ഇടുക്കി: (www.kvartha.com 23.11.2021) മുല്ലപ്പെരിയാർ വിഷയത്തിൽ പിണറായിയുടെ മൗനം അവിഹിത ഇടപെടലിനുള്ള തെളിവാണെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി. മുല്ലപ്പെരിയാറിൽ പുതിയ ഡാം, തമിഴ് നാടിനു ജലം, കേരളത്തിനു സുരക്ഷ എന്ന് ആവശ്യപ്പെട്ട് ആർ എസ് പി ഉപ്പുതറയിൽ നടത്തിയ ജന ജാഗ്രത സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുൻ എൽഡിഎഫ്, യുഡിഎഫ് സർകാരുകൾക്ക് പുതിയ ഡാം വേണം എന്നായിരുന്നു നിലപാട്. സിപിഎം പാർടിയും നയപരമായ വ്യതിയാനത്തിലേക്ക് പോകുന്നു. ബേബി ഡാം ബലപ്പെടുത്തിയാൽ മുല്ലപ്പെരിയാർ സുരക്ഷിതം ആകില്ല. ബേബി ഡാം മരം മുറി സുപ്രീം കോടതിയിൽ സമർപിച്ച രേഖകളിൽ അനുമതി നൽകാം എന്ന് പറഞ്ഞു. അതിനു ശേഷം ഒന്നും അറിഞ്ഞില്ല എന്ന് പറഞ്ഞു മന്ത്രിമാർ ഒളിച്ചു കളിക്കുന്നു. തങ്ങളുടെ വകുപ്പിൽ എന്തു നടക്കുന്നു എന്ന് മന്ത്രിമാർ അറിയുന്നില്ല. അന്തർ സംസ്‌ഥാന വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ മൗനം ഗൗരവതരമാണ്.
കേരളത്തിന്റെ താല്പര്യങ്ങൾ മുഖ്യമന്ത്രി തമിഴ് നാടിനു ഒറ്റു കൊടുക്കുകയാണ്. മേൽനോട്ട സമിതി ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാൻ പോലും സർകാർ തയ്യാറായില്ല. മുല്ലപ്പെരിയാർ പ്രശ്നത്തിൽ ഒന്നാം പ്രതി പിണറായിയും, സിപിഎമും ആണ്. എന്തൊക്കെയോ അന്തർ നാടകങ്ങൾ നടക്കുന്നു. അത് സിപിഎമും, ഡിഎംകെയും തമ്മിലാണോ, പിണറായിയും സ്റ്റാലിനും തമ്മിലാണോ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. തങ്ങൾ അധികാരത്തിൽ വരുമ്പോൾ നയം മാറും,നിലപാട് മാറും എന്നതാണ് പിണറായിയുടെ രീതി എന്നും അദ്ദേഹം പറഞ്ഞു.
ഡീൻ കുര്യാക്കോസ് എംപി മുഖ്യ പ്രഭാഷണം നടത്തി. ജി ബേബി അധ്യക്ഷനായിരുന്നു. അഡ്വ. പി ജി പ്രസന്നകുമാർ, പി എസ് ഹരിഹരൻ, പാങ്ങോട് സുരേഷ്, ഉല്ലാസ് കോവൂർ, സെബാസ്റ്റ്യൻ എസ് വിളക്കുന്നൻ, ഇ വി തങ്കപ്പൻ, കെ കെ ബാബു, എം എസ് ഷാജി, അജോ കുറ്റിക്കൻ, ശാന്തി ജെയിംസ്, കെ പി കേശവൻ, ടി ഡി മോഹൻദാസ്, സാബു വേങ്ങേവേലിൽ, ജോർജ് കൂറുംപുറം എന്നിവർ പ്രസംഗിച്ചു.
Keywords: Kerala, Controversy, Mullaperiyar, Mullaperiyar Dam, Save Mullaperiyar, MP, Pinarayi vijayan, Goverment, Dam, Mullaperiyar: N K Premachandran MP said that Pinarayi's silence is proof of illicit deal.