മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്തിയത് 10.35 ലക്ഷം തീര്‍ഥാടകര്‍; ഇതുവരെ ലഭിച്ചത് 78.92 കോടി രൂപയുടെ വരുമാനം

 


ശബരിമല: (www.kvartha.com 25.12.2021) പ്രതിസന്ധികള്‍ തരണം ചെയ്ത് മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്തിയത് 10.35 ലക്ഷം തീര്‍ഥാടകര്‍. ഇതുവരെ 78.92 കോടി രൂപയുടെ വരുമാനം ലഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമായിരുന്ന കഴിഞ്ഞ വര്‍ഷം മണ്ഡലകാലത്ത് 8.39 കോടിയാണു ലഭിച്ചത്.

മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്തിയത് 10.35 ലക്ഷം തീര്‍ഥാടകര്‍; ഇതുവരെ ലഭിച്ചത് 78.92 കോടി രൂപയുടെ വരുമാനം

നിയന്ത്രണങ്ങള്‍ ഇല്ലാതിരുന്ന 2019 ല്‍ 156 കോടി രൂപ ലഭിച്ച സ്ഥാനത്താണിത്. നിയന്ത്രണങ്ങളിലെ ഇളവു കാരണം കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയതാണു വരുമാനം വര്‍ധിക്കാന്‍ കാരണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. അരവണ വില്‍പനയിലൂടെ 31.25 കോടി, കാണിക്ക ഇനത്തില്‍ 29.30 കോടി, അപ്പം വില്‍പനയിലൂടെ 3.52 കോടി രൂപയും ലഭിച്ചു. കാണിക്കയായി ലഭിച്ച പണം ഭണ്ഡാരത്തില്‍ എണ്ണാനുണ്ട്. അതു കൂടി തീരുമ്പോള്‍ വരുമാനം അല്‍പംകൂടി ഉയരും.

മകരവിളക്ക് തീര്‍ഥാടനത്തിനായി 30നു വൈകിട്ട് അഞ്ചുമണിക്ക് നട വീണ്ടും തുറക്കും. അന്നേ ദിവസം തീര്‍ഥാടകര്‍ക്ക് പ്രവേശനമില്ല. 31 മുതല്‍ ജനുവരി 19 വരെ തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്താം. ജനുവരി 11ന് എരുമേലി പേട്ടതുള്ളല്‍. അന്ന് രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചകഴിഞ്ഞ് ആലങ്ങാട്ട് സംഘവും പേട്ട തുള്ളും. 12ന് തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്ന് പുറപ്പെടും. 14ന് വൈകിട്ട് സന്നിധാനത്തെത്തും. മകരസംക്രമ പൂജയും മകരജ്യോതി ദര്‍ശനവും 14ന് വൈകിട്ട് 6.30ന് നടക്കും.

അതിനിടെ പുല്ലുമേട് പാത തീര്‍ഥാടകര്‍ക്കായി തുറക്കണമെന്നു സര്‍കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് തെളിച്ച് എടുത്തില്ലെങ്കില്‍ നഷ്ടപ്പെടും. മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട് ജനുവരി അഞ്ചിന് തിരുവനന്തപുരത്ത് ഉന്നതാധികാര സമിതി യോഗം ചേരും. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കു വേഗം കൂട്ടണമെന്നാണു ദേവസ്വം ബോര്‍ഡിന്റെ അഭിപ്രായം. എരുമേലിയില്‍ ഒമ്പതു കോടി രൂപ ചെലവില്‍ കിഫ്ബി പദ്ധതിയില്‍ നിര്‍മിക്കുന്ന ഇടത്താവള നിര്‍മാണ ഉദ്ഘാടനം ജനുവരി ആറിന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിക്കും.

Keywords:  Revenue collection at Sabarimala crosses Rs 78.92 crore rupees, Sabarimala Temple, Sabarimala, Shabarimala Pilgrims, News, Religion, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia