വിവാഹത്തിന് സ്ത്രീകളുടെ കുറഞ്ഞ പ്രായപരിധി 18ല്‍ നിന്ന് 21 ആയി ഉയര്‍ത്താനുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതിനു പിന്നാലെ കേന്ദ്രസര്‍കാര്‍ നീക്കത്തെ പുകഴ്ത്തി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍, രണ്ടു ലക്ഷത്തിലധികം സ്ത്രീകള്‍ പങ്കെടുത്ത മഹാറാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
'കേന്ദ്രസര്‍കാര്‍ ഒരു നിര്‍ണായക നടപടി സ്വീകരിച്ചു. നേരത്തേ സ്ത്രീകളുടെ വിവാഹപ്രായം 18 വയസ്സായിരുന്നു. പെണ്‍കുട്ടികളും കൂടുതല്‍ സമയം പഠിക്കാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് വിവാഹപ്രായം 21 ആക്കി ഉയര്‍ത്താന്‍ ശ്രമിക്കുന്നത്. ആര്‍ക്കെങ്കിലും അതില്‍ പ്രശ്നമുണ്ടെങ്കില്‍, സ്ത്രീകള്‍ ഇതെല്ലാം കാണുന്നുണ്ടെന്ന് ഓര്‍ക്കണം.' ഒരു പാര്‍ടിയുടെയും പേരു പരാമര്‍ശിക്കാതെ മോദി പറഞ്ഞു.
വിവാഹപ്രായം ഉയര്‍ത്തുന്നത് സ്ത്രീകളുടെ ഉന്നമനത്തിനാണെന്നും വിവാഹത്തിന് മുന്‍പ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും സ്വന്തംകാലില്‍ നില്‍ക്കാനും സ്ത്രീകളെ പ്രാപ്തമാക്കലാണ് നിയമഭേദഗതിയുടെ ലക്ഷ്യമെന്നും മോദി പറഞ്ഞു. കേന്ദ്രസര്‍കാരിന്റെ ഈ തീരുമാനം ചിലര്‍ക്ക് വേദനയുണ്ടാക്കുമെന്നും മോദി പറഞ്ഞു.
യുപിയില്‍ ബിജെപി മുഖ്യ എതിരാളിയായി കണക്കാക്കുന്ന സമാജ് വാദി പാര്‍ടിയുടെ (എസ്പി) രണ്ടു എംപിമാര്‍ ഉള്‍പെടെ ബിലി(Bill) നെതിരെ രംഗത്തെത്തിയിരുന്നു. ഇവരെ ഉന്നമിട്ടായിരുന്നു മോദിയുടെ പ്രസ്താവന.
അതേസമയം, എസ്പി പുരോഗമന പാര്‍ടിയാണെന്നു പറഞ്ഞ പാര്‍ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, വിഷയത്തില്‍നിന്നു വിട്ടുനില്‍ക്കുകയാണ്. കോണ്‍ഗ്രസ്, സിപിഎം, മുസ്ലിം ലീഗ്, തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പെടെയുള്ള പ്രതിപക്ഷ കക്ഷികളും ബിലിനെതിരെ രംഗത്തെത്തി.
വിവാഹത്തിന് സ്ത്രീകളുടെ കുറഞ്ഞ പ്രായപരിധി 18ല്‍ നിന്ന് 21 ആയി ഉയര്‍ത്താനുള്ള ബില്‍ ചൊവ്വാഴ്ച വനിതാ, ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. സ്ത്രീശാക്തീകരണത്തിനു വേണ്ടിയാണ് കേന്ദ്രസര്‍കാര്‍ നിയമം കൊണ്ടുവരുന്നതെന്നു സ്മൃതി ഇറാനി പറഞ്ഞു. ശേഷം ബില്‍ സ്റ്റാന്‍ഡിങ് കമിറ്റിക്കു വിട്ടു.
