കഴിഞ്ഞ ലോക് ഡൗണ്‍ സമയത്ത് അപകടത്തില്‍ പരിക്കേറ്റ പിതാവിനെ വീട്ടിലെത്തിക്കാന്‍ 7 ദിവസം സൈകിള്‍ ചവിട്ടിയ ആ 14കാരിക്ക് ഈ ലോക് ഡൗണില്‍ അച്ഛനെ നഷ്ടമായി
Jun 1, 2021, 12:55 IST
ന്യൂഡെല്‍ഹി: (www.kvartha.com 01.06.2021) കഴിഞ്ഞ വര്‍ഷം ലോക് ഡൗണിനിടെ അപകടത്തില്‍ പരിക്കേറ്റ പിതാവിനെ വീട്ടിലെത്തിക്കാന്‍ 1200 കിലോ മീറ്റര്‍ സൈകിള്‍ ചവിട്ടി വാര്‍ത്തകളില്‍ ഇടംനേടിയ ജ്യോതികുമാരി എന്ന 14കാരിക്ക് പക്ഷെ ഈ ലോക് ഡൗണില്‍ അവളുടെ പ്രിയപ്പെട്ട അച്ഛനെ നഷ്ടമായി. ഗുഡ് ഗാവില്‍നിന്ന് ബിഹാറിലേക്ക് സൈകിളില്‍ ഏഴ് ദിവസം നീണ്ട യാത്രയായിരുന്നു ജ്യോതികുമാരി നടത്തിയത് .
എന്നാല്‍ ഇന്ന് ബിഹാറില്‍ നിന്ന് വരുന്ന വാര്‍ത്ത ജ്യോതികുമാരിയുടെ പ്രിയപ്പെട്ട ആ അച്ഛന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു എന്നാണ്. തിങ്കളാഴ്ചയാണ് ഇലക്ടിക് റിക്ഷാഡ്രൈവറായിരുന്ന ജ്യോതികുമാരിയുടെ പിതാവ് മോഹന്‍ പസ്വാന്റെ അന്ത്യം.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ചില്‍ രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഗതാഗതത്തിന് മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതായതോടെയാണ് അച്ഛനെ സൈകിളിന് പിന്നിലിരുത്തി വീട്ടിലെത്തിക്കാന്‍ ജ്യോതി തീരുമാനിച്ചത്. ഏഴ് ദിവസത്തോളം സൈകിള്‍ ചവിട്ടിയാണ് ഡെല്‍ഹിക്ക് സമീപമുള്ള ഗുഡ്ഗാവില്‍ നിന്ന് ബിഹാറിലെ ദര്‍ബാംഗയിലേക്കുള്ള 1200 കിലോ മീറ്റര്‍ ദൂരം ജ്യോതി പിന്നിട്ടത്.
2020 ജനുവരിയില്‍ ഒരു ആക്‌സിഡന്റില്‍ പരിക്കേറ്റതോടെയാണ് മോഹന് വീട്ടിലേക്ക് തിരിക്കാന്‍ കഴിയാതെ വന്നത്. ഇതോടെ മരുന്നിനും ഭക്ഷണത്തിനും വീട്ടു വാടക കൊടുക്കാനുമൊന്നും അദ്ദേഹത്തിന് കഴിഞ്ഞില്ല. മാത്രമല്ല മറ്റ് വാഹനങ്ങളും ഇല്ല. ഇതോടെ പിതാവിനെ നാട്ടിലെത്തിക്കാന്‍ ജ്യോതി തീരുമാനിക്കുകയായിരുന്നു.
കടം വാങ്ങിയ പണം ഉപയോഗിച്ചായിരുന്നു പഴയൊരു സൈകിള്‍ പോലും ജ്യോതി വാങ്ങിയത്. പതിനാലുകാരിയുടെ ധീരത വലിയ വാര്‍ത്തായതോടെ ജ്യോതിയെ പ്രശംസിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരവും ജ്യോതിയെ തേടിയെത്തി. തുടര്‍വിദ്യാഭ്യാസത്തിന് ഉള്‍പെടെ വിവിധ കോണുകളില്‍നിന്ന് സഹായ വാഗ്ദാനങ്ങളും ജ്യോതിക്ക് ലഭിച്ചിരുന്നു.
Keywords: Father of Bihar girl, who cycled 1200 km last year carrying him, dies, New Delhi, News, Local News, Lockdown, Dead, Obituary, Lifestyle & Fashion, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.