സുധീഷിനെ വെട്ടിക്കൊന്ന കേസില്‍ ഒന്നാം പ്രതിയും മൂന്നാം പ്രതിയും പിടിയില്‍; രണ്ടാംപ്രതി ഒളിവില്‍
Dec 15, 2021, 19:28 IST
തിരുവനന്തപുരം: (www.kvartha.com 15.12.2021) കല്ലൂര്‍ ചെമ്പകമംഗലം ഊരുകോണം ലക്ഷംവീട് കോളനിയില്‍ സുധീഷിനെ (32) വെട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ ഒന്നാം പ്രതിയും മൂന്നാം പ്രതിയും പിടിയില്‍. സുധീഷ് ഉണ്ണിയും മുട്ടായി ശ്യാമുമാണ് പിടിയിലായത്. രണ്ടാം പ്രതി ഒട്ടകം രാജേഷ് ഇപ്പോഴും ഒളിവിലാണ്. സംഭവത്തില്‍ അഞ്ചുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കുടവൂര്‍ കട്ടിയാട് കല്ലുവെട്ടാന്‍കുഴി വീട്ടില്‍ ഡമ്മി എന്ന അരുണ്‍ (23), വെഞ്ഞാറമൂട് ചെമ്പൂര്‍ കുളക്കോട് പുത്തന്‍വീട്ടില്‍ സചിന്‍ (24), കോരാണി വൈഎംഎ ജങ്ഷന്‍ വിഷ്ണുഭവനില്‍ സൂരജ് എന്ന വിഷ്ണു(23), തോന്നയ്ക്കല്‍ കുഴിത്തോപ്പില്‍ വീട്ടില്‍ കട്ട ഉണ്ണി എന്ന ജിഷ്ണു, പിരപ്പന്‍കോട് തൈക്കാട് മുളംകുന്നില്‍ ലക്ഷംവീട്ടില്‍ നന്ദു എന്ന ശ്രീനാഥ് (21) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഡിസംബര്‍ 11ന് വീട്ടിനുള്ളിലാണ് അക്രമി സംഘത്തിന്റെ വെട്ടേറ്റ് സുധീഷ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലയ്ക്കു ശേഷം സുധീഷിന്റെ കാല്‍പാദം വെട്ടിയെടുത്ത് പ്രതികള്‍ ആഹ്ലാദ പ്രകടനത്തോടെ നടുറോഡില്‍ വലിച്ചെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നേരത്തെ അറസ്റ്റിലായ ഓടോ ഡ്രൈവര്‍ രഞ്ജിത്തിന്റെ ഓടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
ആറ്റിങ്ങല്‍ സ്റ്റേഷന്‍ പരിധിയില്‍ മങ്കാട്ടുമൂലയില്‍ രണ്ടു യുവാക്കളെ മാരകമായി വെട്ടി പരിക്കേല്‍പിക്കുകയും വീട്ടമ്മയ്ക്കു നേരെ നാടന്‍ പടക്കം എറിയുകയും ചെയ്‌തെന്ന പരാതിയില്‍ മൂന്നാം പ്രതിയായിരുന്നു കൊല്ലപ്പെട്ട സുധീഷ്. കേസിലെ പ്രതി ഒട്ടകം രാജേഷിന്റെ അനുജനെ വെട്ടിക്കൊലപ്പെടുത്തിയെന്ന പരാതിയിലും സുധീഷിനും സഹോദരനും പങ്കുണ്ടായിരുന്നതായും പൊലീസ് പറയുന്നു. ഇതും അക്രമി സംഘത്തിന്റെ പകയ്ക്കു കാരണമായെന്ന് പൊലീസ് പറയുന്നു.
Keywords: First and third accused arrested in Sudheesh murder case, second suspect is absconding, Thiruvananthapuram, News, Missing, Arrested, Police, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.