പ്രതിപക്ഷ എതിര്‍പിനിടെയാണ് ബില്‍ അവതരിപ്പിച്ചത്. ആരുമായും കൂടിയാലോചിക്കാതെയാണ് കേന്ദ്ര സര്‍കാര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നും സംസ്ഥാനങ്ങളുമായും പ്രതിപക്ഷ പാര്‍ടികളുമായും ചര്‍ച വേണം എന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം ബില്‍ കീറിയെറിഞ്ഞു.
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള സര്‍കാര്‍ നീക്കത്തിനെതിരെ വിവിധ പ്രതിപക്ഷ പാര്‍ടികളും സാമൂഹിക സംഘടനകളും പ്രതിഷേധവുമായി നേരത്തേ രംഗത്തെത്തിയിരുന്നു. സമാജ്വാദി പാര്‍ടിയില്‍ നിന്നുള്ള രണ്ട് എം പിമാരും കോണ്‍ഗ്രസ്, സി പി എം നേതാക്കളും വിവാഹപ്രായം ഉയര്‍ത്തുന്ന ബിലിനെ പാര്‍ലമെന്റില്‍ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം. സമാജ് വാദി പാര്‍ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് വിഷയത്തില്‍ നിന്ന് അകലം പാലിച്ചാണ് നില്‍ക്കുന്നത്. സമാജ് വാദി പാര്‍ടി പുരോഗമന പാര്‍ടിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയുള്ള പ്രസംഗമായിരുന്നു പ്രയാഗ് രാജില്‍ മോദി നടത്തിയത്. കിഴക്കന്‍ ഉത്തര്‍ പ്രദേശിലേക്കുള്ള കവാടം എന്നാണ് പ്രയാഗ്രാജ് അറിയപ്പെടുന്നത്. അഖിലേഷ് യാദവിനും മായാവതിയുടെ ബി എസ് പിയ്ക്കും നിര്‍ണായക സ്വാധീനമുള്ള മേഖലയാണിത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും ഇക്കുറി ഇവിടെ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. സ്ത്രീകേന്ദ്രീകൃത പ്രചാരണമാണ് പ്രിയങ്കയുടേത്.
കഴിഞ്ഞ ഒരുമാസത്തിനിടെ ഇത് പത്താംവട്ടമാണ് മോദി ഉത്തര്‍ പ്രദേശിലെത്തുന്നത്. ക്രമസമാധാനം, വിദ്യാഭ്യാസം, സാമ്പത്തികം തുടങ്ങി സ്ത്രീശാക്തീകരണവും സര്‍കാരിന്റെ മുന്‍ഗണനാവിഷയത്തില്‍ ഉള്‍പെടുന്നതാണെന്ന് മോദി കൂട്ടിച്ചേര്‍ത്തു.
അഞ്ചുവര്‍ഷം മുന്‍പുവരെ ഉത്തര്‍ പ്രദേശില്‍ മാഫിയകളുടെയും അക്രമികളുടെയും ഭരണമായിരുന്നു. ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വന്നത് സ്ത്രീകള്‍ക്കായിരുന്നു. പക്ഷെ സ്ത്രീകള്‍ക്ക് ഒന്നും പറയാന്‍ കഴിയില്ലായിരുന്നു. നിങ്ങള്‍ പൊലീസ് സ്റ്റേഷനെ സമീപിച്ചാല്‍, ബലാത്സംഗം ചെയ്തവരെയും കുറ്റവാളികളെയും സഹായിക്കുന്ന ഫോണ്‍വിളികള്‍ എത്തും. എന്നാല്‍ യോഗി കുറ്റവാളികളെ ജയിലില്‍ അടച്ചെന്നും മോദി പറഞ്ഞു.
Keywords: On Raising Marriage Age Of Women, PM's Swipe At Akhilesh Yadav's Party, Prime Minister, Narendra Modi, Politics, Women, Marriage, National.