തീരദേശ ആവാസ വ്യവസ്ഥാ പുനഃസ്ഥാപനത്തിന് പ്രാധാന്യം നൽകി ജനകീയ പങ്കാളിത്തത്തോടെയാണ് പഞ്ചായത്തിൽ പദ്ധതി നടപ്പാക്കുക. പഞ്ചായത്തിലെ നാല് വാര്‍ഡുകളിലുള്‍പെടുന്ന മൂന്നര കിലോമീറ്റര്‍ നീളമുള്ള അറബിക്കടൽ തീരത്തിന്റെ ആവാസ വ്യവസ്ഥാ പുനഃസ്ഥാപനത്തിനും പരിപാലനത്തിനും ദുരന്ത നിവാരണത്തിനുമായാണ് സമഗ്ര പദ്ധതിക്ക് രൂപം നൽകിയത്.
പശ്ചിമഘട്ട വേഴാമ്പല്‍ ഫൗണ്ടേഷനും ശ്രീനാരായണപുരം പഞ്ചായത്തും ചേർന്നാണ് കേരളത്തിന് തന്നെ മാതൃകയാവുന്ന തീരദേശ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. എംഇഎസ് അസ്മാബി കോളജ് ഗവേഷണ വിഭാഗം തലവന്‍ ഡോ. അമിതാ ബച്ചന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.
തീരദേശ പുനരുദ്ധാരണത്തിനായി അറപ്പത്തോടുകള്‍ക്ക് സമീപം കൈത, പുന്ന, രാമച്ചം, പൂപ്പരത്തി, മുള തുടങ്ങിയവയുടെ തൈകള്‍ വച്ചുപിടിപ്പിച്ച് വനവല്‍ക്കരണം നടത്തും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. തൊഴിലുറപ്പ് പദ്ധതി മുഖാന്തരം സസ്യജാലങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിന് ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്. പദ്ധതി നടപ്പാക്കാൻ വിവിധ ഡിപ്പാർട്ടുമെന്റുകളെ ഏകോപിപ്പിക്കുന്നതിന് സഹായം നൽകുമെന്ന് ഇ ടി ടൈസൺ എംഎൽഎ നേരത്തെ തന്നെ അറിയിച്ചിരുന്നു.
പരിസ്ഥിതി പുനർനിർമ്മാണത്തിന്റെ ആവശ്യകത ഉൾക്കൊണ്ട് പഞ്ചായത്തിനൊപ്പം മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി, പശ്ചിമഘട്ട വേഴാമ്പൽ ഫൗണ്ടേഷൻ, ഐ യു സി എൻ, വനംവകുപ്പ്, ഇറിഗേഷൻ, ഫിഷറീസ്, എം.ഇ.എസ് അസ്മാബികോളേജ് ബോട്ടണി ഗവേഷണവിഭാഗം എന്നിവരെ ഉൾപ്പെടുത്തികൊണ്ടാണ് തീരദേശവാർഡുകളിൽ കടൽതീരത്ത് മണ്ണൊലിപ്പ് തടയുന്നതിനായി വനവത്കരണം നടത്തുന്നത്. തീരത്തിനനുയോജ്യമായ പുന്ന, പൂപ്പുരത്തി, മുള, കൈത, രാമച്ചം, തീറ്റപ്പുല്ല്, വുങ്ങ്, അടമ്പ് തുടങ്ങിയ വിവിധയിനം സസ്യങ്ങളാണ് വനവത്ക്കരണം സാധ്യമാക്കുവാൻ കൂടുതലായി ഉപയോഗിക്കുക.
Keywords: Kerala,Thrissur,News,Sea,Environmental problems, Plan of Sreenarayanapuram Panchayath to protect coast