഴിഞ്ഞദിവസം സൈബര്‍ ലോകത്ത് പ്രചരിച്ച കഥയാണ് ഇപ്പോള്‍ ചര്‍ചാവിഷയമാകുന്നത്.

Sabu's Facebook post against Seena, Kochi, News, Facebook Post, Politics, Criticism, Kerala

മഹാരാജാസില്‍ പഠിക്കുന്ന കാലത്ത് എസ് എഫ് ഐ നേതാവായിരുന്ന സൈമണ്‍ ബ്രിടോയെ കുത്തി ശയ്യാവലംബിയാക്കിയതിന് പിന്നില്‍ പി ടി തോമസ് ആയിരുന്നു എന്നാണ് പ്രചരിക്കുന്ന കഥ. ഇതിന് ഊര്‍ജമേകിയത് സൈമണ്‍ ബ്രിടോയുടെ ഭാര്യയായ സീനയായിരുന്നു. സീന പല സമയങ്ങളിലും ബ്രിടോയുടെ അവസ്ഥക്ക് കാരണം പി ടി തോമസ് ആണെന്ന ആരോപണം ഉയര്‍ത്തിയിരുന്നു.

പി ടി മരിച്ചപ്പോഴും സീന തന്റെ നിലപാട് ആവര്‍ത്തിച്ചു. എന്നാല്‍ സത്യം അതല്ലെന്ന് വ്യക്തമാക്കുകയാണ് അക്കാലത്ത് മഹാരാജാസിലെ വിദ്യാര്‍ഥിയും ബ്രിടോക്ക് കുത്തേല്‍ക്കുന്ന സമയത്തിന് തൊട്ട് മുമ്പ് വരെ സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ആളുമായ സാബു തൊഴുപ്പാടന്‍. ഫേസ് ബുക് പോസ്റ്റിലൂടെയാണ് സാബു ഇക്കാര്യം വ്യക്തമാക്കുന്നത്.

എസ് എഫ് ഐക്കാരുടെ മര്‍ദനമേറ്റ് എറണാകുളം സര്‍കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിയോ മാത്യുവിനെ ആക്രമിക്കാന്‍ ചെന്നപ്പോഴാണ് സൈമണ്‍ ബ്രിടോക്ക് കുത്തേറ്റത് എന്നാണ് സാബു പറയുന്നത്. അക്കാലത്ത് സൈമണ്‍ ബ്രിടോ മഹാരാജാസില്‍ പഠിക്കുന്ന ആളല്ലെന്നും സാബു പറയുന്നു. ജിയോ മാത്യുവിനെ ആക്രമിക്കാനെത്തിയപ്പോള്‍ സ്വരക്ഷക്കായി സൈമണ്‍ ബ്രിടോയുടെ കയ്യില്‍ നിന്നും കത്തി പിടിച്ചുവാങ്ങി കുത്തുകയായിരുന്നു.

പൊലീസ് കേസും അങ്ങനെ തന്നെയാണെന്നും സാബു ചൂണ്ടിക്കാട്ടുന്നു. ഈ സംഭവത്തില്‍ ഗൂഢാലോചനയും ഒരു മണ്ണാങ്കട്ടയുമില്ലെന്നും സാബു ചൂണ്ടിക്കാട്ടുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ജിയോ മാത്യുവിന്റെ ജീവിതവും മാറിമറിഞ്ഞെന്നും സാബു പറയുന്നു. എസ് ഐ സെലക്ഷന്‍ കിട്ടിയിരുന്ന ജിയോ മാത്യുവിന് ആ ജോലി നഷ്ടമായി. അല്ലെങ്കില്‍ എസ് പിയായി ഐപിഎസ് റാങ്കില്‍ റിടയര്‍ ചെയ്യേണ്ടവനായിരുന്നു ജിയോ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കുത്തിയവനും കുത്തേറ്റവനും നഷ്ടങ്ങളുടെ ഭാണ്ഡം പേറി; ഇതിനിടയിലേക്കു പാവം പിടിയെ കൊണ്ടുവരുന്നതിനു പലര്‍ക്കും പല ലക്ഷ്യങ്ങളുണ്ടാകും സാബു തന്റെ കുറിപ്പില്‍ പറയുന്നു.

സാബുവിന്റെ കുറിപ്പ് ഇങ്ങനെ..

വേണ്ടിയിരുന്നില്ല സീന. പറയാതിരിക്കാനാകുന്നില്ല. ബ്രിടോ ചക്രക്കസേരയിലേറിയതിനു കാരണം കര്‍മഫലം മാത്രമാണ്. പി ടിക്ക് അതില്‍ റോള്‍ ഒന്നുമില്ല. പ്രാണരക്ഷാര്‍ഥം ജിയോ മാത്യു ബ്രിടോയെ കുത്തിയതിനു പി ടി എന്തു പിഴച്ചു? കുത്തു നടക്കുന്നതിനു തൊട്ടു ഏഴുമിനിട്ട് മുമ്പ് ജിയോ മാത്യു കിടന്നിരുന്ന എറണാകുളം ഗവ.ആശുപത്രിയിലെ മുറിയില്‍ ഞാനുമുണ്ടായിരുന്നു. തലേന്ന് മഹാരാജാസില്‍ വച്ച് എസ് എഫ് ഐക്കാര്‍ സംഘം ചേര്‍ന്നു ആക്രമിച്ചതിനെ തുടര്‍ന്നു ചികിത്സയിലായിരുന്ന ജിയോയെ സന്ദര്‍ശിച്ചതാണ്. ഞാന്‍ ചെല്ലുമ്പോള്‍ ജിയോയുടെ സുഹൃത്തു മായയും ( എം എ മലയാളം വിദ്യാര്‍ഥിനി. പിന്നീട് ഇരുവരും വിവാഹിതരായി) ഉണ്ടായിരുന്നു.

