ശബരിമല ദര്‍ശനത്തിനിടെ ഐജിയുടെ ചെരുപ്പ് 'മോഷണം' പോയി; പ്രതി സിസിടിവിയില്‍ കുടുങ്ങി; പിന്നീട് സംഭവിച്ചത്!

 


എരുമേലി: (www.kvartha.com 17.09.2021) ശബരിമല ദര്‍ശനത്തിനിടെ എരുമേലി വലിയമ്പലത്തിലെത്തിയ ഐജി പി വിജയന്റെ ചെരുപ്പ് 'മോഷണം' പോയി. ഐ ജിയുടെ ചെരുപ്പായതിനാല്‍ തന്നെ അത് വാര്‍ത്തയാകുകയും  സിസിടിവി കാമറകളുടെ സഹായത്തോടെ 'പ്രതിയെ' കണ്ടെത്തുകയും ചെയ്തു. എന്നാല്‍ 'പ്രതി'യെ കയ്യില്‍ കിട്ടിയില്ല, പൊലീസിനെ വെട്ടിച്ചുകടന്നുകളഞ്ഞു. ഐജി പി വിജയന്റെ ചെരുപ്പ് തെരുവുനായയാണ് കടിച്ചു കൊണ്ടുപോയത്.

ശബരിമല ദര്‍ശനത്തിനിടെ ഐജിയുടെ ചെരുപ്പ് 'മോഷണം' പോയി;  പ്രതി സിസിടിവിയില്‍ കുടുങ്ങി; പിന്നീട് സംഭവിച്ചത്!

വ്യാഴാഴ്ച വൈകിട്ട് എരുമേലി വലിയമ്പലത്തിനു പുറത്താണു സംഭവം. മലയാള മാസാരംഭത്തില്‍ ശബരിമല നട തുറക്കുന്നതിന്റെ ഭാഗമായി ദര്‍ശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. നടപ്പന്തലില്‍ ചെരിപ്പ് അഴിച്ചുവച്ച ശേഷം ക്ഷേത്രത്തിലേക്കു പോയി. തിരികെ വന്നപ്പോഴാണ് ഒരു ചെരുപ്പ് കാണാനില്ലെന്ന കാര്യം അറിയുന്നത്. തുടര്‍ന്ന് ഇക്കാര്യം സിഐ മനോജ് മാത്യുവിന്റെ ശ്രദ്ധയില്‍പെടുത്തി.

അദ്ദേഹം ഉടന്‍തന്നെ എരുമേലി സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമിലേക്കു വിളിച്ചു വിവരം പറഞ്ഞു. തുടര്‍ന്ന് ക്ഷേത്രത്തിലും പരിസരങ്ങളിലുമായി സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യങ്ങള്‍ സിവില്‍ പൊലീസ് ഓഫിസര്‍ കെ എന്‍ അനീഷ് ഞൊടിയിടയില്‍ പരിശോധിച്ചു.

പരിശോധനയില്‍ നായ ചെരുപ്പ് എടുത്തു കൊണ്ടുപോകുന്നതും പിന്നീടു ഗോപുരത്തിന്റെ വലതു ഭാഗത്തെ മൈതാനത്ത് ഉപേക്ഷിക്കുന്നതും കണ്ടെത്തി. ആധുനിക നിലവാരത്തിലുള്ള 36 കാമറകളാണ് എരുമേലി പട്ടണത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. യുഎസില്‍ നിന്നാണ് ഇവ ഇറക്കുമതി ചെയ്തത്. എരുമേലിയിലെ ക്രമീകരണങ്ങളില്‍ പി വിജയന്‍ സംതൃപ്തി രേഖപ്പെടുത്തി.

Keywords:  IG's shoe was stolen during a visit to Sabarimala, Sabarimala Temple, Sabarimala, Visit, Police, CCTV, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia