ഇൻഡ്യൻ നാവിക സേനയുടെ കരുത്ത് കൂട്ടാൻ മറ്റൊരു അന്തര്‍വാഹിനി കൂടി; ഐഎന്‍എസ് വേല രാജ്യത്തിന് സമർപിച്ചു

 


മുംബൈ: (www.kvartha.com 25.11.2021) ഇൻഡ്യൻ നാവിക സേനയുടെ കരുത്ത് പതിമടങ് വർധിപ്പിക്കാൻ മറ്റൊരു അന്തർവാഹിനികൂടി രാജ്യത്തിന് സമർപിച്ചു. സ്‌കോര്‍പിയന്‍ ക്ലാസ് അന്തര്‍വാഹിനികളില്‍ നാലാമത്തേതായ ഐഎന്‍എസ് വേല കമീഷന്‍ ചെയ്തു. മുംബൈയിലെ നേവൽ ഡോക് യാർഡിൽ വെച്ച് നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിങ് ആണ് ഐഎൻഎസ് വേല കമീഷന്‍ ചെയ്തത്.

ഇൻഡ്യൻ നാവിക സേനയുടെ കരുത്ത് കൂട്ടാൻ മറ്റൊരു അന്തര്‍വാഹിനി കൂടി; ഐഎന്‍എസ് വേല രാജ്യത്തിന് സമർപിച്ചു

ഫ്രഞ്ച് കമ്പനിയായ ഡിസിഎൻഎസിന്റെ സഹകരണത്തോടെ നിർമിക്കുന്ന ആറ് സ്‌കോര്‍പിയൻ ക്ലാസ് അന്തര്‍വാഹിനികളില്‍ നാലാമത്തേതാണ് വേല. 2005-ലെ കരാര്‍ പ്രകാരം പ്രോജക്ട് 75ന്റെ ഭാഗമായാണ് നാവികസേനയ്ക്ക് വേണ്ടി സ്‌കോര്‍പിയന്‍ ക്ലാസ് അന്തര്‍വാഹിനികള്‍ ഇൻഡ്യയില്‍ നിര്‍മിക്കുന്നത്. വേലക്ക് പുറമേ സ്‌കോര്‍പിയന്‍ ക്ലാസ് അന്തര്‍വാഹിനികളില്‍ കാല്‍വരി, ഖണ്ഡേരി, കരഞ്ച് എന്നിവയാണ് പുറത്തിറക്കിയത്.

1973ല്‍ ഇതേ പേരില്‍ മറ്റൊരു അന്തര്‍വാഹിനി കമീഷന്‍ ചെയ്തിരുന്നു. 1973 ആഗസ്റ്റ് 31നാണ് ഐഎൻഎസ് വേലയെന്ന ആദ്യ അന്തർവാഹിനി നാവികസേനയ്‌ക്കായി സമുദ്രത്തിലിറങ്ങിയത്. 37 വര്‍ഷം ഇൻഡ്യന്‍ നാവികസേനയുടെ ഭാഗമായിരുന്ന അന്തര്‍വാഹിനി 2010 ജൂൺ 25നാണ് ഡീകമീഷന്‍ ചെയ്തത്. പതിറ്റാണ്ടുകളോളം ഇൻഡ്യന്‍ നാവികസേനയ്ക്ക് വേണ്ടി സേവനം അനുഷ്ഠിച്ച ഈ അന്തര്‍വാഹിനിയോടുള്ള ആദര സൂചകമായാണ് പുതിയ അന്തര്‍വാഹിനിക്കും ഈ പേര് നല്‍കിയത്.

അത്യാധുനിക ടോർപിഡോ മിസൈലുകളും, റഡാറുകളുമാണ് പുതിയ ഐഎൻഎസ് വേലയിലുള്ളത്. ഒപ്പം ശത്രുക്കളുടെ അന്തര്‍വാഹിനികൾ, യുദ്ധക്കപ്പലുകൾ എന്നിവ മൈനുകള്‍ ഉപയോഗിച്ച തകർക്കാനും ശേഷിയുമുണ്ട്. കടല്‍മാര്‍ഗമുള്ള ഏത് ശത്രുനീക്കത്തെയും ചെറുക്കാന്‍ ശേഷിയുള്ളതാണ് ഐഎന്‍എസ് വേല. അത്യാധുനിക ആയുധങ്ങളാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. തദ്ദേശീയമായി നിര്‍മിച്ച ബാറ്ററി സെല്ലുകളാണ് അന്തര്‍വാഹിനിക്ക് കരുത്തുപകരുക. മലയാളിയായ ക്യാപ്റ്റൻ അനീഷ് മാത്യു ആണ് വേലയെ നയിക്കുക.

മസഗോൺ ഡോക്ക് ഷിപ് ബിൽഡേഴ്സ് ലിമിറ്റഡാണ് 2019ൽ നിർമാണം പൂർത്തിയാക്കിയ അന്തർവാഹിനി രണ്ടുവർഷത്തോളം നീണ്ട നിരവധി പരീക്ഷണങ്ങൾക്ക് ശേഷം നാവികസേനയ്‌ക്ക് കൈമാറിയത്. ആദ്യ അന്തര്വാഹിനിയായ ഐഎന്‍എസ് കല്‍വാരി 2018ലാണ് നാവികസേനയുടെ ഭാഗമായത്. 2019 സെപ്റ്റംബറിൽ ഐഎൻഎസ് ഖണ്ഡേരിയും കമീഷൻ ചെയ്തു. മൂന്നാമത്തെ കപ്പലായ ഐ‌എൻ‌എസ് കരഞ്ച് ഈ വർഷം മാർച് പത്തിനും കമീഷൻ ചെയ്തിരുന്നു. ഇനി രണ്ട് അന്തർവാഹിനി കൂടി ഇതേ ശ്രേണിയിൽ വരാനിരിക്കുന്നുണ്ട്.

അന്തർവാഹിനികളിൽ ഏറ്റവും പ്രഹരശേഷിയുള്ളതും വ്യത്യസ്ത സാഹചര്യങ്ങളിൽ പ്രവർത്തിക്കാനാകുമെന്നതുമാണ് വേലയുടെ പ്രത്യേകതയെന്ന് നേവി ചീഫ് അഡ്മിറൽ കരംബീർ സിങ് പറഞ്ഞു. ഇൻഡ്യയുടെ സമുദ്രസുരക്ഷാ മേഖലയിലെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ പാകത്തിനാണ് വേലയുടെ രൂപകൽപനയെന്നും അദ്ദേഹം പറഞ്ഞു. ഐഎൻഎസ് വേല അന്തർവാഹിനിയുടെ വരവ് ഇൻഡ്യൻ നാവിക സേനയുടെ പോരാട്ട ശേഷിക്ക് മൂർചയും ശക്തിയും വർധിപ്പിക്കുമെന്ന് നാവികസേന അറിയിച്ചു.

Keywords:  News, National, Indian, Navy, Ship, Mumbai, France, New Submarine called 'INS Vela' commisioned into Indian navy.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia