കുട്ടികളുടെ ഓൺലൈൻ പഠനം: രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി പൊലീസ്

 


തിരുവനന്തപുരം: (www.kvartha.com 06.06.2021) കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം വിദ്യാഭ്യാസ മേഖലയും വലിയ പ്രതിസന്ധിയിൽ നില നിൽക്കവേയാണ് വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ തുടങ്ങിയത്. എന്നാൽ ഈ സാഹചര്യം മുതലാക്കി കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. പഠനത്തിന്റെ പേരില്‍ മൊബൈല്‍ ഫോണും കമ്പ്യൂടറും ഇന്റർനെറ്റും കുട്ടികള്‍ കൈകാര്യം ചെയ്യുന്നത് മനസിലാക്കിയാണ് സൈബര്‍ കുറ്റവാളികള്‍ വല വിരിച്ച് കാത്തിരിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസുകളിൽ പങ്കെടുക്കുന്ന അഞ്ചാം ക്ലാസ് മുതല്‍ കോളജ് തലം വരെയുള്ള വിദ്യാര്‍ഥികളില്‍ 80 ശതമാനവും സോഷ്യൽ മീഡിയയിൽ അകൗണ്ടുള്ളവരാണ്

പതിമൂന്നിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് സൈബര്‍ ചതിക്കുഴികളില്‍ വീഴുന്നവരില്‍ അധികവും. ഇത്തരം കേസുകളില്‍ കുട്ടികളുടെ മൊഴി സ്വകാര്യമായി രേഖപ്പെടുത്താന്‍ പ്രത്യേക സംവിധാനവും ഏര്‍പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈനിലെ ചതിക്കുഴികളെക്കുറിച്ചും ഇതൊഴിവാക്കേണ്ടതെങ്ങനെയെന്നും പരാതിപ്പെടേണ്ട മാര്‍ഗങ്ങളുമെല്ലാം പൊലീസ് സാമൂഹമാധ്യമങ്ങളിലൂടെ പല തവണ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇതൊന്നും രക്ഷിതാക്കളോ കുട്ടികളോ ശ്രദ്ധിക്കുന്നില്ല. അതുകൊണ്ടാണ് കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗം രക്ഷിതാക്കള്‍ കര്‍ശനമായി നിരീക്ഷിക്കണമെന്ന് പൊലീസ് വീണ്ടും നിര്‍ദേശിക്കുന്നത്.

മാതാപിതാക്കളുടെ നിയന്ത്രണവും പരിശോധനയും സുരക്ഷിതമായ ഓണ്‍ലൈന്‍ ഉപയോഗത്തിന് ആവശ്യമാണെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു

ഓണ്‍ലൈന്‍ പഠനത്തിന് വീട്ടില്‍ ടിവിയില്ലാത്ത കുട്ടികള്‍ പഴയ കമ്പ്യൂടർ,​ മൊബൈല്‍ഫോണുകള്‍ എന്നിവ വഴിയാണ് ക്ലാസുകളില്‍ പങ്കെടുക്കുന്നത്. ക്ലാസില്‍ പങ്കെടുക്കാനായി ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് നമ്പര്‍ മറ്റാരെങ്കിലും വഴിവിട്ട നിലയില്‍ ഉപയോഗിച്ചിരുന്നതാണെങ്കില്‍ അവര്‍ ഉപയോഗിച്ചിരുന്ന സൈറ്റുകളില്‍ നിന്ന് പലവിധത്തിലുള്ള നോടിഫികേഷനുകളും ഓണ്‍ലൈന്‍ ക്ലാസിനിടെ കുട്ടികളുടെ അകൗണ്ടിലെത്തും.

അറിഞ്ഞോ അറിയാതെയോ കുട്ടികള്‍ ഇത്തരം നോടിഫികേഷനുകള്‍ പരിശോധിക്കാനും സൈറ്റുകളില്‍ കയറാനും ശ്രമിച്ചാല്‍ അവര്‍ അറിയാതെ ചതിക്കുഴികളില്‍ അകപ്പെടും. ഓണ്‍ലൈന്‍ ക്ലാസിനിടെ ചില സ്ഥലങ്ങളില്‍ അശ്ലീല വിഡിയോകളും ഇമേജുകളും പ്രത്യക്ഷപ്പെട്ട സംഭവങ്ങളുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്ന സൈറ്റുകള്‍ ഹാക് ചെയ്യാതിരിക്കാനും മറ്റ് വിധത്തില്‍ ദുരുപയോഗം ചെയ്യാതിരിക്കാനും സൈബര്‍ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ടീനേജുകാരായ ചില ആണ്‍കുട്ടികളും പെണ്‍കുട്ടികളും പ്രായത്തിന്റെ കൗതുകത്തില്‍ ഇത്തരം സൈറ്റുകളില്‍ പരതുകയും വിഡിയോകളും ഫോടോകളും ഡൗണ്‍ലോഡ് ചെയ്യുകയും അവ ഷെയര്‍ ചെയ്യുകയും ചെയ്യാറുണ്ട്. പോണ്‍ വിഡിയോ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരെയും അശ്ലീല വിഡിയോ ഷെയര്‍ ചെയ്യുന്നവരെയും നിരീക്ഷിക്കാന്‍ തിരുവനന്തപുരം എസ് എ പി ക്യാമ്പ് കേന്ദ്രീകരിച്ച്‌ പ്രത്യേക കണ്‍ട്രോള്‍ റൂമും ആരംഭിച്ചിട്ടുണ്ട്.

