'രാജ്യ സേവനത്തിന്റെ പേരില്‍ ജീവന്‍ വെടിയേണ്ടി വന്നാലും ഞാന്‍ അഭിമാനിക്കും'; ഈ പ്രസംഗത്തിന് പിന്നാലെ പിറ്റേദിവസം ഇന്ദിര കൊല്ലപ്പെട്ടു, ഇന്‍ഡ്യയുടെ ഏക വനിതാ പ്രധാനമന്ത്രി വെടിയേറ്റ് മരിച്ചിട്ട് 37 വര്‍ഷം
Oct 31, 2021, 08:30 IST
ന്യൂഡെല്‍ഹി: (www.kvartha.com 31.10.2021) ഉരുക്കുവനിതയെന്ന അപരനാമത്തില്‍ അറിയപ്പെട്ട ഇന്‍ഡ്യയുടെ ശക്തയും ധീരയുമായ ഏക വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചിട്ട് 37 വര്‍ഷം. ഇന്‍ഡ്യയെ ലോകത്തിന്റ നെറുകയിലെത്തിച്ച ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിന്റെ തലേദിവസം നടത്തിയ പ്രസംഗം അറംപറ്റിയത് പോലെയായിരുന്നു.
'ഇന്ന് ഞാന്‍ ജീവനോടെയുണ്ട്. നാളെ അങ്ങനെ ആയിരിക്കണമെന്നില്ല. എന്റെ അവസാന ശ്വാസം വരെയും ഞാന്‍ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കും. എന്റെ അവസാന തുള്ളി രക്തവും രാജ്യത്തെ ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. രാജ്യ സേവനത്തിന്റെ പേരില്‍ ജീവന്‍ വെടിയേണ്ടി വന്നാലും ഞാന്‍ അഭിമാനിക്കും. എന്റെ ഓരോ തുള്ളി രക്തവും രാജ്യത്തിന്റെ ശാക്തീകരണത്തിന് വേണ്ടി മാത്രമായിരിക്കും'. ഭുവനേശ്വറില്‍ സെക്രട്ടറിയേറ്റ് പരേഡില്‍ സംബന്ധിച്ചായിരുന്നു പ്രസംഗം.
1917 നവംബര്‍ 19 ന് അലഹബാദിലാണ് ഇന്ദിരാഗാന്ധി ജനിച്ചത്. ഇന്‍ഡ്യയിലെ ഏറ്റവും വിവാദപരമായ പ്രധാനമന്ത്രിമാരില്‍ ഒരാളായിരുന്ന അവര്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര വ്യക്തിയായിരുന്നു.
അവരുടെ തീരുമാനങ്ങളിലൂടെ അവര്‍ ചരിത്രം സൃഷ്ടിക്കുകയും അവരുടെ മിക്ക പ്രവൃത്തികള്‍ക്കും വലിയ വിമര്‍ശനം നേടുകയും ചെയ്തു. ഇന്‍ഡ്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ മകള്‍ എന്നത് അവരുടെ രാഷ്ട്രീയ ജീവിതത്തെയും സ്വാധീനിച്ചിരുന്നു.
ഇളയ സഹോദരന്‍ ചെറുപ്പത്തിലേ മരിച്ചതിനാല്‍ ഇന്ദിരാഗാന്ധി ഏക മകളായിരുന്നു. അലഹബാദിലെ ഒരു വലിയ ഫാമിലി എസ്റ്റേറ്റായ ആനന്ദ് ഭവനില്‍ അമ്മ കമല നെഹ്റുവിനൊപ്പമാണ് അവര്‍ വളര്‍ന്നത്. ഏകാന്തവും അസന്തുഷ്ടവുമായ ഒരു കുട്ടിക്കാലമായിരുന്നു അവര്‍ക്ക്.
1934-ല്‍ മെട്രികുലേഷന്‍ വരെ ഇന്ദിരയെ അധികവും വീട്ടിലിരുന്ന് പഠിപ്പിക്കുകയും ഇടയ്ക്കിടെ സ്‌കൂളില്‍ പഠിക്കുകയും ചെയ്തു. തുടര്‍ പഠനത്തിനായി അവള്‍ പിന്നീട് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു.
നെഹ്റുവിന്റെ പ്രധാന സഹായിയായി കണക്കാക്കപ്പെട്ടിരുന്ന അവര്‍ അദ്ദേഹത്തിന്റെ നിരവധി വിദേശ യാത്രകളില്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. 1959-ലാണ് ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി അവര്‍ തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് 1966 ജനുവരി മുതല്‍ 1977 മാര്‍ച് വരെ അവര്‍ ആദ്യമായി പ്രധാനമന്ത്രിയായി.
1942-ല്‍ ഫിറോസ് ഗാന്ധിയെ വിവാഹം കഴിക്കുമ്പോള്‍ ഇന്ദിരാഗാന്ധിക്ക് 25 വയസായിരുന്നു. ദമ്പതികള്‍ക്ക് രാജീവ്, സഞ്ജയ് എന്നീ രണ്ട് കുട്ടികളും ജനിച്ചു, പിന്നീട് അവരും അമ്മയുടെ വഴിയെ രാഷ്ട്രീയ പാത പിന്തുടര്‍ന്നു.
അധികാരത്തിന്റെ ഉന്നതിയില്‍ ഇരിക്കുമ്പോളും ലളിത ജീവിതം നയിച്ച ഇന്ദിര വ്യക്തിപരമായും ഒരു വലിയ മാതൃകയായി. ഗൗരവം നിറഞ്ഞ ഭരണകര്‍ത്താവെന്നതിലുപരി സവിശേഷ വ്യക്തിത്വത്തിനുകൂടി ഉടമയായിരുന്നു ഇന്ദിരാഗാന്ധി. തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങളില്‍ പോലും എഴുത്തിനും വായനയ്ക്കും അവര്‍ സമയം കണ്ടെത്തി. സിഖ് കലാപത്തെതുടര്‍ന്ന് അംഗരക്ഷകരില്‍ നിന്നും സിഖുകാരെ മാറ്റണമെന്ന ആവശ്യം ചെവിക്കൊണ്ടില്ല ഇന്ദിരാഗാന്ധി.
പിതാവിന് ശേഷം ഏറ്റവും കൂടുതല്‍ കാലം ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. 1984 ഒക്ടോബര്‍ 31-ന് സ്വന്തം അംഗരക്ഷകരില്‍ നിന്നുതന്നെ വെടിയേറ്റ് മരിച്ചുവെന്ന വാര്‍ത്ത ലോകം ഞെട്ടലോടെയാണ് കേട്ടത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.