'ജോൺ ബ്രിടാസ് രാജ്യസഭയിൽ അത്യുഗ്രൻ പ്രസംഗം നടത്തി; ഒരു വരിപോലും ദേശീയ മാധ്യമങ്ങൾ റിപോർട് ചെയ്തില്ല; ഇതല്ല ജേണലിസം'; മാധ്യമങ്ങൾക്ക് ഉപദേശവുമായി ഉപരാഷ്ട്രപതി വെങ്കയ്യനായിഡു

 


ന്യൂഡൽഹി: (www.kvartha.com 18.12.2021) ജോൺ ബ്രിടാസ് അത്യുഗ്രൻ പ്രസംഗം രാജ്യസഭയിൽ നടത്തി, പക്ഷേ പത്രങ്ങളിൽ ഒരു വരി പോലും വന്നില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. വി കെ മാധവൻകുട്ടി പുരസ്‌കാര ദാന ചടങ്ങിൽ സംസാരിക്കവെയാണ് രാജ്യസഭാ ചെയർമാൻ കൂടിയായ വെങ്കയ്യ നായിഡു ജോൺ ബ്രിടാസിനെ പ്രശംസിച്ചത്.
                    
 'ജോൺ ബ്രിടാസ് രാജ്യസഭയിൽ അത്യുഗ്രൻ പ്രസംഗം നടത്തി; ഒരു വരിപോലും ദേശീയ മാധ്യമങ്ങൾ റിപോർട് ചെയ്തില്ല; ഇതല്ല ജേണലിസം'; മാധ്യമങ്ങൾക്ക് ഉപദേശവുമായി ഉപരാഷ്ട്രപതി വെങ്കയ്യനായിഡു

'ജോൺ ബ്രിടാസ് രാജ്യസഭയിൽ നടത്തിയ പ്രസംഗം ഞാൻ കേൾക്കുകയുണ്ടായി. അത്യുഗ്രം. ഞാൻ ആ പ്രസംഗം നന്നായി ആസ്വദിച്ചു. എന്നാൽ തൊട്ടടുത്ത ദിവസം ഞാൻ നിരാശനായി. കാരണം അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഒരു വരിപോലും ദേശീയ മാധ്യമങ്ങൾ റിപോർട് ചെയ്തില്ല. മലയാള മാധ്യമങ്ങളുടെ കാര്യമറിയില്ല. അത്രയും പ്രധാനപ്പെട്ട വിഷയം ദേശീയ മാധ്യമങ്ങൾ റിപോർട് ചെയ്തില്ല എന്നത് എന്നെ നിരാശനാക്കി. ഇതല്ല ജേണലിസം' - വെങ്കയ്യ നായിഡു പറഞ്ഞു.

 

പത്രങ്ങൾ കണ്ടതിന് ശേഷം താൻ എം പിയെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും മാധ്യമ വാർത്തകളിൽ നിരാശ പ്രകടിപ്പിക്കുകയും ചെയ്തതായി നായിഡു പറഞ്ഞു. പ്രസംഗങ്ങളിൽ ക്രിയാത്മക നിർദേശങ്ങൾ നൽകുന്ന നിരവധി എം പിമാർ ഉണ്ടെന്നും അത്തരം അംഗങ്ങളും അവരുടെ പ്രസംഗങ്ങളും പ്രാധാന്യം ചെയ്യപ്പെടുന്നതിന് സൃഷ്ടിപരമായിരിക്കണമെന്ന് അദ്ദേഹം മാധ്യമങ്ങളെ ഉപദേശിച്ചു.

 

ഹൈകോർട് ആൻഡ് സുപ്രീംകോർട് ജഡ്ജസ് (സാലറീസ് ആൻഡ് കൻഡീഷൻസ് ഓഫ് സെർവീസ് ) ബിലിന്മേൽ ജോൺ ബ്രിടാസ് നടത്തിയ പ്രസംഗമാണ് വെങ്കയ്യ നായിഡുവിന്റെ ശ്രദ്ധയാകർഷിച്ചത്. രാജ്യത്ത്‌ ജഡ്‌ജിമാരുടെ നിയമനത്തിൽ സുതാര്യത ഉറപ്പാക്കണമെന്നാണ് ജോൺ ബ്രിടാസ്‌ രാജ്യസഭയിലെ പ്രസംഗത്തിൽ ആവശ്യപ്പെട്ടത്. 

ജഡ്‌ജിമാർതന്നെ ജഡ്‌ജിമാരെ നിയമിക്കുന്ന സംവിധാനം ലോകത്ത്‌ ഇൻഡ്യയിൽ മാത്രമാണ്. ദേശീയ ജുഡീഷ്യൽ നിയമന കമീഷൻ രൂപീകരിക്കണമെന്ന ദീർഘകാല ആവശ്യത്തില്‍ നിയമമന്ത്രാലയത്തിന്‌ ഉറച്ച നിലപാടില്ല. രാഷ്ട്രീയത്തിലെ കുടുംബവാഴ്‌ചപോലെ ജഡ്‌ജിമാരിലും കുടുംബവാഴ്‌ചയുണ്ട്. സുപ്രീംകോടതിയിൽ ഇതുവരെ വന്ന 47 ചീഫ്‌ ജസ്റ്റിസുമാരിൽ 17 പേരും ബ്രാഹ്മണരായിരുന്നു. സുപ്രീംകോടതിയിൽ 30-40 ശതമാനംവരെ ബ്രാഹ്മണ പ്രാതിനിധ്യം എല്ലാക്കാലത്തുമുണ്ടെന്നും ബ്രിടാസ്‌ ചൂണ്ടിക്കാട്ടി.

അതേസമയം ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ വസ്തുതയാണെന്ന് ജോൺ ബ്രിടാസ് കെവാർത്തയോട് പ്രതികരിച്ചു. സഭയിൽ ജനോപകാരപ്രദവുമായ ചർചകളും ക്രിയാത്മക നിർദേശങ്ങളും റിപോർട് ചെയ്യുന്നതിലുള്ള മാധ്യമങ്ങളുടെ സമീപനമാണ് വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടിയത്.

Keywords :  National, New Delhi, News, Top-Headlines, News Paper, Rajya Sabha, High Court, Supreme Court, Judge, Report, Rajya Sabha Chairman M Venkaiah Naidu praise John Brittas.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia