കൊച്ചി: (www.kvartha.com 22.12.2021) തന്റെ മരണശേഷം ചെയ്യേണ്ട അന്ത്യാഭിലാഷങ്ങള്‍ കൃത്യമായും വ്യക്തമായും രേഖപ്പെടുത്തിയിട്ടാണ് തൃക്കാക്കര എം എല്‍ എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ടി തോമസ് യാത്രയായത്. ആഗ്രഹപ്രകാരം പി ടി തോമസ് എം എല്‍ എയുടെ കണ്ണുകള്‍ ദാനം ചെയ്തു.
അസുഖം മൂര്‍ഛിച്ച ഘട്ടത്തില്‍ തന്നെ മരണശേഷം ചെയ്യേണ്ട കാര്യങ്ങള്‍ എഴുതി സൂക്ഷിക്കാന്‍ അദ്ദേഹം മറന്നില്ല. നവംബര്‍ 22ന് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം എല്ലാം രേഖയാക്കുകയായിരുന്നു. വളരെ വ്യത്യസ്തമാര്‍ന്ന അന്ത്യാഭിലാഷങ്ങളാണ് പിടി തോമസ് പ്രകടിപ്പിച്ചത്.
സംസ്‌കാരത്തിന് മതപരമായ ചടങ്ങുകള്‍ വേണ്ടെന്നാണ് അതില്‍ കുറിച്ചിരുന്നത്. 'മൃതദേഹം കൊച്ചി രവിപുരം പൊതു ശ്മശാനത്തില്‍ ദഹിപ്പിക്കണം എന്നും കണ്ണുകള്‍ ദാനം ചെയ്യണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ആരും തന്നെ മൃതദേഹത്തില്‍ റീത് വയ്ക്കരുത്. അന്ത്യോപചാര സമയത്ത് വയലാറിന്റെ ഏറ്റവും പ്രശസ്തമായ ഗാനങ്ങളില്‍ ഒന്നായ 'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം...' എന്ന ഗാനം കേള്‍പിക്കണം. ചിതാഭസ്മത്തില്‍ ഒരു ഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണം' എന്നും പിടി തോമസ് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തന്നെ ചടങ്ങുകള്‍ നടത്താനാണ് ബന്ധുക്കളുടെ ആലോചന.
അര്‍ബുദ ചികിത്സയ്ക്കിടെ വെല്ലൂരിലെ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യം. കെപിസിസി വര്‍കിങ് പ്രസിഡന്റാണ്. മുന്‍പ് തൊടുപുഴയില്‍നിന്ന് രണ്ട് തവണ എംഎല്‍എ ആയിട്ടുള്ള അദ്ദേഹം ഇടുക്കി എംപിയും ആയിരുന്നു. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകളെടുത്തിട്ടുള്ളയാളാണ് പി ടി തോമസ്. ഗാഡ്ഗില്‍ റിപോര്‍ട് നടപ്പാക്കണമെന്ന പി ടി തോമസിന്റെ നിലപാടിനെതിരെ കടുത്ത എതിര്‍പ് ഉയര്‍ന്നപ്പോഴും അദ്ദേഹം നിലപാടില്‍ത്തന്നെ ഉറച്ചുനിന്നു.
മൃതദേഹം വെല്ലൂര്‍ സി എം സിയില്‍നിന്നും രാത്രി ഇടുക്കി ഉപ്പുതോട്ടിലെ വീട്ടില്‍ എത്തിക്കും. അവിടുന്ന് വ്യാഴാഴ്ച രാവിലെ തൊടുപുഴ വഴി കൊച്ചിയിലെത്തിച്ച് ഡി സി സി ഓഫിസിലും എം എല്‍ എ ഓഫിസിലും പൊതുദര്‍ശനത്തിന് വച്ചതിന് ശേഷം വൈകിട്ട് നാലരക്ക് രവിപുരം പൊതു ശ്മശാനത്തില്‍ ദഹിപ്പിക്കും.