ന്യൂഡെൽഹി: (www.kvartha.com 30.11.2021) ട്വിറ്റെർ ചീഫ് എക്സിക്യൂടീവ് ഓഫിസർ (സിഇഒ) സ്ഥാനത്തുനിന്ന് ജാക് ഡോർസി രാജിവച്ചു. ഇൻഡ്യൻ വംശജനായ ട്വിറ്റെർ ചീഫ് ടെക്‌നോളജി ഓഫിസർ പരാഗ് അഗ്രവാൾ പുതിയ സിഇഒ ആയി ചുമതലയേൽക്കുമെന്ന് കമ്പനി അറിയിച്ചു. ട്വിറ്റെറിൽ കൂടിയാണ് ഡോർസി തന്റെ രാജിക്കാര്യം പ്രഖ്യാപിച്ചത്. രാജി ഉണ്ടായേക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കമ്പനി സിഇഒ സ്ഥാനത്തോടൊപ്പം ബോർഡ് ചെയർമാൻ സ്ഥാനവും ഡോർസി ഒഴിഞ്ഞു. ഇതോടെ സുന്ദര്‍ പിചായ്ക്കും സത്യ നദെല്ലയ്ക്കും പിന്നാലെ ഇൻഡ്യന്‍ വംശജനായ മറ്റൊരാള്‍ കൂടി പ്രമുഖ ടെക് കമ്പനിയുടെ സിഇഒ സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്.
'ഞാന്‍ ട്വിറ്റെര്‍ വിടാന്‍ തീരുമാനിച്ചു, കാരണം കമ്പനി അതിന്റെ സ്ഥാപകരില്‍ നിന്ന് മുന്നോട്ട് പോകാന്‍ സജ്ജമായി കഴിഞ്ഞെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ട്വിറ്റെറിന്റെ സിഇഒ എന്ന നിലയില്‍ പരാഗിലുള്ള എന്റെ വിശ്വാസം വളരെ ആഴത്തിലുള്ളതാണ്. കഴിഞ്ഞ 10 വര്‍ഷത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഒട്ടേറെ മാറ്റങ്ങള്‍കൊണ്ടുവരുന്നതായിരുന്നു. അദ്ദേഹത്തിന്റെ കഴിവില്‍ ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണ്, അദ്ദേഹം നയിക്കേണ്ട സമയമാണിനി'- സ്ഥാനം ഒഴിഞ്ഞു കൊണ്ട് ഡോര്‍സി പറഞ്ഞു. 2022 വരെ ഡോർസി കമ്പനി ബോര്‍ഡ് അംഗമായി തുടരും.
ജാക് ഡോർസിക്കും ടീമിനും നന്ദി അറിയിച്ച് പുതിയ സിഇഒ ആയ പരാഗ് അഗ്രവാളും ട്വീറ്റ് ചെയ്തു. 'ജാകിന്റെ നേതൃത്വത്തില്‍ കമ്പനി നേടിയ എല്ലാ കാര്യങ്ങളും ഉയര്‍ത്തികൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കൂടാതെ മുമ്പിലുള്ള അവസരങ്ങള്‍ എനിക്ക് അവിശ്വസനീയമാം വിധം ഊര്‍ജം നല്‍കുന്നുണ്ട്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നത് തുടരുന്നതിലൂടെ, ജനങ്ങളുടെ സംഭാഷണത്തിന്റെ ഭാവി പുനഃക്രമീകരിക്കുകയും ഉപഭോക്താക്കള്‍ക്കും ഓഹരി ഉടമകള്‍ക്കും ഞങ്ങള്‍ വലിയ മൂല്യം നല്‍കുകയും ചെയ്യും'- പുതിയ സ്ഥാനം ഏറ്റെടുത്ത് അഗ്രവാള്‍ പറഞ്ഞു.