ഞാന്‍ മുറിയില്‍ നിന്നും ഇറങ്ങി കെ പി സി സി ജംക്ഷനിലേക്കു നടക്കുമ്പോള്‍ രമേഷ് വര്‍മ, അനില്‍, തുടങ്ങിയ മഹാരാജാസിലെ എസ് എഫ് ഐ നേതാക്കളും ബ്രിടോയും സംഘവും മഹാരാജാസിലെ പൊളിറ്റിക്‌സ് ഡിപാര്‍ട്‌മെന്റിലേക്കു ഉണ്ടായിരുന്ന ഗേറ്റില്‍ ( അത് ഇപ്പോള്‍ ഇല്ല ) നില്‍ക്കുന്നുണ്ടായിരുന്നു. ബ്രിടോ ഒരിക്കലും മഹാരാജാസില്‍ പഠിച്ചിട്ടില്ല എന്നതു ഒരു കാര്യം. അക്കാലത്തു ഏതു കോളജിലെ വിദ്യാര്‍ഥി ആയിരുന്നു എന്ന് എനിക്കറിയില്ല.

എങ്കിലും മിക്കവാറും മഹാരാജാസില്‍ കാണും. ഞാന്‍ നടന്നു കെ പി സി സി ജംങ്ഷനില്‍ എത്തുമ്പോഴേക്കും ബ്രിടോക്കു കുത്തേറ്റു. ബ്രിടോയുടെ നേതൃത്വത്തില്‍ ജിയോയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് ജിയോ ഗുസ്തിക്കാരുടെ കൈ പൂട്ടില്‍ കുരുക്കി പ്രാണരക്ഷാര്‍ഥം ബ്രിടോയെ കുത്തിയത്. അതില്‍ ഗൂഡാലോചനയും മണ്ണാങ്കട്ടയും ഒന്നുമില്ല.

മായയുടെ സാന്നിധ്യത്തില്‍ കരുതിക്കൂട്ടി ആക്രമണം നടത്താന്‍ മുതിരുമോ എന്നൊരു ചോദ്യം ഉണ്ട്? എന്തായാലും കേരള യൂനിവേഴ്‌സിറ്റിയുടെ ഗുസ്തി ചാമ്പ്യനും ഹെവി വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യനും 6 അടിക്കു മേല്‍ ഉയരവും അതിനൊത്ത ശരീരവും ഉള്ള ജിയോയെ ആക്രമിക്കാന്‍ പോകുമ്പോള്‍ ബ്രിടോ ഒന്നോര്‍ക്കേണ്ട കാര്യമുണ്ടായിരുന്നു.

അടി കൊടുക്കാന്‍ മാത്രമുള്ളതല്ല. ചിലപ്പോള്‍ വാങ്ങാനും ഉള്ളതാണ്. ബ്രിടോയുടെ കൈയിലെ കത്തി പിടിച്ചു വാങ്ങി കുത്തി എന്നാണു പൊലീസ് കേസ്. ജിയോ ശാന്തശീലനും നിരുപദ്രവകാരിയും ആണെന്നുള്ളതാണു സത്യം.

പിന്നീട് ഞാന്‍ ജിയോയെ കാണുന്നതു 30 വര്‍ഷങ്ങള്‍ക്കു ശേഷമാണ്. പ്രാണരക്ഷാര്‍ഥം എല്ലാത്തില്‍ നിന്നും ഒളിച്ചോടി. ഒരര്‍ത്ഥത്തില്‍ ജീവിതവും സ്വപ്നങ്ങളും കൈക്കുടന്നയിലെ വെള്ളം പോലെ ചോര്‍ന്നു പോകുന്ന കാഴ്ച കാണേണ്ടി വന്നവന്‍. എസ് ഐ സെലക്ഷന്‍ ലിസ്റ്റില്‍ ഇടം പിടിച്ചവന്‍ ഇന്ന് എസ് പി റാങ്കില്‍ ഐ പി എസ് ആയി റിട്ടയര്‍ ചെയ്യുമായിരുന്നു.

അക്കാലത്തെ എന്റെ സഹപാഠികളില്‍ 2 പേര്‍ ഐ പി എസ് കാരായി. കുത്തിയവനും കുത്തേറ്റവനും നഷ്ടങ്ങളുടെ ഭാണ്ഡം പേറി . ഇതിനിടയിലേക്കു പാവം പിടിയെ കൊണ്ടുവരുന്നതിനു പലര്‍ക്കും പല ലക്ഷ്യങ്ങളുണ്ടാകും. ജിയോ മാത്യുവിനെ കോടതി വെറുതെ വിട്ടതും സര്‍വരും ഓര്‍ക്കണം. ബ്രിടോയും പിടിയും മരിച്ചു, പക്ഷേ സത്യത്തിനു മരണമില്ല.

 

 Keywords: Sabu's Facebook post against Seena, Kochi, News, Facebook Post, Politics, Criticism, Kerala.

Post a Comment