Follow KVARTHA on Google news Follow Us!
ad

വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക വേണ്ട, കുട്ടികളുടെ ആരോഗ്യത്തിനാണ് മുന്‍ഗണന; ചരിത്രദിനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

No need to worry about children's health; Education Minister V Sivankutty calls it a historic day #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 01.11.2021) സംസ്ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും തുറന്നു. നീണ്ട ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിദ്യാര്‍ഥികളെ സ്വീകരിക്കാനായി വന്‍ തയാറെടുപ്പുകളാണ് എല്ലായിടത്തും നടത്തിയിട്ടുള്ളതെന്ന് സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

News, Kerala, Thiruvananthapuram, Students, Education, School, Teachers, Parents, Minister, Trending, State, COVID-19, Education Minister, V Sivankutty, Historic day, Children, No need to worry about children's health; Education Minister V Sivankutty calls it a historic day.

എല്ലാവിധ കോവിഡ് പ്രോടോകോളുകളും പാലിച്ച് ആഘോഷപൂര്‍വമായി തന്നെയാണ് കുട്ടികളെ സ്‌കൂളിലേക്ക് വരവേറ്റത്. രാവിലെ എട്ടരക്ക് തിരുവനന്തപുരം കോടണ്‍ഹില്‍ സ്‌കൂളില്‍ നടന്ന സംസ്ഥാനതല പ്രവേശനോത്സവം വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഒന്നരവര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ പൊതുവിദ്യാഭ്യാസത്തിന് ചരിത്ര ദിനമെന്ന് മന്ത്രി പറഞ്ഞു.

കുട്ടികളുടെ ആരോഗ്യത്തിനാണ് മുന്‍ഗണനയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. എല്ലാ ദിവസവും റിവ്യൂ മീറ്റിങ് ഉണ്ടാകും. ഏത് പ്രതിസന്ധി വന്നാലും തരണം ചെയ്യാന്‍ സന്നാഹമുണ്ട്. സ്‌കൂളുകളില്‍ കുറവ് ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് വിദ്യാലയങ്ങള്‍ തുറക്കുന്നത്. പരമാവധി സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു ആശങ്കയും വേണ്ട. സംസ്ഥാന സര്‍കാര്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പമുണ്ടാകും. കൂടാതെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആവശ്യമുള്ള പരിഷ്‌കാരങ്ങള്‍ വരുത്തുമെന്നും ഒരാഴ്ചക്ക് ശേഷം അവലോകനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

വീട്ടില്‍ മാതാപിതാക്കള്‍ എങ്ങനെയാണോ കുട്ടികളെ നോക്കുന്നത് അതുപോലെയായിരിക്കും അധ്യാപകരും സ്‌കൂളുകളിലെ ജീവനക്കാരും കുട്ടികളെ നോക്കുക. കുട്ടികളുടെ ശുചിത്വം, സുരക്ഷ എന്നിവയ്ക്ക് വേണ്ടുന്ന എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുണ്ട്. ശുചിമുറി ഉള്‍പെടെ കുട്ടികള്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ സുരക്ഷയും ശുചിത്വവും പാലിക്കുന്നതിന് എല്ലാം തയാറാണെന്നും മന്ത്രി പറഞ്ഞു.

കുട്ടികളുടെ യാത്രയ്ക്കും പ്രശ്നങ്ങളുണ്ടാകില്ലെന്നും സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികള്‍ക്ക് ധൈര്യമായി സ്‌കൂളുകളിലേക്ക് വരാമെന്നും ആവേശവും ആഹ്ലാദവും ആത്മവിശ്വാസവും സമ്മാനിക്കുന്ന ദിനങ്ങളായിരിക്കും വിദ്യാര്‍ഥികളെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകള്‍ തയാറാക്കിയ മാര്‍ഗരേഖ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സുരക്ഷിതമായ രീതിയില്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോവുക അതീവപ്രധാനമാണ്. അക്കാര്യത്തില്‍ അധ്യാപകരുടേയും രക്ഷിതാക്കളുടേയും പിന്തുണ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു വലിയ ഇടവേളക്ക് ശേഷം സ്‌കൂളിലെത്തുന്ന കുട്ടികളുടെ മാനസിക ആരോഗ്യം ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രവേശനോത്സവത്തില്‍ മുഖ്യമന്ത്രിയുടെ ആശംസ മന്ത്രി ശിവന്‍കുട്ടി വിദ്യാര്‍ഥികളെ അറിയിച്ചു. മന്ത്രിമാരായ കെ രാജന്‍, ആന്റണി രാജു, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഏറെ നിയന്ത്രണങ്ങളോടെയാണ് സ്‌കൂളുകള്‍ തുറക്കുന്നത്. പ്രൈമറി, 10, പ്ലസ് ടു ക്ലാസുകളാണ് ആദ്യം തുടങ്ങുക. എട്ട്, ഒമ്പത് ക്ലാസുകള്‍ ഈ മാസം 15ന് ആരംഭിക്കും. ഒന്നാം ക്ലാസില്‍ മുന്‍വര്‍ഷത്തേക്കാള്‍ 27,000 കുട്ടികള്‍ അധികമായി ചേര്‍ന്നിട്ടുണ്ട്. ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകള്‍. ഹാജറും രേഖപ്പെടുത്തില്ല. വാക്‌സിനെടുക്കാത്ത 2,282 അധ്യാപകരോട് തത്കാലത്തേക്ക് സ്‌കൂളിലേക്ക് വരരുത് എന്നാണ് നിര്‍ദേശം.


Keywords: News, Kerala, Thiruvananthapuram, Students, Education, School, Teachers, Parents, Minister, Trending, State, COVID-19, Education Minister, V Sivankutty, Historic day, Children, No need to worry about children's health; Education Minister V Sivankutty calls it a historic day.

Post a Comment