ജാക് ഡോർസി സിഇഒ സ്ഥാനം ഒഴിയാൻ തീരുമാനിച്ചതായും ഡയറക്ടർ ബോർഡ് ഏകകണ്ഠമായി പരാഗ് അഗ്രവാളിനെ സിഇഒ ആയും ബോർഡ് അംഗമായും നിയമിച്ചതായും ട്വിറ്റെർ പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ വർഷം മുതൽ ഡോർസിയുടെ വിടവാങ്ങലിനു കമ്പനി ബോർഡ് ഒരുങ്ങുകയായിരുന്നു. പാട്രിക് പിചെറ്റിന്റെ പിൻഗാമിയായി ബ്രെറ്റ് ടെയ്‌ലർ ഡയറക്ടർ ബോർഡിന്റെ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. പാട്രിക് പിചെറ്റ് ഡയറക്ടർ ബോർഡിലും ഓഡിറ്റ് കമിറ്റിയുടെ അധ്യക്ഷനായും തുടരും.
ബോംബെ ഐഐടിയിലെ പൂർവ വിദ്യാർഥി കൂടിയാണ് പരാഗ്. ട്വിറ്റെറിന്റെ ടെക്നികൽ സ്ട്രാറ്റജി, മെഷീൻ ലേണിങ്, ആർടിഫിഷൽ ഇന്റലിജൻസ്, സയൻസ് കാര്യങ്ങൾ തുടങ്ങിയവ നിയന്ത്രിച്ച് ചീഫ് ടെക്നോളജി ഓഫിസറായി കഴിഞ്ഞ കുറച്ചുവർഷങ്ങളിൽ കമ്പനിയുടെ സാങ്കേതിക അമരം കാത്തുവന്നത് പരാഗായിരുന്നു. ഇൻഡ്യയിലെ പുകൾപെറ്റ സ്ഥാനമായ ഐഐടി ബോംബെയിൽ നിന്നു ബിരുദം നേടിയ പരാഗ്, സ്റ്റാൻഫഡ് യൂനിവേഴ്സിറ്റിയിൽ കംപ്യൂടെർ സയൻസ് ഉപരിപഠനത്തിനായാണ് യുഎസിലെത്തിയത്. 2011ലായിരുന്നു ട്വിറ്റെറിലെ അരങ്ങേറ്റം. ഡിസ്റ്റിൻഗ്യൂഷ്ഡ് സോഫ്റ്റ്‌വെയർ എൻജിനീയർ എന്ന തസ്തികയിൽ. പിന്നീട് ട്വിറ്റെർ വളർന്നതിനൊപ്പം പരാഗും വളർന്നു.
45കാരനായ ഡോര്‍സി സ്ഥാനമൊഴിയണമെന്ന് ട്വിറ്റെര്‍ ബോര്‍ഡിലെ പ്രധാന നിക്ഷേപകരായ എലിയറ്റ് മാനേജ്മെന്റ് കോര്‍പറേഷന്‍ ആവശ്യപ്പെട്ടിരുന്നു. നിയമനിർമാതാക്കളിൽ നിന്നും ആക്ടിവിസ്റ്റുകളിൽ നിന്നും കടുത്ത വിമർശനത്തിന് വിധേയമായ ഒരു കാലഘട്ടമായിരുന്നു ഡോർസിയുടേത്. പക്ഷെ വിദ്വേഷ പ്രസംഗം, തെറ്റായ വിവരങ്ങൾ, രാഷ്ട്രീയക്കാരിൽ നിന്നുള്ള മറ്റ് തരത്തിലുള്ള ദോഷകരമായ ഉള്ളടക്കങ്ങൾ പുറത്ത് എത്തിക്കാനും പൊലീസിനെ സഹായിക്കാനും സജീവമായ പങ്ക് ഡോർസി വഹിച്ചിരുന്നു.
Keywords: News, India, New Delhi, World, Technology, Twitter, Indian, Resignation, Officer, CEO, Company, Board, Tweet, Jack Dorsey resigns; Indian-origin Parag Agrawal is the new CEO of Twitter.< !- START disable copy paste -->
ജാക് ഡോർസി രാജിവെച്ചു; ഇൻഡ്യൻ വംശജൻ പരാഗ് അഗ്രവാൾ ട്വിറ്റെറിന്റെ പുതിയ സിഇഒ
Jack Dorsey resigns; Indian-origin Parag Agrawal is the new CEO of Twitter
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