തിരുവനന്തപുരം: (www.kvartha.com 27.12.2021) ഒമിക്രോൺ സാഹചര്യം പരിഗണിച്ച് ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെ രാത്രികാല നിയന്ത്രണങ്ങൾ ഏർപെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. രാത്രി 10 മണി മുതൽ രാവിലെ അഞ്ച് മണി വരെയായിരിക്കും നിയന്ത്രണങ്ങൾ.
പുതുവത്സരാഘോഷങ്ങൾ ഡിസംബർ 31ന് രാത്രി 10ന് ശേഷം അനുവദിക്കുന്നതല്ല. ബാറുകൾ, ക്ലബുകൾ, ഹോടെലുകൾ, റെസ്‌റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപാസിറ്റി അമ്പത് ശതമാനമായി തുടരും.
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീചുകൾ, ഷോപിംഗ് മാളുകൾ, പബ്ലിക് പാർകു കൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കലക്ടർമാർ മതിയായ അളവിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും. കൂടുതൽ പൊലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി വിന്യസിക്കും.
സംസ്‌ഥാനത്ത് 98 ശതമാനം ആളുകൾ ആദ്യ ഡോസ് വാക്‌സിനും, 77 ശതമാനം ആളുകൾ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. രണ്ടാം ഡോസ് വാക്‌സിനേഷൻ എത്രയും വേഗം പൂർത്തീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.
Keywords: Kerala, News, Top-Headlines, Night raid, Police, COVID, Chief Minister, Pinarayi vijayan, Lockdown, Omicron, Night restrictions in Kerala from December 30 to January 2.