സംസ്ഥാനത്തെ ഏറ്റവും വലിയ കയർ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കുന്ന ആദ്യത്തെ തോടായ പെരുംന്തോട് - വലിയതോട് നവീകരിക്കുന്നു; ശാസ്ത്രീയ പഠനത്തിന് തുടക്കം

 


തൃശൂർ: (www.kvartha.com 08.11.2021) സംസ്ഥാനത്തെ ഏറ്റവും വലിയ കയർ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കുന്ന ആദ്യത്തെ തോടായ പെരുന്തോട്-വലിയതോട് കൂടുതൽ പ്രയോജനപ്രദമാക്കുന്നതിന്റെ ഭാഗമായി ശാസ്ത്രീയപഠനം നടത്തുന്നു. സന്നദ്ധസംഘടനയായ കൈറ്റ്സ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ശാസ്ത്രീയപഠനം എന്ന ലക്ഷ്യത്തോടെ പെരുന്തോട് വലിയതോട് സമഗ്ര പഠന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നിർവ്വഹിച്ചു.

  
സംസ്ഥാനത്തെ ഏറ്റവും വലിയ കയർ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കുന്ന ആദ്യത്തെ തോടായ പെരുംന്തോട് - വലിയതോട് നവീകരിക്കുന്നു; ശാസ്ത്രീയ പഠനത്തിന് തുടക്കം



കയ്പമംഗലം നിയോജക മണ്ഡലത്തിൽ മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പെരുംതോട്- വലിയ തോട് നവീകരണ പ്രവർത്തികൾ പുരോഗമിക്കുന്നത്. വാട്ടർഷെഡ് മാപ്പിംഗ്, ഡ്രോൺ മാപ്പിംഗ്, സർവേ എന്നീ മാർഗങ്ങൾ ഉപയോഗിച്ചുകൊണ്ട് കൂടുതൽ സമഗ്രവും ശാസ്ത്രീയവുമായ പഠനം നടത്തി സുസ്ഥിരവും സമഗ്രവുമായ രീതിയിൽ പെരുന്തോട് വലിയതോട് പദ്ധതി ശുദ്ധജല തണ്ണീർത്തടമാക്കുക എന്നതാണ് ലക്ഷ്യം. കേരള കാർഷിക സർവകലാശാലയിലെ കാലാവസ്ഥ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജിലെ വിദ്യാർത്ഥികളാണ് പഠനം നടത്തുന്നത്.

പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ തോണിക്കുളത്തിൽ നിന്ന് ആരംഭിച്ച്, മതിലകം, ശ്രീനാരായണപുരം, എടവിലങ്ങ്, എറിയാട് എന്നീ പഞ്ചായത്തുകളിലൂടെയായി ഏകദേശം 17 കിലോമീറ്ററോളം നീളത്തിൽ ഒഴുകുന്ന തോടിന്റെ കൈവഴികൾ മാപ്പ് ചെയ്യും. ശേഷം പെരുന്തോടിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്തെ മണ്ണും പഠനത്തിന് വിധേയമാക്കും. കൂടാതെ മലിനീകരണത്തെ കുറിച്ചുള്ള പഠനത്തിനായി തോടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച വെള്ളം രാസപരിശോധനയ്ക്കും ബാക്റ്റീരിയകളുടെ സാന്നിധ്യം അറിയാനുള്ള സൂക്ഷ്മ പരിശോധനയ്ക്കും വിധേയമാക്കും.

തികച്ചും ശാസ്ത്രീയമായ ഒരു പഠന രീതിയുടെ സഹായത്തോടെ പെരുന്തോട് വലിയതോടിനെ സംരക്ഷിക്കുന്നതിനൊപ്പം നാടിന്റെ വികസനത്തിനും വളർച്ചയ്ക്കും എങ്ങനെ ഉപയോഗിക്കാമെന്നും, കാർഷിക ആവശ്യങ്ങൾക്കും ജനങ്ങളുടെ ഉപജീവന മാർഗത്തിനായും സുസ്ഥിരമായൊരു സംരക്ഷണ പദ്ധതി തയ്യാറാക്കുന്നതിനായും പദ്ധതി ഏറെ സഹായകമാകും. കൈറ്റ്സ് ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് അംഗം അബൂഹാഷിം പി എസ്, കൈറ്റ്സ് ഫൌണ്ടേഷൻ പരിസ്ഥിതി വിഭാഗം കമ്മിറ്റി അംഗങ്ങളായ ചിഞ്ചു ജയകുമാർ, വർഗീസ് കെ പി എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകുന്നത്.

ഒരു കാലത്ത് നാടിന്റെ ജീവനാഡി എന്നറിയപ്പെട്ടിരുന്ന പെരുന്തോടിനെ അതിന്റെ പൂർവ്വസ്ഥിതിയിലേക്ക്‌ കൊണ്ടുവന്ന് നാടിനും ജനങ്ങൾക്കും പ്രയോജനപ്രദമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ പറഞ്ഞു. മതിലകം ബ്ലോക്ക് പ്രസിഡന്റ് സി കെ ഗിരിജ അധ്യക്ഷത വഹിച്ച ചടങ്ങിൽ പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ്, വാർഡ് മെമ്പർ സുജ എന്നിവർ പങ്കെടുത്തു.

Keywords:  Kerala, Thrissur, News, Scientific Studies, Development, Perumthodu Valiyathodu Innovation: begun Scientific Studies.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia