തിരുവനന്തപുരം: (www.kvartha.com 30.12.2021) ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണങ്ങള്‍ രാത്രി 10 മുതല്‍ നിലവില്‍വരും. ജനുവരി രണ്ടുവരെ രാത്രി 10 മുതല്‍ പുലര്‍ചെ അഞ്ചുവരെയാണ് നിയന്ത്രണം. മത-സാമൂഹ്യ-രാഷ്ട്രീയപരമായ കൂടിച്ചേരലുകള്‍ അടക്കം ആള്‍കൂട്ട പരിപാടികളൊന്നും പാടില്ലെന്നാണ് നിര്‍ദേശം.
ദേവാലയങ്ങളില്‍ ഉള്‍പെടെ നടത്തുന്ന മത, സാമൂഹിക, രാഷ്ട്രീയ കൂടിച്ചേരലുകള്‍ക്കെല്ലാം വിലക്കേര്‍പെടുത്തിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്കായി മാത്രമായി പുറത്തിറങ്ങുന്നവര്‍ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കരുതണമെന്നും നിര്‍ദേശമുണ്ട്.
ദേവാലയങ്ങള്‍ക്ക് പുറമെ ബാറുകള്‍, ക്ലബുകള്‍, ഹോടെലുകള്‍, റസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയ ഇടങ്ങളിലും രാത്രി 10 ന് ശേഷം ആള്‍കൂട്ടം അനുവദിക്കില്ല. കടകളെല്ലാം 10 മണിക്ക് അടയ്ക്കണം.
ആള്‍കൂട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുളള ബീചുകള്‍, ഷോപിങ് മാളുകള്‍, പബ്ലിക് പാര്‍കുകള്‍, തുടങ്ങിയ പ്രദേശങ്ങളിലും നിയന്ത്രണമുണ്ടാകും. പുതുവത്സരാഘോഷങ്ങളും രാത്രി 10നുശേഷം അനുവദിക്കില്ല. വരും ദിവസങ്ങളിലെ രോഗവ്യാപനം കണക്കിലെടുത്താകും ജനുവരി രണ്ടിന് ശേഷവും രാത്രികാല നിയന്ത്രണം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുക.
വലിയ ആള്‍കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള പ്രദേശങ്ങളിൽ ജില്ലാ കലക്ടർമാർ മതിയായ അളവിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും. കൂടുതൽ പൊലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി വിന്യസിക്കും.
അതേസമയം, രാത്രികാല നിയന്ത്രണങ്ങളില്‍ നിന്ന് ശബരിമല, ശിവഗിരി തീര്‍ഥാടകരെ ഒഴിവാക്കിയിട്ടുണ്ട്.