നിരീക്ഷണം ഐ ബിയുടെ സഹായത്തോടെ

ചൈല്‍ഡ് പോണോഗ്രഫി പോലുള്ള കുറ്റകൃത്യങ്ങള്‍ ആഗോളതലത്തില്‍ വര്‍ധിച്ചതനുസരിച്ച്‌ കേരളത്തിലും ഇന്റര്‍പോളിന്റെ മേല്‍നോട്ടത്തില്‍ ഐ ബിയുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇത്തരം വിഡിയോകള്‍ സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്നവരെ ഐ പി അഡ്രസ് പ്രകാരം കൈയ്യോടെ പൊക്കാനാണ് പൊലീസിന്റെ തീരുമാനം.

കുട്ടികളുടെ ഓൺലൈൻ പഠനം: രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി പൊലീസ്

മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്

കുട്ടികള്‍ കളിക്കുന്ന വിഡിയോ ഗെയിമുകള്‍, സിനിമകള്‍, വെബ്സൈറ്റുകള്‍,​ അവര്‍ ഇന്റര്‍നെറ്റില്‍ തെരയുന്നത് എന്തൊക്കെ തുടങ്ങിയ കാര്യങ്ങള്‍ മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം.

കമ്പ്യൂടർ അടക്കമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കുട്ടികളുടെ മുറിയില്‍ വയ്ക്കാതിരിക്കുക.

പേര്, അഡ്രസ്, ഫോണ്‍ നമ്പർ, ഫോടോ, ഇ മെയില്‍ അഡ്രസ് തുടങ്ങിയവ ഇന്റര്‍നെറ്റില്‍ പരസ്യമാക്കരുതെന്ന് കുട്ടിയെ പറഞ്ഞു മനസിലാക്കണം.

ആവശ്യമില്ലെന്ന് തോന്നുന്ന വെബ്സൈറ്റുകള്‍ ബ്ലോക് ചെയ്യുക.

പഠനം കഴിഞ്ഞാല്‍ കുട്ടികളെ ഒരുപാടുസമയം ഇന്റര്‍നെറ്റില്‍ ചെലവഴിക്കാന്‍ അനുവദിക്കരുത്.

പൊതുവായുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കരുത്.

മുതിര്‍ന്നവര്‍ ഉപയോഗിക്കുന്ന നെറ്റ് ഷെയ‌ര്‍ ചെയ്താല്‍ കുട്ടികള്‍ അനാവശ്യമായ സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ ഇടയാക്കും.

കഴിവതും കുട്ടികള്‍ക്ക് മാത്രമായി ഡിവൈസും ഇന്റര്‍നെറ്റ് കണക്ഷനും ലഭ്യമാക്കാന്‍ ശ്രദ്ധിക്കുക.

എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന സ്ഥലത്തിരുന്ന് മാത്രം ഇന്റര്‍നെറ്റ് സെര്‍വീസ് ഉപയോഗിക്കാന്‍ അനുവദിക്കുക.

'കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ പഠനകാലത്ത് ക്ലാസുകളുടെ വിഡിയോകള്‍ക്കിടയില്‍ അശ്ലീല വിഡിയോകള്‍ പ്രചരിച്ചതുള്‍പെടെ ചില പരാതികളുണ്ടായ സാഹചര്യത്തില്‍ പൊലീസ് തികഞ്ഞ ജാഗ്രതയിലാണ്. എങ്കിലും രക്ഷിതാക്കളുടെ പ്രത്യേക ശ്രദ്ധയും കരുതലും ഇക്കാര്യത്തിലുണ്ടാകണം.

Keywords:  News, Thiruvananthapuram, Cyber Crime, Police, Child, Education, Kerala, State, Warning from police to parents: Keep a close eye on your kids' internet and app use.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia